പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ പ്രതിഷേധം വേണ്ടെന്ന ധാരണയുണ്ട്; അതൃപ്തിയറിയിച്ച് സിപിഐ
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കെപിസിസി ഓഫീസ് ആക്രമിച്ചതില്‍ ഇടതുമുന്നണിയില്‍ വിയോജിപ്പ്. സിപിഐയാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ പ്രതിഷേധം വേണ്ടെന്ന് മുന്‍ധാരണയുണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ അവര്‍ നിലപാട് അറിയിച്ചു. എകെ ആന്റണി അകത്തുള്ളപ്പോഴായിരുന്നു കെപിസിസി ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കെപിസിസി ഓഫീസ് ആക്രമിച്ചത്. പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാടുകളും വരുത്തിയിരുന്നു. അതേസമയം ഡിവൈഎഫ്ഐ നടപടികളെ നേരത്തെ ഇപി ജയരാജനും എതിര്‍ത്തിരുന്നു.
'വിരട്ടാന്‍ നോക്കേണ്ട,മുഖ്യമന്ത്രിയേ വിരളൂ,ഗുണ്ടകളെ വീട്ടിലേക്ക് വിട്ടാല്‍ പേടിക്കില്ല'; വിഡി സതീശൻ
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയ സംഭവത്തിലായിരുന്നു ഡിവൈഎഫ്ഐയെ ജയരാജന് തള്ളിയത്. പ്രതിഷേധം മാത്രമാകുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ വസതിയിലേക്ക് കടന്നുകയറാന്‍ പാടില്ലായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്.
ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ആറ് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. അതേസമയം സിപിഎമ്മിന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ വഴി നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ അക്രമിച്ച് കേറി വധശ്രമം നടത്തിയിരിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകര്‍ന്നിരിക്കുന്നുവെന്ന് സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാന്‍ ഇവിടെ പോലീസുണ്ട്. പോലീസിനും പോലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി പി എം ഗുണ്ടകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നത്? ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകളെ, ഞങ്ങളുടെ കുട്ടികളെ, ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ഒക്കെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ട.
സമരങ്ങളുടെ തീച്ചൂളകള്‍ കടന്നു വന്നവരാ ഞങ്ങള്‍. ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുകയാണ് എന്റെ കുട്ടികള്‍. ഇനിയും അവരെ പ്രകോപിപ്പിക്കരുത്. സ്വര്‍ണ്ണക്കള്ളക്കടത്തും കറന്‍സി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാന്‍ നോക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ കോണ്‍ഗ്രസ് സമരം തുടരും. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ ഇനിയും തെരുവുകളില്‍ ജനപക്ഷത്ത് തന്നെയുണ്ടാകുമെന്നും സുധാകരന് എഫ്ബി കുറിപ്പില്‍ പറഞ്ഞു.
ബിഗ് ബോസില്‍ റോബിന് ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍