ദിലീപ് എന്നെ ആദ്യമായി വിളിച്ചു, അഖിലേ.. നന്ദിയുണ്ടെന്ന് പറഞ്ഞു: അക്കാര്യത്തില്‍ അദ്ദേഹത്തിന് സന്തോഷം
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സർ സുനിയെ കൃത്യമായി ചോദ്യം ചെയ്തുകൊണ്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അഖില്‍ മാരാർ. കേരള പൊലീസോ, പുറത്ത് നിന്നുള്ള ഏതെങ്കിലും ഏജന്‍സിയോ ചോദ്യം ചെയ്യട്ടെ, പക്ഷെ സത്യം പുറത്ത് വരണം. ആർക്ക് വേണ്ടി ഇത് ചെയ്തു, ദിലീപിന്റെ പേര് എന്തിന് പറഞ്ഞു എന്ന കാര്യം അറിയണമെന്ന രീതിയിലും അഖില്‍ മാരാർ സംസാരിക്കുന്നു.
2017 മുതല്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ ഞാന്‍ സ്വീകരിച്ച് വരുന്ന ഒരു നിലപാടുണ്ട്. കേസില്‍ ദിലീപിനേയും പ്രധാന പ്രതിയായ പള്‍സർ സുനിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു തെളിവ് പോലും കേരള പൊലീസിന് ലഭിച്ചില്ല. ദിലീപുമായി ആദ്യമായി സംസാരിക്കുന്നത് കേവലം ഒരുമാസത്തിന് മുന്‍പാണെന്നും അഖില്‍ മാരാർ പറയുന്നു.

ഇതേ ചാനലില്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിച്ചത് അദ്ദേഹം കേട്ടിരുന്നു. അതിന് ശേഷമാണ് എന്നെ വിളിച്ച് സംസാരിക്കുന്നത്. 'അഖിലെ നന്ദിയുണ്ട്. ഇന്ന് അല്ലെങ്കില്‍ നാളെ സത്യം തെളിയും. ഒരാളെങ്കിലും മനസ്സിലാക്കിയിട്ടുണ്ടല്ലോ. എനിക്ക് അതില്‍ സന്തോഷമുണ്ട്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പൊലീസ് തന്നെ കുടുക്കാന്‍ നോക്കുകയാണെന്ന തോന്നലുള്ള ഒരുത്തന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകുമോ? ഏത് ചെറിയവനാണെങ്കില്‍ പോലും അപ്പോള്‍ ചെയ്യുക മുന്‍കൂർ ജാമ്യം എടുക്കുക എന്നുള്ളതാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം ഉണ്ടെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. അങ്ങനെ ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. ആ സൈബർ കേസില്‍ പൊലീസ് എന്നെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വേണമെങ്കില്‍ പുറത്ത് പറയാം. പക്ഷെ ഞങ്ങള്‍ വെറുതെ തമാശങ്ങളും പല വിഷയങ്ങളും സംസാരിക്കുകയായിരുന്നു.
അന്ന് വിളിച്ചപ്പോള്‍ ദിലീപും എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്യാനായി അന്ന് വിളിപ്പിച്ച് പതിമൂന്ന് മണിക്കൂർ ഇരുത്തിയതില്‍ പരമാവധി ഒന്നര മണിക്കൂറോ മറ്റോയാണ് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചത്. ബാക്കി മിക്ക സമയവും പുള്ളി അവിടെ തമാശ പറഞ്ഞ് ഇരിക്കുകയും ഉറങ്ങുകയുമായിരുന്നു. പുറത്ത് ഇറങ്ങിയപ്പോള്‍ പതിമൂന്ന് മണിക്കൂർ തന്നെ ചോദ്യം ചെയ്തെന്ന വാർത്ത കണ്ട് പുള്ളി തന്നെ ഞെട്ടിപ്പോയെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.
മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്തൊക്കെ ദിലീപ് വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ആക്ഷേപമുള്ള മാധ്യമപ്രവർത്തകരെക്കുറിച്ച് അങ്ങനെ തന്നെ പറയുന്നു. തെറ്റുകാരനല്ലെന്ന ബോധ്യമാണ് ദിലീപിനെ ആ സമയത്ത് മുന്നോട്ട് നയിച്ചതെന്നാണ് ഞാന്‍ കരുതുന്നതെന്നും അഖില്‍ മാരാർ അഭിപ്രായപ്പെടുന്നു.
കാശ് ഇല്ലാത്ത വ്യക്തിയല്ലാലോ ദിലീപ്. ഇങ്ങനെ ഒരു വാർത്ത വരുന്ന സമയത്ത് തന്നെ അദ്ദേഹത്തിന് ഏത് രാജ്യത്തേക്ക് വേണമെങ്കിലും മുങ്ങാമായിരുന്നല്ലോ. പള്‍സർ സുനിയെ പിടിച്ചപ്പോള്‍ തന്നെ തന്നേയും ചോദ്യം ചെയ്യാന്‍ വരുമെന്ന് ചിന്തിക്കാമല്ലോ. ഇവിടെ എത്ര ദിവസം കഴിഞ്ഞാണ് ദിലീപിന്റെ പേര് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ പേര് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാണോയെന്ന സംശയത്തിന് പിന്നിലെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു.
ഈ കേസുകൊണ്ട് പിന്നണിയില്‍ ഇരുന്ന ആളുകള്‍ എന്താണോ ചിന്തിച്ചത് അത് നടന്നു. അവർക്ക് ദിലീപിന്റെ കരിയർ പരിപൂർണ്ണമായി ഏറെക്കുറെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയെ എതിർത്ത് പറയുന്നില്ല. ഞാന്‍ പറയുന്നത് ദിലീപ് അല്ല ഇത് ചെയ്തതെന്നാണ്. കേരള പൊലിസിന് തന്നെ ഇത് സംബന്ധിച്ച ഒരു തെളിവും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications