ലോക്ക് ഡൗൺ; ദിലീഷ് പോത്തനും ഗ്രിഗറിയും സംഘവും ആഫ്രിക്കയിലെ ജിബൂട്ടിയിൽ
ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടെ ജോർദാനിൽ കുടുങ്ങിയിരിക്കുകയാണ് ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ. നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസിയും ഉൾപ്പെടെയുള്ള 58 പേരുടെ സംഘമാണ് ജോർദാനിൽ ഉള്ളത്. അതിനിടെ മറ്റൊരു സിനിമയുടെ അണിയറ പ്രവർത്തകരും കൊവിഡിനിടെ വിദേശത്താണ് ഉള്ളത്, ആഫ്രിക്കയിലെ ജിബൂട്ടിയിൽ. എന്നാൽ ഇവിടെ യാതൊരു തടസ്സങ്ങളുമില്ലാതെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
'ജിബൂട്ടി' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത ജിബൂട്ടിൽ തുടരുന്നത്. സംവിധായകൻ എസ്ജെ സിനു, ക്യാമറാമാൻ ടിഡി ശ്രീനിവാസ്, താരങ്ങളായ ദിലീഷ് പോത്തൻ, ഗ്രിഗറി, അമിത് ചക്കാലക്കൽ, ഷാഗുൻ ജെയ്സ്വാൾ, അഞ്ജലി നായർ ഉൾപ്പെടെ 70 പേരടങ്ങുന്ന സംഘമാണ് ഇവിടെയുള്ളത്. ജിബൂട്ടിയുടെ അതിർത്തിയായ തജൂറിലാണ് ഇവർ ഉള്ളത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജിബൂട്ടിയും ലോക്ക് ഡൗണിലാണ് എന്നാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷിതമായാണ് ചിത്രീകരണം പുരോഗമിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ജിബൂട്ടിയിൽ ബിസിനസുകാരനായ മലയാളി ജോബി പി സാമും ഭാര്യയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.അതേസമയം കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ല. ജിബൂട്ടി സർക്കാരിന്റേയും ഇന്ത്യൻ എംബസിയുടേയും പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സംഘം അറിയിച്ചു.
അതിനിടെ ജോർദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘത്തിന് ഉടൻ നാട്ടിലേക്ക് മടങ്ങാൻ ആകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി സാധാരണക്കാർ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയതിനെ തുടർന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ച് സിനിമയുടെ സംവിധായകൻ ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിരുന്നു.












Click it and Unblock the Notifications