'ഗ്രൂപ്പ് മാനേജർമാർക്ക് വിഷമം കാണും'; പുനഃസംഘടനയിൽ ഉറച്ച് സുധാകരൻ..ഹൈക്കമാന്റിന്റ് ഗ്രീൻ സിഗ്നൽ
തിരുവനന്തപുരം; ഗ്രൂപ്പുകളുടെ എതിർപ്പുകളെ തള്ളി കോൺഗ്രസ് പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ കെ പി സി സി തിരുമാനം. നിർവ്വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. ഏറെ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് നേതൃത്വത്തിന്റെ നീക്കം. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടനയ്ക്ക് യാതാരു തരത്തിലുള്ള പ്രസക്തിയും ഇല്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി നിഷ്പക്ഷ നിയമം നടക്കില്ലെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. വിശദമായി വായിക്കാം

കെ പി സി സി പുനഃസംഘടനയിൽ നേരത്തേ ഗ്രൂപ്പ് നേതാക്കൾ തങ്ങളുടെ നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും പല പേരുകളും അവസാന നിമിഷം ഒഴിവാക്കപ്പെട്ടുവെന്ന ആക്ഷേപം നേരത്തേ നേതാക്കൾ ഉയർത്തിയിരുന്നു. ഡി സി സി ഭാരവാഹി നിയമനത്തിലും ഇത്തരത്തിൽ ഔദ്യോഗിക പക്ഷത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തിയാകും നിയമനം എന്നാണ് ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നത്. ഇപ്പോൾ ഭാരവാഹികളെ നാമനിർദേശം ചെയ്യുന്നത് പ്രവർത്തകരുടെ പിന്തുണയുള്ളവർ സ്ഥാനങ്ങളിലേക്ക് വരുന്നതിന് തടസ്സമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ചേർന്ന വിശാല കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനത്തെ ചൊല്ലി ബെന്നി ബെഹ്നാനും കെ സുധാകരനും യോഗത്തിൽ കൊമ്പുകോർത്ത സാഹചര്യവും ഉണ്ടായിരുന്നു. യൂണിറ്റ് കമ്മിറ്റികളെ നിയന്ത്രിക്കുന്നത് സുധാകരന്റെ അനുയായികളുടെ കൂട്ടായ്മയായ കെ എസ് ബ്രിഗേഡാണെന്ന വിമർശനമായിരുന്നു ബെന്നി ബെഹ്നാൻ ഉന്നയിച്ചത്. എന്നാൽ പിണറായിയോട് സംസാരിക്കുന്ന രീതി തന്നോട് വേണ്ടെന്ന കടുത്ത മറുപടിയായിരുന്നു സുധാകരൻ നൽകിയത്.

അതേസമയം പ്രതിഷേധം കടുത്തതോടെ പുനഃസംഘടന കാര്യത്തിൽ ഹൈക്കമാന്റ് തിരുമാനിക്കട്ടെയെന്ന നിലപാടായിരുന്നു സുധാകരൻ സ്വീകരിച്ചത്. എന്നാൽ ഔദ്യോഗികപക്ഷത്തിന് കൂടുതൽ പിന്തുണയുള്ള എക്സിക്യുട്ടീവ് യോഗത്തിൽ പുനഃസംഘടനയുമായി മുന്നോട്ട് പോകുവാനുള്ള തിരുമാനം എടുപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. അതേസമയം ഗ്രൂപ്പുകളുടെ വാദങ്ങൾ തള്ളുകയാണ് കെ പി സി സി അധ്യക്ഷൻ. പുനഃസംഘടനയെ 14 ഡി സി സി അധ്യക്ഷൻമാരും പിന്തുണച്ചിട്ടുണ്ടെന്നും നിർവ്വാഹക സമിതിയിൽ അഞ്ച് പേരൊഴികെ മറ്റെല്ലാവരും യോജിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു. ജില്ലയിൽ പാർട്ടിയുടെ അവസ്ഥ അറിയുന്നവരാണ് ജില്ലാ അധ്യക്ഷൻമാർ. അവർ ഒറ്റക്കെട്ടായി പുനഃസംഘടന എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. പുനഃസംഘടനയില്ലേങ്കിൽ താഴെ തട്ടിൽ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടക്കില്ലെന്നും സുധാകരൻ പറഞ്ഞു.

യൂണിറ്റ് കമ്മിറ്റികൾക്കെതിരായി ഉയരുന്ന വിമർശനങ്ങൾക്കെതിരേയും കെ സുധാകരൻ രംഗത്തെത്തി. കോൺഗ്രസിനെ പോലെ അടിത്തട്ടിൽ സംഘടന സംവിധാനം ദുർബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഏറ്റവും അവസാനമായി സ്വീകരിക്കാൻ സാധിക്കുന്ന ശക്തമായ നടപടിയായിട്ടാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയെ രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ വിലയിരുത്തുന്നത്. ഇതിനെ കുറിച്ച് മനസിലാക്കിയ കര്‍ണാടയും ആന്ധ്രാപ്രദേശുമൊക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസിvന്റെ പ്രവര്‍ത്തനശൈലി കണ്ട് മനസ്സിലാക്കാന്‍ കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്രയേറെ റിസള്‍ട്ട് ഓറിയന്റഡാണെന്നും സുധാകരന്‍ പറഞ്ഞു.

യൂണിറ്റ് കമ്മിറ്റികളെന്നത് വർക്കിംഗ് അറേഞ്ച് മെന്‍റാണ്. അതും എ ഐ സി സിയുടെ അനുമതിയോട് കൂടിയാണ് ചെയ്തത്. ബൂത്ത് കമ്മിറ്റി അംഗങ്ങളാണ് യൂണിറ്റിലുള്ളത്. കെ എസ് ബ്രിഗേഡ് എന്നത് സോഷ്യൽ ഗ്രൂപ്പാണ്. 39 രാജ്യങ്ങളിലാണ് അത് പ്രവർത്തിക്കുന്നത്. സി യു സി എന്തെന്ന് പഠിക്കാത്തവരാണ് യൂണിറ്റ് കമ്മിറ്റികളെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

പുനഃസംഘടന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചതാണ്. പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് നിര്‍ത്തിവെക്കണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരം അഖിലേന്ത്യാ കോണ്‍ഗ്ര് കമ്മിറ്റിക്കുണ്ട്. അത് അനുസരിക്കാനുള്ള ബാധ്യത കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. എന്നാല്‍ അങ്ങനെയെന്തെങ്കിലും ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല. കാരണം ഈ വിഷയം ഹൈക്കമാൻഡിലെ നേതാക്കളുമായി കേരളത്തിലെ നേതാക്കള്‍ പലവട്ടം സംസാരിച്ചിട്ടുണ്ട്.
Recommended Video

ഹൈക്കമാന്റിൽ നിന്നും തങ്ങൾക്ക് ലഭിച്ചത് ഗ്രീൻ സിഗ്നലാണ്. അടിയന്തരമായി ബാക്കിയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കണം എന്നതാണ് എ ഐ സി സിയുടെ നിര്‍ദേശം. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ കൂടി കെ പി സി സി പൂര്‍ത്തീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ- തിരഞ്ഞെടുപ്പിൽ മത്സരിച്ചാലേ നേതൃസ്ഥാനത്ത് എത്താൻ സാധിക്കുള്ളൂ എന്നാണെങ്കിൽ മത്സരിക്കാൻ കൂടുതൽ പേർ ഉണ്ടാകുമെന്നത് സ്വാഭാവികമല്ലേയെന്നും സുധാകരൻ ചോദിച്ചു. അതേസമയം സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സ്ഥിതിക്ക് പുനഃസംഘടനയുമായി മുന്നോട്ട് പോകുന്നതിൽ അനൗചിത്യമില്ലേയെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നില്ലേയെന്നായിരുന്നു സുധാകരന്റെ മറുപടി. നേതൃ സ്ഥാനത്ത് ആരെങ്കിലും എത്താനാണ് സംഘടന തിരഞ്ഞെടുപ്പ്. അതുകണ്ട് തന്നെ മത്സരിക്കുമെന്ന് പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. ഞാൻ അങ്ങനെ ജയിച്ച് വന്നയാളാണ്. ഇലക്ഷൻ നടത്തുന്നത് കെ പി സി സി അല്ല. സ്വതന്ത്ര തിരഞ്ഞെടുപ്പാണ് നടക്കുന്നത്, സുധാകരൻ പറഞ്ഞു.

അതേസമയം പുനഃസംഘടനയ്ക്കെതിരെ ഹൈക്കമാന്റിനെ സമീപിക്കാൻ തന്നെയാണ് ഗ്രൂപ്പുകളുടെ നീക്കം. അനുകൂല നിലപാട് ദേശീയ നേതൃത്വം സ്വീകരിച്ചില്ലേങ്കിൽ ഡി സി സി പുനഃസംഘടനയുമായി സഹകരിക്കേണ്ടെന്നാണ് ഇപ്പോൾ ഗ്രൂപ്പുകളുടെ നിലപാട്. പേരുകൾ നിർദ്ദേശിക്കേണ്ടതില്ലെന്നും നേതാക്കൾ തിരുമാനിച്ചിടട്ുണ്ട്. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനും ഗ്രൂപ്പുകൾ തമ്മിൽ ധാരണ ആയിട്ടുണ്ട്.












Click it and Unblock the Notifications