'എന്തൊരു വൃത്തികെട്ട വിധമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്'; മാതൃഭൂമിക്കെതിരെ തുറന്നടിച്ച് എൻഎൻ കൃഷ്ണദാസ്
തിരുവനന്തപുരം: യുക്രെയിനില്‍ നിന്ന് ദില്ല വിമാനത്താവളത്തിലെത്തിയ 30 വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ കേരളം രണ്ട് കാറുകള്‍ അയച്ചപ്പോള്‍, യു പി ആഡംബര ബസ് അയച്ചെന്ന മാതൃഭൂമി പത്രത്തിലെ വാര്‍ത്തയ്‌ക്കെതെിരെ സി പി എം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് രംഗത്ത്. ദില്ലി വിമാനത്താവളത്തിലെത്തിയ 30 വിദ്യാര്‍ത്ഥികളെ കൂട്ടാന്‍ കേരള ഹൗസ് പ്രതിനിധികള്‍ രണ്ട് കാറുകളാണ് എത്തിച്ചതെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആഡംബര ബസ് ഒരുക്കിയെന്നുമാണ് മാതൃഭൂമി വാര്‍ത്ത. എന്തൊരു വൃത്തികെട്ട വിധമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എന്‍ എന്‍ കൃഷ്ണദാസ് ചോദിച്ചു.
എയര്‍പോര്‍ട്ടില്‍ എത്തിയ മലയാളികളായ വിദ്യാര്‍ഥികളില്‍ പലരെയും അവിടെ നിന്ന് തന്നെ കേരളസര്‍ക്കാര്‍ നേരിട്ട് സര്‍ക്കാര്‍ ചെലവില്‍ അടുത്ത വിമാനങ്ങളില്‍ കേരളത്തിലേക്ക് അയക്കുകയായിരുന്നെന്നും ചിലര്‍ക്ക് അല്‍പ്പം വിശ്രമം വേണ്ടതിനാല്‍ രണ്ട് ഇന്നോവ കാറുകളില്‍ കേരള ഹൗസ്സിലേക്ക് കൊണ്ടുവരുകയായിരുന്നെന്നും കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 20 മിനിറ്റ് യാത്രയാണ് വിമാനത്താവളത്തില്‍ നിന്ന് കേരള ഹൗസിലേക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ പത്രത്തിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്. പതിനഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുകളാണ് യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അപ്പോഴാണ് കേരളം രണ്ട് കാറുകളുമായി എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
30 മലയാളികളില്‍ 16 പേരെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് നാട്ടിലേക്ക് അയക്കാന്‍ തീരുമാനമായതോടെ 14 വിദ്യാര്‍ത്ഥികളെ രണ്ട് കാറുകളില്‍ എത്തിക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് കഴിഞ്ഞു. ലഗേജുകള്‍ക്കൊപ്പം 12 വിദ്യാര്‍ത്ഥികളെ രണ്ട് കാറില്‍ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. ബാക്കി രണ്ട് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും കേരള ഹൗസില്‍ നിന്ന് കാര്‍ തിരിച്ചുവരാന്‍ ഒരു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്ത് നിന്നാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ട് മണി മുതല്‍ മിക്ക സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ വിമാനത്താവളത്തില്‍ പ്‌ളക്കാര്‍ഡുകളുമായി എത്തിയിരുന്നു.
ഹരിയാനയും കര്‍ണാടകയും തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌കും ആരംഭിച്ചിരുന്നു. എന്നാല്‍ കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയത് മൂന്ന് മണിയും കഴിഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കൃഷ്ണദാസ് ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,
മാതൃഭൂമി പത്രത്തിലെ ഇന്നത്തെ ഒരു വാര്‍ത്തയാണിത്
യുക്രയിനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ 30 മലയാളി വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കേരളം രണ്ട് കാറുകള്‍ അയച്ചപ്പോള്‍, യു പി ഒരു ആഡംബര ബസ്സ് തന്നെ അയച്ചു എന്താ വാര്‍ത്തയെഴുത്തിന്റെ ഒരു സത്യസന്ധത
വാസ്തവമെന്താ?
എയര്‍പോര്‍ട്ടില്‍ എത്തിയ മലയാളികളായ വിദ്യാര്‍ഥികളില്‍ പലരെയും അവിടന്ന് തന്നെ കേരളസര്‍ക്കാര്‍ നേരിട്ട് സര്‍ക്കാര്‍ ചെലവില്‍ അടുത്ത വിമാനങ്ങളില്‍ കേരളത്തിലേക്ക് അയച്ചു. ചിലര്‍ക്ക് അല്‍പ്പം വിശ്രമം വേണ്ടതിനാല്‍ രണ്ട് ഇന്നോവ കാറുകളില്‍ കേരള ഹൗസ്സിലേക്ക് കൊണ്ടുവന്നു. 20 മിനിറ്റ് യാത്രയേ ആവശ്യമുള്ളൂ, എയര്‍പോര്‍ട്ടില്‍ നിന്ന് കേരള ഹൗസിലേക്ക്. യു പിയിലേക്കുള്ള യാത്രക്കാരെ അവസാനം വരെ ബസ്സില്‍ ആണ് കൊണ്ട് പോയത്.
ആലോചിച്ചു നോക്കൂ...
എന്തൊരു വൃത്തികെട്ട വിധമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന്
യുക്രയിനിലെ ' യുദ്ധരംഗം ' എന്ന വിധം മാതൃഭൂമി ചാനല്‍ കാണിച്ചത് ഒരു ' വീഡിയോ ഗെയിം ' സീനുകളായിരുന്നു എന്നത് നിമിഷങ്ങള്‍ക്കുള്ളില്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പൊളിച്ചടുക്കിയതിന്റെ ' ചമ്മല്‍ ' മാറ്റാനും, വൈരാഗ്യം തീര്‍ക്കാനും മാതൃഭൂമി ഉണ്ടാക്കുന്ന വാര്‍ത്തയാണിത്.
എന്തൊരു ദയനീയമാണ് ഇവരുടെ അവസ്ഥ












Click it and Unblock the Notifications