കോൺഗ്രസും ബിജെപിയും ഒരുമിച്ചു,സിപിഎമ്മിന് മൂന്നിടത്ത് ഭരണനഷ്ടം, ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഞെട്ടൽ
തിരുവനന്തപുരം: ഏറെ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്. രണ്ട് ജില്ലകളില്‍ ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
മൂന്നിടത്താണ് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സിപിഎമ്മിനെ തെറിപ്പിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശത്രുക്കളായിരിക്കുന്നവര്‍ താഴെത്തട്ടില്‍ ഒന്നിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.
സിപിഎമ്മിന് പണി കിട്ടി
തിരുവനന്തപുരത്തേയും വയനാട്ടിലേയും മൂന്ന് പഞ്ചായത്തുകളിലാണ് സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് കൈ കൊടുത്തത്. ബിജെപി പിന്തുണ നല്‍കിയതോടെ മൂന്ന് പഞ്ചായത്തുകളിലേയും അവിശ്വാസ പ്രമേയം പാസ്സായി. തിരുവനന്തപുരത്തെ മലയിന്‍കീഴ്, കോട്ടുകാല്‍ പഞ്ചായത്തുകളും വയനാട്ടിലെ തരിയോട് പഞ്ചായത്തും സിപിഎമ്മിന് കൈവിട്ട് പോയി.
മൂന്നിടത്ത് ഭരണം പോയി
കോട്ടുകാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും യോജിച്ചാണ് സിപിഎം ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയം പാസ്സാക്കിയത്. ഇതോടെ സിപിഎമ്മിന്റെ വൈസ് പ്രസിഡണ്ട് പുറത്തായി. തൊട്ട് തലേ ദിവസമാണ് മലയിന്‍കീഴ് പഞ്ചായത്തിലും സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടത്.
തിരുവനന്തപുരത്തും വയനാട്ടിലും
20 അംഗ ഭരണ സമിതിയാണ് മലയിന്‍കീഴ് പഞ്ചായത്തിലുളളത്. ഇവിടെ ബിജെപിക്ക് 2 അംഗങ്ങള്‍ മാത്രമേ ഉളളൂ. സിപിഎമ്മിനും കോണ്‍ഗ്രസിനും 8 അംഗങ്ങള്‍ വീതമാണ് ഉളളത്. അതേസമയം ലോക് താന്ത്രിക് ജനതാദള്‍, ജെഡിയു എന്നിവര്‍ക്ക് ഭരണസമിതിയില്‍ ഓരോ അംഗങ്ങള്‍ വീതമുണ്ട്.
യുഡിഎഫ് പ്രമേയം
ജെഡിയും കോണ്‍ഗ്രസിന് ഒപ്പമാണ്. അതേസമയം ലോക് താന്ത്രിക് ജനതാദള്‍ സിപിഎമ്മിന് ഒപ്പവുമാണ് മലയിന്‍കീഴ് പഞ്ചായത്തില്‍ നില്‍ക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് എസ് ചന്ദ്രന്‍ നായര്‍ ലോക് താന്ത്രിക് ജനതാദള്‍ അംഗമാണ്. യുഡിഎഫ് ആണ് പ്രസിഡണ്ടിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നത്.
കൈ കൊടുത്ത് ബിജെപി
ബിജെപിയും രണ്ട് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. വയനാട്ടിലും സിപിഎം നേതൃത്വത്തിലുളള ഭരണ സമിതിക്ക് എതിരെ യുഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. ബിജെപി പിന്തുണച്ചതോടെ സിപിഎം ഭരണ സമിതി താഴെപ്പോയി.
രഹസ്യ ധാരണയെന്ന് കോടിയേരി
ഇത് ആദ്യമായല്ല തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് സിപിഎമ്മിനെ ഭരണത്തില്‍ നിന്നും പുറത്താക്കുന്നത്. നേരത്തയും പല പഞ്ചായത്തുകളിലും ഇത്തരത്തില്‍ സിപിഎമ്മിന് പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സമാനമായ നിലപാട് സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തന്നെ കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യ ധാരണ ഉളളതായി സിപിഎം ആരോപിച്ചിരുന്നു.
നിഷേധിച്ച് കോൺഗ്രസ്
വയനാട്ടിലേയും തിരുവനന്തപുരത്തേയും കോണ്‍ഗ്രസ് ബിജെപി സഖ്യം, ശബരിമല വിഷയത്തിന്റെ മറവില്‍ ഇരുവരും രാഷ്ട്രീയമായി ഒരുമിച്ചതിന്റെ തെളിവ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ബിജെപി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി.