കേരളം ഇനിമുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങളിലേക്ക്: ഉത്തരവ് ഇന്ന് പുറത്തിറങ്ങും
തിരുവനന്തപുരം: വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയന്ത്രണങ്ങള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഒരിടളവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക് പോവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ ഇന്നലെ 5692 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ മാത്രം 1010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നിയന്ത്രണങ്ങളിലെ നിബന്ധനങ്ങള്‍ എന്തൊക്കെ, രാത്രി ഒമ്പത് മണിക്ക് ശേഷം ഏതൊക്കെ കടകള്‍ തുറക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ ഉത്തരവില്‍ വ്യക്തമാക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ടു മണിക്കൂർ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കേണ്ടി വരും. ഹോട്ടലുകളില്‍ അടക്കം അന്‍പതി ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു. വാക്സിനേഷനുകൾ കൂട്ടുന്നതിനും സർക്കാർ നടപടികൾ വിപുലമാക്കും.
Recommended Video
അതേസമയം സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി. ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നു ദിവസം കൂടെ നൽകാനുള്ള വാക്സിൻ മാത്രമേ സ്റ്റോക്കിൽ ഉള്ളൂ. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകി വരുന്നത് കേരളത്തിലാണ്. ഏപ്രിൽ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ പദ്ധതി ആണ് സർക്കാർ നടപ്പാക്കുന്നത്. നിലവിൽ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയർത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.