കണ്ണൂര്‍ പാര്‍ട്ടിഗ്രാമത്തില്‍ സിപിഎം പുറത്താക്കിയവരെ വലയിലാക്കാന്‍ ബിജെപിയുടെ ശ്രമം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലൊന്നായ കീഴാറ്റൂരില്‍ വേരുപിടിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം. വയല്‍കിളികളെന്ന പേരില്‍ ദേശീയപാത വിരുദ്ധ സമരം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കിയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍ക്ക് അഭയം നല്‍കിയും പ്രദേശത്ത് വോട്ടുകളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
വിമൻ കളക്ടീവ് ഇൻ സിനിമ ഒരു ചരിത്ര ദൗത്യത്തിന്റെ പൂര്‍ത്തീകരണം; ഇതൊരു ദയാവായ്പല്ലെന്ന് കെആർ മീര!
കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളിലെ 11 പേരെ സിപിഎം പുറത്താക്കിയിരുന്നു. നേരത്തെ തന്നെ ഇവിടെ നടന്ന സമരം സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചിരുന്നതിനാല്‍ ബിജെപി ഇവിടെയെത്തി സിപിഎം പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവും നല്‍കി. സിപിഎം അംഗങ്ങള്‍ക്ക് ബിജെപി ഐക്യദാര്‍ഢ്യം നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
സമരം ഏതാണ്ട് ഒത്തുതീര്‍ന്നെന്ന നിലയിലും സമരനേതാക്കള്‍ പാര്‍ട്ടിയോട് അകല്‍ച്ചകാണിച്ചതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമായത്. സര്‍ക്കാരിന്റെ നിലപാടിനെതിരായും പാര്‍ട്ടി വിരുദ്ധമായും പ്രവര്‍ത്തിച്ച അംഗങ്ങളോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നെങ്കിലും രണ്ടു പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്.
പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായതോടെ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് കീഴാറ്റൂരെ സമരത്തില്‍ പങ്കെടുത്തവരുമായി സംസാരിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് സൂചന. സമരപ്രവര്‍ത്തകര്‍ ബിജെപിയുമായി ചേര്‍ന്ന് സമരം ശക്തമാക്കിയാല്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാകും അത്.