വിജ്ഞാപന പരസ്യങ്ങള്‍ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നില്ല, നടപടി വേണമെന്ന് പി എസ് സി
തിരുവനന്തപുരം: പി എസ് സിയുടെ വിജ്ഞാപന പരസ്യങ്ങള്‍ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പി ആര്‍ ഡി ഡയറക്ടറോട് ആവശ്യപ്പെടാന്‍ പി എസ് സി യോഗം തീരുമാനിച്ചു. ഇതിനായി പി എസ് സി സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വന്‍തുക കുടിശ്ശിക വന്നതിനാല്‍ പി ആര്‍ ഡി വഴിയുള്ള പരസ്യങ്ങള്‍ ചില പത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനാല്ർ വിജ്ഞാപന ങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയില്‍ പെടുന്നില്ലെന്ന് അംഗങ്ങള്‍ ആരോപിച്ചു.
പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കുന്ന സ്ഥിതി നിലവില്‍ വന്ന ശേഷം വിജ്ഞാപന ങ്ങള്‍ പുറത്തിറക്കിയാല്‍ മതിയെന്ന് യോഗത്തില്‍ ചില അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ ഇത് ന്യായമല്ലെന്നും വിഞ്ജാപനങ്ങള്‍ വൈകിപ്പിക്കുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് വെല്ലുവിളിയാണെന്നും ഭൂരിഭാഗം പേരും പറഞ്ഞു.
നിശ്ചിത ദിവസത്തിനുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നവര്‍ക്ക് മാത്രമായി പരീക്ഷ പരിമിതപ്പെടുത്താനുള്ള ഉപസമിതിയുടെ നിര്‍ദ്ദേശം യോഗത്തില്‍ അംഗീകരിച്ചു. പരീക്ഷാ ഹാളില്‍ 30 വീതം ഉദ്യോഗാര്‍ഥികളെ ഉള്‍ക്കൊള്ളിക്കുക, വ്യത്യസ്ത ശേഷിയുള്ളവര്‍ക്ക് സ്വന്തം ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുക തുടങ്ങിയ കാര്യവും യോഗം ചര്‍ച്ച ചെയ്തു.38 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും.