പത്തനംതിട്ടയിൽ രണ്ട് മാസം പ്രായമുളള കുഞ്ഞ് ഐസൊലേഷനിൽ, ഇറ്റലിയിൽ നിന്ന് 42 പേർ കേരളത്തിൽ
റാന്നി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. ഇന്നലെ മാത്രം 8 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചിരിക്കുന്നവരുടെ എണ്ണം 14 ആയി.
അതിനിടെ രണ്ട് മാസം മാത്രം പ്രായമുളള കുഞ്ഞിനെ പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇറ്റലിയില്‍ നിന്നും വന്ന കൊറോണ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന കുഞ്ഞാണ് നിരീക്ഷണത്തിലുളളത്. ഈ കുട്ടിയുടെതടക്കം 24 പേരുടെ കൊറോണ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
പത്തനംതിട്ടയില്‍ 24 പേരെയാണ് ഇതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനിടെ ഇറ്റലിയില്‍ നിന്ന് ഇന്നലെ 42 പേര്‍ കേരളത്തിലേക്ക് തിരിച്ചെത്തി. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊറോണ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഇവരെ പുറത്ത് വിടുകയുളളൂ.
Recommended Video
കൊച്ചിയില്‍ മൂന്ന് വയസ്സുകാരന് ഐസൊലേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുഞ്ഞിനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാനുളള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇറ്റലിയില്‍ നിന്നെത്തിയവരും അവരുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരും സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. 7 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ആളുകള്‍ ആശങ്കയിലാണ്. പലയിടത്തും കടകള്‍ അടഞ്ഞ് കിടക്കുകയാണ്. ബസ് സര്‍വ്വീസുകളും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.