പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങാൻ കെട്ടിടം പ്രശ്നമായി; ഇരു നില വീട് വിട്ടുനൽകി യുവാവ്
പാനൂർ: ഭൂമി കയ്യേററ്റവും അനധികൃത നിർമാണങ്ങളും വാർത്തയാകുന്ന ഇക്കാലത്ത് സ്വന്തം വീടും സ്ഥലവും ജനനന്മയ്ക്കായി വിട്ടുനൽകി യുവാവ്. കരിയാട് പുനത്തിൽ രമേശനാണ് തന്റെ ഇരുനില വീട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കരിയാട് മേഖലയിൽ അർബർ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങാൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. പിഎച്ച്സി തുടങ്ങാൻ അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്തതായിരുന്നു അധികൃതരുടെ മുന്നിലെ പ്രധാന വെല്ലുവിളി.
പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാക്കുന്നതിനായി നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേർന്നു. ഈ യോഗത്തിലാണ് തന്റെ ഇരുനില വീട് വിട്ടുനൽകാനുള്ള സന്നദ്ധത രമേശൻ അറിയിച്ചത്. സമ്മത പത്രവും കെട്ടിടത്തിൻറെ ഉടമസ്ഥാവകാശ രേഖകളും ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കും.

കരാർ അടിസ്ഥാനത്തിൽ വീടുകളും കെട്ടിടങ്ങളും നിർമിച്ച നൽകുന്ന ജോലിയാണ് രമേശന്. രമേശന്റെ പ്രധാന സമ്പാദ്യങ്ങളൊന്നാണ് ഈ ഇരുനില വീട്. മറ്റൊരു വീട്ടിലാണ് കുടുംബത്തേടൊപ്പം രമേശൻ താമസിക്കുന്നത്.
പ്രാഥമിര ആരോഗ്യ കേന്ദ്രം എവിടെ തുടങ്ങുമെന്ന ആശങ്കയിലായിരുന്ന അധികൃതർക്ക് മുമ്പിൽ സഹായഹസ്തവുമായി രമേശൻ എത്തുകയായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന വീട് നാടിന് ഗുണമാകട്ടെയെന്ന് കരുതിയാണ് രമേശൻ വിട്ടു നൽകിയത്. സിപിഎം പ്രവർത്തകനായ രമേശൻ സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമാണ്.












Click it and Unblock the Notifications