മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഔഷധി 50 ലക്ഷം രൂപ നല്‍കി
തൃശൂര്‍:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഔഷധി 50 ലക്ഷം രൂപ സംഭാവന ചെയ്തു. കൊവിഡ്-19 പ്രതിരോധത്തിനായാണ് തുക നല്‍കിയത്.
ആയുര്‍വേദ മരുന്ന് നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ആണ് ഔഷധി. ഔഷധി മാനേജിങ് ഡയറക്ടര്‍ കെവി ഉത്തമന്‍ ഐഎഫ്എസ് അദ്ദേഹത്തിന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ചെയര്‍മാന്‍ ഡോ കെആര്‍ വിശ്വംഭരന്‍ ഐഎഎസ്(റിട്ടയേഡ്) ഒരു മാസത്തെ ഓണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

ലോകം മുഴുവന്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോള്‍. നേരത്തെ ഔഷധിയുടെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന് 14,000 പാക്കറ്റ് അപരാജിത ധൂമ ചൂര്‍ണം സൗജന്യമായി നല്‍കിയിരുന്നു. ഇത് കൂടാതെ ഔഷധി പഞ്ചകര്‍മ ആശുപത്രി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലി മെഡിസിൻ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശുപത്രകളില്‍ എത്താന്‍ കഴിയാതെ വരുമ്പോള്‍ ഏറെ സഹായകമാണ് ടെലി മെഡിസിന്‍ സേവനം. ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്കും തുടര്‍ ചികിത്സ സംബന്ധിച്ച സംശയങ്ങള്‍ക്കും എല്ലാം ഇതുവഴി മറുപടി നേടാം. അതുപോലെ തന്നെ കൊവിഡ് 19 പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന ആയുര്‍വ്വേദ മരുന്നുകളെ കുറിച്ചും വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്ന് അഭിപ്രായം തേടാന്‍ ടെലിമെഡിസിന്‍ സേവനം സഹായിക്കുന്നു.












Click it and Unblock the Notifications