പികെ ശശിക്കായി സിപിഎം; ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റ പരാതിയെ തുടർന്ന് പാർട്ടി നടപടി നേരിടുന്ന സിപിഎം നേതാവും ഷൊർണൂർ എംഎൽഎയുമായ പികെ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ ശുപാർശ. വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയെ തുടർന്ന് പികെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വെച്ചത്. സസ്പെൻഷൻ കാലയളവിൽ പികെ ശശി മികച്ച പ്രവർത്തനം കാഴ്ച വെച്ചെന്ന് ജില്ലാ കമ്മിറ്റിയെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് അടത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. 2018 നവംബർ 26നാണ് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് പികെ ശശിയെ ആറുമാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്.

പികെ ശശിയുടെ തിരിച്ചുവരവിൽ ചില അംഗങ്ങൾ പ്രതിഷേധം അറിയിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും പിന്തുണയ്ക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചതോടെ പികെ ശശിയുടെ തിരിച്ചുവരവിനെ പറ്റി അണികൾക്കിടയിലും ചർച്ചകൾ സജീവമായിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്നു പികെ ശശി. എന്നാൽ ജില്ലാ കമ്മിറ്റിയിലേക്ക് പികെ ശശി തിരിച്ചെത്തിയാൽ പരാതിക്കാരിയും പിന്തുണയ്ക്കുന്നവരും വീണ്ടും എതിർപ്പുമായി രംഗത്ത് എത്താൻ സാധ്യതയുണ്ട്.
മണ്ണാർക്കാട് ജില്ലാ സമ്മേളനം നടക്കുന്ന സമയത്ത് ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വെച്ച് പികെ ശശി തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. നിരവധി തവണ തന്നോട് ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി യുവതി കേന്ദ്ര കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയിന്മേൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.












Click it and Unblock the Notifications