സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരണം. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77) ആണ് മരിച്ചത്.
പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച കണ്ണൂരിലും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82)യാണ് മരിച്ചത്.. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ ഏറെയും കേരളത്തിലാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ സംസ്ഥാനത്ത് 470 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 14 വരെ 1039 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ കേരളത്തിലെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,144 ആയി. രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,296 ആണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎൻ 1 ആണ് കേസുകൾ ഉയരാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കോവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ഈ പുതിയ വകഭേദം. ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86. നേരത്തേ അമേരിക്ക, യുകെ, ഐലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണം ഈ വകഭേദമായിരുന്നു.
മൂക്കൊലിപ്പ്, ചുമ, ജലദോഷം, ചിലപ്പോൾ ശ്വാസതടസം എന്നിവയായിരിക്കും രോഗലക്ഷണങ്ങൾ. എന്നാൽ അസുഖം കൂടുതൽ തീവ്രമായേക്കില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. അതേസമയം കിടത്തി ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ആശങ്ക തീർക്കന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരാണ് കൂടുതലായി എത്തുന്നത്. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ആണ് ഇപ്പോൾ കൊവിഡ് കേസുകൾ ഉയരുന്നത്. മാസ്ക് ഉപയോഗിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.
വാക്സിനുകൾക്ക് പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ദർ. നേരത്തേ കൊവിഡ് -19 വാക്സിനുകൾ BA. 2.86 ന് എതിരെ പ്രവർത്തിച്ചതിനാൽ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കും എന്നാണ് ശാസ്ത്ര സമൂഹം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications