കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുനരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഒമൈക്രോണ്‍ വ്യാപനം കൂടി കണക്കിലെടുത്താണ് നിയന്ത്രണം ശക്തമാക്കുന്നത്. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണമുണ്ടായിരിക്കുക. പുതുവത്സരാഘോഷം കണക്കെടുത്ത് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണം ശക്തമാക്കുന്നത്.
കർണാടകയില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം
പുതുവത്സര ദിനത്തില്‍ രാത്രി പത്ത് മണിക്ക് ശേഷം ആള്‍ക്കൂട്ടവും ആഘോഷങ്ങളും അനുവദിക്കില്ല. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാറുകള്‍, എന്നിവയില്‍ നേരത്തെയുള്ളത് പോലെ 50 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടടാകുക. ആള്‍ക്കൂട്ടവും ആഘോഷവും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ശബരിമല, ശൈവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്നൊഴുവാക്കിയിട്ടുണ്ട്.
കൂടാതെ ജനുവരി രണ്ടാം തിയ്യതി വരെ തിയ്യറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ സാഹചര്യം കണക്കിലെടുത്ത് നേരത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമിക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അത് വളരെ നിര്‍ണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടുവാന്‍ സാധ്യതയുണ്ട്.
ഒമിക്രോണ്‍ പ്രതിരോധത്തില്‍ കോവിഡ് വാക്സിനേഷന്‍ വളരെ പ്രധാനമാണ്. വാക്സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്സിന്‍ എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പുറപ്പെടുവിച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ നിലവില്‍ എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Recommended Video