പണം വാരിയെറിഞ്ഞ് മദ്യസൽക്കാരം.. ആഡംബര വിവാഹം.. പിണറായി പക്ഷത്തെ നേതാവ് വിവാദത്തിൽ
Recommended Video

കോഴിക്കോട്: ഇക്കഴിഞ്ഞ കാലയളവുകളില്‍ പിണറായി വിജയന്‍ മന്ത്രിസഭയെ വെള്ളം കുടിപ്പിച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളല്ല. മറിച്ച് മന്ത്രിമാര്‍ക്കും ഇടത് എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും എതിരായ ആരോപണങ്ങളാണ്. തോമസ് ചാണ്ടിയില്‍ തട്ടി വഴി മുട്ടി നില്‍ക്കുന്ന സിപിഎമ്മിനെ ഏറ്റവും ഒടുവിലായി പ്രതിരോധത്തിലാക്കിയിരിക്കുന്നത് സംസ്ഥാന സമിതി അംഗം സിഎന്‍ മോഹനന്‍ ആണ്.

പാർട്ടി പറയുന്നതും ചെയ്യുന്നതും
സിപിഎമ്മിന്റെ പാലക്കാട് പ്ലീനത്തില്‍ പാര്‍ട്ടി നേതാക്കളുടെ ആഢംബര ജീവിതം പ്രധാന ചര്‍ച്ചാ വിഷയം ആയിരുന്നു. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ലളിത ജീവിതം നയിക്കണം എന്നതാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശവും. എന്നാല്‍ 30000ന്റെ മോണ്ട് ബ്ലാങ്ക് പേനയും ആപ്പിള്‍ വാച്ചും ഉപയോഗിക്കുന്ന റിതബ്രത ബാനര്‍ജിമാരുടെ പിടിയിലാണ് സിപിഎം എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി തെല്ലുമില്ല.

ലാളിത്യം പ്രസംഗത്തിൽ മാത്രം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളവരാണ്. സിപിഎം സംസ്ഥാന സമിതി അംഗം സിഎന്‍ മോഹനന്റെ മകളുടെ ആര്‍ഭാട വിവാഹമാണിപ്പോള്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പ്രവര്‍ത്തകരോട് ലളിത ജീവിതം നിര്‍ദേശിക്കുന്ന നേതാക്കള്‍ കാണിക്കേണ്ട മാതൃകയല്ല ഇതെന്നതാണ് വിമര്‍ശനങ്ങളുടെ കാതല്‍.

സിഎൻ മോഹനൻ വിവാദത്തിൽ
ആഢംബരം നിറഞ്ഞ വിവാഹവും പണമൊഴുക്കി നടത്തിയ വിവാഹവിരുന്നുമാണ് മോഹനനെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഹനന്റെ മകള്‍ ചാന്ദ്‌നിയും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ മകനും തമ്മിലുള്ള വിവാഹം നടന്നത്. കൊച്ചിയിലും കോലഞ്ചേരിയിലും വെച്ചായിരുന്നു വിവാഹവും വിരുന്നും.

പ്രമുഖർ പങ്കെടുത്ത ചടങ്ങ്
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു വിവാഹം. രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അടക്കം രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തതായിരുന്നു വിവാഹ സത്ക്കാരം. കടുത്ത പിണറായി പക്ഷക്കാരനായ മോഹനന്റെ മകളുടെ വിവാഹത്തിന് മുഖ്യമന്ത്രി കുടുംബ സമേതം എത്തിയിരുന്നു.

നക്ഷത്ര ഹോട്ടലിൽ മദ്യസത്ക്കാരം
കോലഞ്ചേരിയിലെ ആര്‍ഭാട സത്ക്കാരം കൂടാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യസല്‍ക്കാരവും സംഘടിപ്പിച്ചിരുന്നു. കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലില്‍ ആയിരുന്നു വരന്റെ കുടുംബത്തിന്റെ വക രാത്രി വിരുന്ന്. ഈ കോക്ടെയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ എണ്ണം മൂന്നൂറോളമാണ്.

പ്രവർത്തകർക്ക് പ്രതിഷേധം
വിവാഹത്തിലടക്കം ലാളിത്യം പാലിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ് എന്നിരിക്കേ സിപിഎം സംസ്ഥാന നേതാവിന്റെ പ്രവര്‍ത്തി വ്യക്തിപരമെന്ന് ന്യായീകരിക്കാവുന്നതല്ല. ഈ വികാരം തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും പങ്കുവെയ്ക്കുന്നത്. ഈ മാസം 16ന് ആരംഭിക്കുന്ന ഏരിയാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു കഴിഞ്ഞു.

ലാളിത്യത്തിന് ഉദാഹരണങ്ങൾ
മുന്‍ എംഎല്‍എ കെകെ ലതികയുടേയും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റേയും മകന്റെ വിവാഹം ലാളിത്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തതാണ്. ധനമന്ത്രി തോമസ് ഐസകിന്റെ മകളുടെ വിവാഹവും ഇക്കാര്യത്തില്‍ മാതൃകയായതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അപവാദങ്ങള്‍ ഏറെയുണ്ട്.

സിപിഐയിൽ ഗീതാഗോപി
സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹമാണ് ഇതിന് മുന്‍പ് പാര്‍ട്ടിയെ നാണം കെടുത്തിയത്. റിസോര്‍ട്ടില്‍ ചെയ്യ് അത്യാഢംബര പൂര്‍വ്വമായിരുന്നു വിവാഹം. നേരത്തെ സിപിഐയുടെ നാട്ടിക എംഎല്‍എ ഗീതാ ഗോപിയും സമാന വിവാദത്തില്‍ കുരുങ്ങിയിരുന്നു.












Click it and Unblock the Notifications