ഇടഞ്ഞ് സിപിഐ.. കേരള കോൺഗ്രസിന് സിപിഎം നൽകിയേക്കുക ഈ വകുപ്പുകൾ.. ചർച്ച ഇങ്ങനെ
തിരുവനന്തപുരം; മെയ് 20 നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. അതിന് മുൻപ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച അവസാന ഘട്ട ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ഇടതുമുന്നണി. 17 ന് ഘടകക്ഷികളുമായി സിപിഎം ഒരിക്കൽ കൂടി ചർച്ച നടത്തിയ ശേഷമാകും അന്തിമ തിരുമാനം.
ഒരു സീറ്റ് മാത്രമുള്ള ഘടകക്ഷികൾ എല്ലാവരും തന്നെ മന്ത്രിസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിൽ രണ്ട് കക്ഷികളുടെ ആവശ്യം പരിഗണിച്ചേക്കുമെന്നാണ് സൂചന. അതേസമയം പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോൺഗ്രസിന് ഏതൊക്കെ വകുപ്പുകൾ വിട്ട് നൽകുമെന്നതാണ് ഇപ്പോൾ എൽഡിഎഫിലെ പ്രധാന വെല്ലുവിളി. നിലവിലെ ചർച്ചകൾ ഇങ്ങനെ

അഞ്ചിൽ രണ്ട് പേർക്ക്
കേരള കോൺഗ്രസിന് അഞ്ച് അംഗങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ 2 മന്ത്രി സ്ഥാനത്തിനായിരുന്നു പാർട്ടി ആവശ്യം ഉന്നയിച്ചത്. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ് എന്നിവർക്ക് വേണ്ടിയായിരുന്നു കേരള കോൺഗ്രസ് ശ്രമം നടത്തിയത്. പക്ഷേ മുന്നണിയിൽ 11 കക്ഷികളുള്ള പരിമിതിയായിരുന്നു സിപിഎം ചൂണ്ടിക്കാട്ടിയത്.

അനീതിയെന്ന്
എന്നാൽ ഒരു എംഎൽഎയുള്ള പാർട്ടിക്കും 5 പേരുള്ള പാർട്ടിക്കും തുല്യ പരിഗണന നൽകുന്നത് അനീതിയാണെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. രണ്ട് സീറ്റ് നൽകില്ലേങ്കിൽ നിർണായക വകുപ്പുകൾ തന്നെ വേണമെന്നാണ് കേരള കോൺഗ്രസ് ആവശ്യം.പൊതുമരാമത്ത്, കൃഷി , ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോൺഗ്രസ് നോട്ടമിടുന്നത്.

വിട്ടുകൊടുക്കാതെ സിപിഐ
അതേസമം ചീഫ് വിപ്പ് പദവിക്കപ്പുറം മറ്റൊരു വകുപ്പും വിട്ട് നൽകില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ. നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് സിപിഐക്കുള്ളത്. നേരത്തേ നിയമവും ടൂറിസവും സിപിഐക്കായിരുന്നു. അത് വിട്ട് നൽകിയപ്പോൾ വനംവകുപ്പാണ് ലഭിച്ചത്.

അംഗീകരിക്കില്ലെന്ന്
യുഡിഎഫിൽ പോലും കേരള കോൺഗ്രസ് കൃഷി വകുപ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നിരിക്കെ അത്തരമൊരു ആവശ്യം പാർട്ടി ഉയർത്തു്ന്നത് യാതൊരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിപിഐ. അതേസമയം മന്ത്രിസ്ഥാനത്തിൽ വിട്ട് വീഴ്ചയ്ക്ക് തങ്ങളും തയ്യാറല്ലെന്ന് സിപിഎമ്മും പറയുന്നു.

സിപിഎമ്മിന് 12
ഒന്നാം പിണറായി സര്‍ക്കാറിന്‍റെ ആദ്യഘട്ടത്തില്‍ സിപിഎമ്മിന് 12 മന്ത്രിമാരാണ് ഉണ്ടായിരുന്നത്.പിന്നീട് സിപിഎം ഒരു മന്ത്രിയെ കുടി മന്ത്രി സഭയിൽ ഉള്‍പ്പെടുത്തി. ബന്ധുനിയമന വിവാദത്തിൽ തട്ടി രാജിവെച്ച ഇപി ജയരാജൻ വീണ്ടും മന്ത്രിസഭയിൽ എത്തിയതോടെയായിരുന്നു ഇത്. തുടർന്ന് സിപിഐക്ക് ക്യാബിനറ്റ് റാങ്ക് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുകയായിരുന്നു.

13 വേണമെന്ന്
നിലവിൽ 67 അംഗങ്ങളാണ് സിപിഎമ്മിന് ഉള്ളത്. അതുകൊണ്ട് തന്നെ 13 മന്ത്രിമാർക്ക് ഇക്കുറിയും തങ്ങൾക്ക് അർഹത ഉണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. എന്നാൽ 13ാം മന്ത്രിസ്ഥാനം സിപിഎം ത്യജിക്കട്ടെയെന്നാണ് സിപിഐ പറയുന്നത്. നേരത്തേ പിജെ ജോസഫ് എൽഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ച വകുപ്പുകൾ ജോസഫ് മുന്നണി വിട്ടതോടെ സിപിഎമ്മിനാണ് ലഭിച്ചതെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി വകുപ്പ്
അതേസമയം ചർച്ചകൾ വഴി മുട്ടിയതോടെ പൊതുമരാമത്ത് ,വൈദ്യുതി, രജിസ്ട്രേഷൻ വകുപ്പുകൾ കേരള കോൺഗ്രസിന് വിട്ടുനൽകാനാണ് സിപിഎം നിലവിൽ ആലോചിക്കുന്നത്. വൈദ്യുതി വകുപ്പ് സിപിഎം ആണ് കൈയ്യാളിയിരുന്നത്. നിർണായക തിരുമാനങ്ങളെല്ലാം വൈദ്യുതി ബോർഡാണ് കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ വകുപ്പ് വിട്ട് നൽകിയാൽ നഷ്ടം വരാൻ ഇടയില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പൊതുമരാമത്ത്
അതേസമയം പൊതുമരാമത്ത് വകുപ്പ് കൈമാറുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്ക സിപിഎമ്മിനുണ്ട്. ജി സുധാകരൻറെ കീഴിൽ മികച്ച പ്രകടനമായിരുന്നു വകുപ്പ് കാഴ്ച വെച്ചിരുന്നത്. കേരള കോൺഗ്രസിന് വകുപ്പ് നൽകിയാൽ ഒരുപക്ഷേ അഴിമതി ഉണ്ടാകുമോയെന്നതാണ് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നത്.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ












Click it and Unblock the Notifications