ബിൽ പാസ്സാക്കാൻ കേറിയിറങ്ങി... ഒടുവിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട് കരാറുകാരൻ...!
തിരുവനന്തപുരം: രേഖകള്‍ ശരിയാക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയിട്ടുള്ളവര്‍ക്കറിയാം അവിടുത്തെ കാര്യങ്ങളുടെ കിടപ്പ്. കാലിലെ ചെരിപ്പ് തേഞ്ഞ് തീരുന്നത് വരെ നടത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. വെള്ളറടയിലും ചെമ്പനോടയിലും ഇത്തരം പെരുമാറ്റം മൂലമുണ്ടായ പരിണിത ഫലം വലിയ വാര്‍ത്തയായതാണ്. ഇപ്പോഴിതാ തിരുവനന്തപുരം ബാലരാമപുരത്തും സമാനസംഭവം അരങ്ങേറിയിരിക്കുന്നു. ബില്‍ മാറി നല്‍കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കരാറുകാരന്‍ പഞ്ചായത്ത് ഓഫീസിന് തീയിടാന്‍ ശ്രമിച്ചു.

പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടു കരാറുകാരനായ ഐത്തിയൂര്‍ സ്വദേശി ഷൈനിന് ബില്‍ മാറിക്കിട്ടിയിരുന്നില്ല. പഞ്ചായത്തിലെ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ 25 ലക്ഷം രൂപയുടെ ബില്‍ ആയിരുന്നു മാറിക്കിട്ടാനുണ്ടായിരുന്നു. ക്ഷമ നശിച്ചതോടെയാണ് ഷൈനിന്റെ ഈ പ്രതിഷേധം. ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ചില ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. കോഴിക്കോട് ചെമ്പനോടയില്‍ കരം സ്വീകരിക്കാത്തതിനാല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് അടുത്തിടെ ആയിരുന്നു. കൈവശഭൂമിക്ക് പട്ടയം കിട്ടാത്തതിനാല്‍ വെള്ളറട വില്ലേജ് ഓഫീസിന് തീയിട്ട സംഭവവും വലിയ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications