മൂന്നാം ഗ്രൂപ്പിനുള്ള നീക്കം? കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ പുകയുന്നു
ഹൈക്കമാൻഡിന്റെ ഏകപക്ഷിയമായ തീരുമാനം സംസ്ഥാനത്ത് മുതിർന്ന നേതാക്കളെ മാത്രമല്ല ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കുന്ന പ്രവർത്തകർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്
തിരുവനന്തപുരം: ഗ്രൂപ്പുകൾക്ക് അതീതമായി കെപിസിസി അധ്യക്ഷനെയും വർക്കിങ് പ്രസിഡന്റുമാരെയും തീരുമാനിച്ചതോടെ കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ഹൈക്കമാൻഡിന്റെ ഏകപക്ഷിയമായ തീരുമാനം സംസ്ഥാനത്ത് മുതിർന്ന നേതാക്കളെ മാത്രമല്ല ഗ്രൂപ്പുകളുടെ ഭാഗമായി നിൽക്കുന്ന പ്രവർത്തകർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമായി നിൽക്കുന്ന ഗ്രൂപ്പുകളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.

ഗ്രൂപ്പ് സമവാക്യങ്ങൾ തന്നെ തള്ളി പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് മുതൽ ആരംഭിച്ച പ്രശ്നമാണ് കോൺഗ്രസിൽ ഇപ്പോൾ കൂടുതൽ വഷളായിരിക്കുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്ന ആവശ്യമാണ് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് മുന്നിൽ വെച്ചത്. എന്നാൽ യുവ ജനപ്രതിനിധികളുടെയടക്കം അഭിപ്രായം മാനിച്ച് തലമുറ മാറ്റം മുൻനിർത്തി ഹൈക്കമാൻഡ് വി.ഡി സതീശനെ പ്രതിപക്ഷ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.

ഇതിലുള്ള അതൃപ്തി നേതാക്കൾ പരസ്യമായും കേന്ദ്ര നേതൃത്വത്തെ നേരിട്ടും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ നേതാക്കൾ സ്വീകരിച്ച മൗനം. കെപിസിസി അധ്യക്ഷൻ ആരാകണമെന്ന ഹൈക്കമാൻഡ് ചോദ്യത്തിന് താൽപര്യം അനുസരിച്ച് നിയമിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുടെ മറുപടി. എന്നാൽ വർക്കിങ് പ്രസിഡന്റുമാരെയും അങ്ങനെ നിയമിച്ചതിലാണ് ഇപ്പോൾ പ്രശ്നം എത്തി നിൽക്കുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ വരണമെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ധാരണയായതായാണ് ഗ്രൂപ്പുകൾ പറയുന്നത്. അതുകൊണ്ട് തന്നെ മറ്റ് പേരുകൾ പറയുന്നതിൽ കാര്യമുണ്ടാകില്ലെന്നും ഇവർ നിലപാടെടുത്തു. മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ അപഹാസ്യരാകാൻ തങ്ങളിലെന്നും അവർ വ്യക്തമാക്കി.

ഇത് അവസരമായി കണ്ടായിരുന്നു വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനം. കൊടിക്കുന്നിൽ സുരേഷിനെ വർക്കിങ് പ്രസിഡന്റായി നിലനിർത്തിയ ഹൈക്കമാൻഡ് കെ.വി തോമസിനെ മാറ്റി പകരം പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവരെ തൽസ്ഥാനത്തേക്ക് കൊണ്ടുവന്നു. കെ സുധാകരനും നേരത്തെ വർക്കിങ് പ്രസിഡന്റായിരുന്നു.

കൊടിക്കുന്നിൽ സുരേഷും പി.ടി തോമസും നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകന്നുള്ള പ്രവർത്തനമാണ് ഇരുവരുടെയും. അതുകൊണ്ട് തന്നെ ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തുമ്പോൾ തന്നെ ഇരുവരുടെയും പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരെ ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണെങ്കിലും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഗ്രൂപ്പ് തീരുമാനത്തിന് വിപരീതമായി സതീശനെയാണ് സിദ്ധിഖ് പിന്തുണച്ചത്.

ഗ്രൂപ്പുകൾക്കതീതമെന്ന വിശേഷണം നൽകി പുതിയ ഗ്രൂപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പക്ഷം. ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തോട് എതിർപ്പില്ല. എന്നാൽ, അതാണ് കാഴ്ചപ്പാടെങ്കിൽ വർക്കിങ് പ്രസിഡന്റുമാർ മൂന്ന് എന്തിനാണെന്നും ഗ്രൂപ്പുകൾ ചോദിക്കുന്നു.

ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്നും പരാതിയുണ്ട്. വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചതെന്നാണ് ഗ്രൂപ്പുകൾ കരുതുന്നത്. കേന്ദ്ര നേതൃത്വവുമായി ഏറെ അടുപ്പമുള്ളയാളാണ് കെ.സി വേണുഗോപാൽ. വി.ഡി സതീശനും കെ സുധാകരനും പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമിടയിൽ സ്വീകര്യതയുള്ള നേതാക്കന്മാരും. ഇത് ഉപയോഗിച്ച് സംസ്ഥാനത്തെ കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നത്.
Recommended Video

അതേസമയം പ്രതിഷേധമുണ്ടെങ്കിലും കെപിസിസി, ഡിസിസി പുനഃസംഘടനയിൽ അഭിപ്രായം പറയുമെന്ന പൊതു നിലപാടിലാണ് ഗ്രൂപ്പുകൾ. ഉടനടി സംഘടനാ തിരഞ്ഞെടുപ്പിനു സാധ്യതയില്ലെന്നിരിക്കെ, നാമനിർദേശത്തിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന. ഇതിൽനിന്ന് വിട്ടുനിന്നാൽ ഒപ്പംനിൽക്കുന്നവരെ സംരക്ഷിക്കാനാകില്ലെന്ന് നേതാക്കൾക്ക് നന്നായി അറിയാം.












Click it and Unblock the Notifications