ശൈലജയുടെ രാജിക്ക് ആരും വിയര്‍ക്കേണ്ട;രാജിവെക്കില്ലെന്ന് ഉറച്ച് മന്ത്രി,അന്തിമവിധി വന്നിട്ടില്ലെന്ന്
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ രാജി വെക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സിന്റെ ക്ലിയറന്‍സോടെയാണ് എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റ് ചെയ്യാത്തതുകൊണ്ട് തന്നെ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. അതേസമയം ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന കെ കെ ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പരാമര്‍ശം നീക്കുയല്ല റിവ്യൂ പെറ്റീഷന്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
മന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല
സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസായ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസിലെ ഉത്തരവാദിത്തത്തില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ കമ്മീഷന്‍ അംഗമായെന്നും കോടതി ചോദിച്ചു.
ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റി
ശൈലജ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.
മന്ത്രിക്ക് കടുത്ത വിമര്‍ശനം
ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആരോഗ്യമന്ത്രിക്ക് നിയമനത്തിലെ ഉത്തരവാദിത്തത്തില്ഡ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. 12 കേസില്‍ പെട്ട ആളെങ്ങനെ കമ്മീഷനംഗമായെന്നും ഹൈക്കോടതി ചോദിച്ചു. കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും മന്ത്രിക്ക് എതിരായി ഉയര്‍ത്തിയത്.
വിമര്‍ശനങ്ങള്‍ നീക്കില്ല
സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനങ്ങള്‍ നീക്കാനാകില്ല, അത് ലളിതമായ വിമര്‍ശനമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
പുതിയ ആരോപണം
അതേസമയം ഹെല്‍ത്ത് സൊസൈറ്റി റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എംഡിയുടെ നിയമനത്തില്‍ മന്ത്രി ഇടപെട്ടെന്ന പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു.
സ്വജനപക്ഷപാതം
കെഎച്ച്ആര്‍ഡബ്ലിയുഎസ് എംഡിയായി അശോക് ലാലിനെ നിയമിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവിട്ടത്. അപേക്ഷ സ്വീകരിക്കാതെ മന്ത്രിയുടെ കുറിപ്പ് വഴി നിയമനം നടത്തിയെന്നും സ്വജനപക്ഷപാതമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ ആരോപണം.