കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിലെ വലിയൊരു അധോലോക സംഘമായി സി പി എം മാറി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഇപി ജയരാജനെതിരായ അഴിമതി ആരോപണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം സി പി എമ്മിന്റെ ആഭ്യന്തരകാര്യം മാത്രമല്ലെന്നും ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടത്തിയ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആ തീരുമാനം അബദ്ധമായിപ്പോയി; അക്കാര്യം ഗണേഷ് ആദ്യം തന്നെ പറഞ്ഞിരുന്നു: പത്തനാപുരം തോല്‍വിയില്‍ ജഗദീഷ്
ഇപ്പോൾ ഉയർന്നിരിക്കുന്നത് ഇ പി ജയരാജന്റെ മാത്രമല്ല, സി പി എമ്മിലെ വലിയ അഴിമതിക്കാരുടെ പട്ടികയിലേക്ക് വിരൽചൂണ്ടുന്ന ആരോപണമാണ്. അതുകൊണ്ടാണ് പ്രശ്നം പറഞ്ഞുതീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നത്. പൊതുപ്രവർത്തന അഴിമതി നിരോധന നിയമത്തിന്റെ കീഴിൽ വരുന്നതാണ് ജയരാജനെതിരെ ഉയർന്ന ആരോപണം. ഇത്രയും ഗൗരവതരമായ ആരോപണം എന്തുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷിക്കാൻ തയ്യാറാവാതിരുന്നതെന്ന് മനസിലാവുന്നില്ല. ഇ പിക്കെതിരെ അന്വേഷണം നടന്നാൽ പല കാര്യങ്ങളും പുറത്തറിയും എന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇ പി ജയരാജൻ നടത്തുന്ന അഴിമതികൾ മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. സർക്കാർ ഏജൻസികൾ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നാണ് ജനങ്ങളുടെ സംശയം. സി പി എം നേതാക്കൾക്ക് സ്വർണ്ണക്കടത്ത്- കൊട്ടേഷൻ- ലഹരിമാഫിയ സംഘങ്ങളുമായാണ് ബന്ധമുള്ളത്. കണ്ണൂരിലും തിരുവനന്തപുരത്തും മാത്രമല്ല എല്ലാ സ്ഥലത്തും ഇതാണവസ്ഥയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
അനധികൃത സമ്പത്തിനെ കുറിച്ച് ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയമാണ്. പ്രാദേശിക സഹകരണസംഘത്തിൽ ജോലി ചെയ്തയാൾക്ക് പിരിയുമ്പോൾ 69 ലക്ഷം രൂപ കിട്ടുമെന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ല. നേരത്തെ നോട്ട് നിരോധനസമയത്തും ഇപിക്കെതിരെ ആരോപണമുണ്ടായിരുന്നു. ജയരാജൻ എവിടുന്നാണ് ഇത്രയും സ്വത്ത് സമ്പാദിച്ചതെന്ന് ജനങ്ങളോട് സി പി എം പറയണം. വിഷയത്തിൽ എം വി ഗോവിന്ദനോ കേന്ദ്രകമ്മിറ്റിയോ ഇടപെടാത്തത് സംശയാസ്പദമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി കരമന ജയൻ എന്നിവരും സംബന്ധിച്ചു.
അതേസമയം, ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തോടെ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ പി സിസി അധ്യക്ഷൻ കെ സുധാകരനും ആവശ്യപ്പെട്ടു. നീതി പുർവകമായ അന്വേഷണമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കേരള പോലീസോ വിജിലൻസോ അന്വേഷിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.