കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കേരളം, സർക്കാർ ജീവനക്കാർ ഒന്നിവിടവിട്ട ദിവസങ്ങളിൽ എത്തിയാൽ മതി
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതിയെന്ന് ഉത്തരവ്. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചു. സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വ്വകലാശാല ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റി വെച്ചിരിക്കുകയാണ്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോഡ് ജില്ലയിലെ 12 റോഡുകള്‍ അടച്ചു. 5 അതിര്‍ത്തി റോഡുകളില്‍ കര്‍ശന പരിശോധന നടത്തും.
പോലീസുകാരും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് അതിര്‍ത്തികളില്‍ യാത്രക്കാരെ കര്‍ശന പരിശോധന നടത്തുക. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിവാഹം, ചോറൂണ് എന്നിവ കൂടാതെ ഉദയാസ്തമയ പൂജയടക്കം നിര്‍ത്തി വെച്ചു.
മാര്‍ച്ച് 21 മുതലാണ് ഭക്തര്‍ക്ക് പ്രവേശന വിലക്ക്. ശബരിമലയിലും ഭക്തര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ശബരിമല ഉത്സവത്തിന് ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. നാളെ ചേരുന്ന ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. മാര്‍ച്ച് 28നാണ് ശബരിമലയില്‍ ഉത്സവം
സംസ്ഥാനത്ത് അറുപതിലധികം ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്. പാസഞ്ചര്‍, മെമു, എസ്‌ക്പ്രസ്, വീക്കിലി ട്രെയിനുകള്‍ എന്നിവ അടക്കമാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാര്‍ കുറവായതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വേ അറിയിക്കുന്നു. കേരളത്തില്‍ നിന്നുളള വാഹനങ്ങള്‍ കടത്തി വിടില്ലെന്ന് തമിഴ്‌നാട് അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ആളുകള്‍ക്ക് തമിഴ്‌നാട്ടിലെ വാഹനങ്ങളില്‍ യാത്ര തുടരാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.