വടകരയിൽ സിപിഎമ്മുകാര്‍ തമ്മിലേറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്
വടകര: അഴിയൂരിലെ കോറോത്ത് റോഡില്‍ സി പി എമ്മുകാര്‍ തമ്മിലേറ്റുമുട്ടി ഒരാള്‍ക്ക്ഗുരുതര പരിക്ക്. കുത്തേറ്റ ആളെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പത്ത് കിഷോറിനെയാണ് (38) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇത് സംബന്ധിച്ച് ലക്ഷം വീട് കോളനിയിലെ ഫസലിന്റെ പേരില്‍ വധ ശ്രമത്തിന് പോലിസ് കേസ്സെടുത്തു. പറമ്പത്ത് ലക്ഷം വീട് കോളനി പരിസരത്ത് വെച്ച് മദ്യപിക്കുന്നനിടയിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒരുവര്‍ഷം മുമ്പ് ഫസലിനെ ആക്രമിച്ചതിന് കിഷോറിന്റെ പേരില്‍ കേസ്സ് നിലനില്‍ക്കുന്നുണ്ട്. ഇതിനെച്ചോല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടയിലാണ് കിഷോറിന് കുത്തേറ്റത്.ഇരുവരും നിരവധി കേസ്സുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. അടുത്തകാലത്തായി അഴിയൂര്‍ കോറോത്ത് റോഡിലും, പരിസരപ്രദേശങ്ങളിലും നിരവധി സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങൾ നടന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ കുറേക്കാലങ്ങളായി ഈ മേഖലയിൽ തമ്മിൽത്തല്ലുംവഴക്കും നിത്യസംഭവമാണെന്നു ആക്ഷേപം ഉയരുകയാണ്.അന്യപ്രദേശങ്ങളിൽ നിന്നും ഉള്ളവർ ഈ സ്ഥലത്തു തമ്പടിച്ചു നാട്ടുകാർക്ക് ശല്യം ഉണ്ടാക്കുന്നതായി ആരോപണമുണ്ട്. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.