"വിജയൻ കുടുംബം കേരളം ഭരിക്കും", മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയ്ക്ക് എതിരെ പി ജയരാജൻ
കണ്ണൂർ: നാളെ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ച് കഴിഞ്ഞു. മന്ത്രിമാരെ തീരുമാനിച്ചതിനെ കുറിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക നൽകിയ വാർത്തയുടെ തലക്കെട്ടിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് പി ജയരാജൻ. "വിജയൻ കുടുംബം കേരളം ഭരിക്കും" എന്നായിരുന്നു ചന്ദ്രിക നൽകിയ തലക്കെട്ട്.

"വിജയൻ കുടുംബം കേരളം ഭരിക്കും"
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: ' മുസ്ലിം ലീഗിന്റെ മുഖപത്രം മുൻപേജിൽ ഇന്ന് നൽകിയ തലക്കെട്ട് കാണുക. "വിജയൻ കുടുംബം കേരളം ഭരിക്കും". സഖാവ് മുഹമ്മദ് റിയാസ് പിണറായിയുടെ മകളുടെ ഭർത്താവായതിന് ശേഷമല്ല നേതാവായത്. 12 വര്ഷം മുൻപ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.

ഗഫൂറിനെ പോലെ അല്ല
പാർട്ടി സംസ്ഥാന കമ്മറ്റി അംഗമാണ്. നിരവധി സമരമുഖങ്ങളിൽ പോലീസ് ഭീകരത അനുഭവിച്ച ആൾ കൂടിയാണ്. ചുരുക്കത്തിൽ കളമശേരി സീറ്റിൽ കോണി ചിഹ്നത്തിൽ മത്സരിച്ച ഗഫൂറിനെ പോലെ അല്ലെന്ന് വ്യക്തം. അഴിമതി കേസിൽ കൃത്യമായ തെളിവോടെ പിടിക്കപ്പെട്ട ഇബ്രാഹിം കുഞ്ഞിന്റെ മകനെ പോലെയല്ല. വർഗീയതയും അഴിമതിയും തന്റെ തൊപ്പിയിൽ ചാർത്തിയ അഴീക്കോട്ടെ ലീഗ് സ്ഥാനാർത്ഥിയെ പോലെയുമല്ല.

നാലാംകിട തലക്കെട്ടുകൾ
ഇതെല്ലം ബോധ്യമുള്ള വായനക്കാരുടെ മുൻപിലാണ് ലീഗ് പത്രം ഇത്തരമൊരു തലക്കെട്ട് നൽകിയത്. സാധാരണ ആർഎസ്എസ് മുഖപത്രമാണ് ഇത്തരം നാലാംകിട തലക്കെട്ടുകൾ നൽകാറുള്ളത്. ആർഎസ്എസിന്റെ നേർപതിപ്പാണ് തങ്ങളെന്ന് ലീഗ് വീണ്ടും തെളിയിച്ചിരിക്കുന്നു. ചില ഓൺലൈൻ മഞ്ഞപ്പത്രക്കാരുടെ നിലവാരത്തിൽ എത്തിയിരിക്കുന്നു ചന്ദ്രികയും.മറ്റൊന്ന് ശൈലജ ടീച്ചറെ കുറിച്ചാണ്. ഇത്രയും കാലം ഇവർ സ:ശൈലജ ടീച്ചറെ വിളിച്ചിരുന്നത് എന്താണെന്ന് ഈ സമൂഹത്തിന് അറിയാം.

ടീച്ചറെ ആക്ഷേപിച്ചത് ജനങ്ങൾ മറന്നിട്ടില്ല
അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ സഖാവിനെ ആക്ഷേപിച്ചവരാണ് ഇപ്പോൾ പുകഴ്ത്തലുമായി രംഗത്ത് വന്നിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് ടീച്ചറെ ആക്ഷേപിച്ചത് ജനങ്ങൾ മറന്നിട്ടില്ല. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാവണം എന്നത് ജനാധിപത്യപരമായ ചർച്ചയ്ക്ക് ശേഷമെടുത്ത തീരുമാനമാണ്. സിപിഐഎമ്മിനല്ലാതെ മറ്റൊരു പാർട്ടിക്കും ഇത്തരമൊരു ദൃഢമായ തീരുമാനമെടുക്കാൻ സാധിക്കുകയില്ല.

കോൺഗ്രസ്സ്/ലീഗ് നേതാക്കളെ പോലെയല്ല
കോൺഗ്രസ്സ്/ലീഗ് നേതാക്കളെ പോലെ മന്ത്രിയാവാനോ എംഎൽഎ ആകാനോ വേണ്ടിയല്ല സിപിഐഎം നേതാക്കൾ പൊതുപ്രവർത്തനം നടത്തുന്നത്. സംഘടനാ രംഗത്തായാലും പാർലമെന്ററി രംഗത്തായാലും പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക എന്നതാണ് ഏതൊരു സിപിഐഎം പ്രവർത്തകന്റെയും കടമ.
Recommended Video

അനുഭവത്തിന്റെ കരുത്തുണ്ട്
57 ൽ അധികാരമേറ്റപ്പോൾ ഇഎംഎസ് പറഞ്ഞൊരു കാര്യമുണ്ട്."ഞങ്ങൾക്ക് മന്ത്രിമാരെന്ന നിലക്കുള്ള ഭരണപരിചയമില്ല. എന്നാൽ ജനങ്ങൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ മനസിലാക്കി ഇടപെട്ട അനുഭവത്തിന്റെ കരുത്തുണ്ട്. ആ കരുത്ത് കൈമുതലാക്കിയാണ് ഭരണ കസേരയിൽ ഇരിക്കുന്നത്." അതുപോലെ പുതുമുഖങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ നിയുക്ത മന്ത്രിമാരും അനുഭവകരുത്ത് ഉള്ളവരാണ്. അത് കൈമുതലാക്കി മികച്ച ഭരണം കാഴ്ചവെക്കാൻ അവർക്ക് സാധിക്കും'.












Click it and Unblock the Notifications