സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20%ന് താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ: തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86ഉം ആണ്. മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) 23ന് 31.53 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ മേയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അവിടെ ലോക്ക്ഡൗണ്‍ തുടരും. കര്‍ശനമായി നിയന്ത്രണങ്ങള്‍ ഉണ്ടാകും. പൊതുവെ വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് നാം എത്തിയിട്ടില്ല. എല്ലാ ജില്ലകളിലും മേയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനം.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്നു ആക്ടീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തില്‍ താഴെ കൊണ്ടുവരിക എന്നതായിരുന്നു. ഇന്നലെയുള്ള കണക്കനുസരിച്ച് അത് ഏകദേശം 2.37 ലക്ഷമാക്കി കുറയ്ക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന രോഗികളുടെ എണ്ണം ഉയരാതെ സൂക്ഷിക്കാന്‍ ഇതുവഴി സാധിച്ചു. അതുകൊണ്ട് കോവിഡിന്‍റെ രണ്ടാമത്തെ തരംഗം ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധി ഇവിടെ നമുക്ക് ഉണ്ടായില്ല. ഐസിയു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ എന്നിവയൊന്നും തികയാതെ പോകുന്ന സാഹചര്യം ഇവിടെ ഉടലെടുത്തില്ല. രോഗികളാകുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്ന സാഹചര്യം കേരളത്തില്‍ നിലനിര്‍ത്താന്‍ ആയി.
മെയ് 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.07 ശതമാനമാണ് ആണ്. മെയ് 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ അത് 21.35 ശതമാനം ആയിരുന്നു. കോഴിക്കോട്, ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിനും മുകളിലാണ്.
ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പാലക്കാട് ജില്ലയിലാണ്. അത് 23.9 ശതമാനമാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക്. 11.6 ശതമാനമാണ് അവിടത്തെ ടിപിആര്‍. മെയ് 23 മുതല്‍ 25 വരേയും, 26 മുതല്‍ 28 വരേയുമുള്ള ശരാശരി ടിപിആര്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പാലക്കാട് ജില്ലയില്‍ 1.22 ശതമാനത്തിന്‍റേയ്യും കൊല്ലം ജില്ലയില്‍ 0.38 ശതമാനത്തിന്‍റേയും വര്‍ദ്ധനവുണ്ടായതായി കാണാം.
ലോക്ഡൗണ്‍ പിന്‍വലിക്കാവുന്ന ഘട്ടത്തിലേക്ക് നമ്മളിപ്പോഴും എത്തിയിട്ടില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അണ്‍ലോക്കിന്‍റെ ആദ്യഘട്ടത്തിലെത്തുന്ന സാഹര്യമുണ്ടാകണമെങ്കില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണം. ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെയാകണം. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം. എന്നാല്‍, നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാകട്ടെ 18 ശതമാനമാണ്.
Recommended Video
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ
അതോടൊപ്പം നിലവില്‍ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായി ഏഴു ദിവസം കുറവുണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യഘട്ട നിയന്ത്രണങ്ങളിലേയ്ക്ക് നമുക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയല്ലാതെ ലോക്ഡൗണ്‍ ഒഴിവാക്കിയാല്‍ രോഗവ്യാപനം കൂടുതല്‍ ശക്തമാവുകയും നിയന്ത്രണാതീതമാവുകയും ചെയ്യും. ആരോഗ്യസംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മരണ സംഖ്യ ഒരുപാടു കൂടും. അത്തരത്തില്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നത് തടയുന്നതിനായാണ് ലോക്ഡൗണ്‍ തുടരുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി പൊതുസമൂഹത്തിന്‍റെ പരിപൂര്‍ണ്ണ പിന്തുണ ലോക്ഡൗണ്‍ വിജയകരമായി നടപ്പാക്കുന്നതിന് ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.
ഇളം റോസിൽ അതീവ സുന്ദരിയായി നടി മൗനി റോയി ചിത്രങ്ങൾ കാണാം