'മരിച്ചാലും ദിലീപിന്റെ സഹായം വേണ്ടെന്ന് ബാലചന്ദ്രകുമാർ'; സജിക്കെതിരെ കേസെടുക്കണമെന്ന് ബൈജു കൊട്ടരക്കര
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ വൃക്കാരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. ഇരുവൃക്കകളും സ്തംഭിച്ചതോടെ ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ് അദ്ദേഹത്തിന് ഉള്ളത്. ഇതോടെ അദ്ദേഹത്തിന്റെ ചികിത്സാ ചെലവിനായി ധനസഹായം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ ബാലചന്ദ്രകുമാറിനെ സഹായിക്കാൻ താൻ തയ്യാറാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് അറിയിച്ചിരുന്നു. ബാലചന്ദ്രകുമാർ ആവശ്യപ്പെടുകയാണെങ്കിൽ നടൻ ദിലീപും ബാലചന്ദ്രകുമാറിനെ സഹായിക്കാൻ തയ്യാറാകുമെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു. എന്നാൽ സജിയുടെ ഈ വാഗ്ദാനത്തെ രൂക്ഷമായി വിമർശിക്കുകയാണ് സംവിധാകൻ ബൈജു കൊട്ടാരക്കര. സാക്ഷിയെ സ്വാധീനിക്കാൻ പരസ്യമായി വിളിച്ച് പറയുകയാണ് സജിയെന്ന് ബൈജു കുറ്റപ്പെടുത്തി. 'ന്യൂസ് ഗ്ലോബ്' യുട്യൂബ് ചാനലിലൂടെയായിരുന്നു ബൈജുവിന്റെ പ്രതികരണം. വായിക്കാം

'നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ വൃക്കാരോഗം ഗുരുതരമായതിനെ തുടർന്ന് ചികിത്സ തേടിയിരിക്കുകയാണെന്ന കാര്യത്തെ കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അദ്ദേഹം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളാണ് അതിനാൽ അദ്ദേഹത്തെ സഹായിക്കാൻ ആളുകൾ മുന്നോട്ട് വരണമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കഴിഞ്ഞപ്പോൾ ദിലീപ് അനുകൂലിയായ നിർമ്മാതാവ് സജി നന്ത്യാട്ട് ചില ഓൺലൈൻ ചാനലുകളിൽ വന്നിരുന്നു ചില കാര്യങ്ങൾ പറഞ്ഞു.
ഒരു സാക്ഷിയെ സാധ്വാനീക്കാൻ ചാനലുകളിലൂടെ പരസ്യമായി വിളിച്ച് പറയുകയായിരുന്നു സജി നന്ത്യാട്ട്. അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതികൾ തയ്യാറാകണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. സജി നന്ത്യാട്ട് പറയുന്നത് ബാലചന്ദ്രകുമാറിനെ വേണമെങ്കിൽ ദിലീപ് സഹായിക്കുമെന്നും ബാലചന്ദ്രകുമാറും കുടുംബവും ദിലീപിനെ വിളിച്ച് അപേക്ഷിക്കണം എന്നുമാണ്. ഞാനും സഹായിക്കാൻ തയ്യാറാണ് എന്നോടും കുടുംബം അപേക്ഷിക്കണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.
അൽപത്തരം മാത്രം പറയുന്ന ഇയാൾ നടത്തിയിരിക്കുന്നത് ഒരു പ്രേരണ കൂടിയാണ്. കേസിലെ സാക്ഷിയായി നിൽക്കുന്ന ബാലചന്ദ്രകുമാറിന്റെ മനസ് മാറ്റി ദിലീപിനെ വിളിപ്പിച്ച് ആ കേസിൽ നിന്നും പിൻമാറിയാൽ പ്രതിക്ക് രക്ഷപ്പെടാം എന്ന ഗൂഢചിന്തയുടെ പുറത്താണ് സജി നന്ത്യാട്ട് ഇത് പറഞ്ഞത് എന്നത് വ്യക്തമാണ്. നേരത്തേ തന്നെ ഈ കേസിലെ 20 ഓളം സാക്ഷികളെ മാറ്റിയതിന് തെളിവുണ്ട്. കേസിലെ സാക്ഷിയായ സാഗർ ആദ്യം മൊഴി മാറ്റിയെങ്കിലും പിന്നീട് തിരിച്ച് വന്നു. 10 ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് ആറായിരം രൂപ കൊടുത്ത് സാഗറിനെ ഒതുക്കിയ കഥകളൊക്കെ പുറത്ത് വന്നതാണ്.
ബാലചന്ദ്രകുമാറിന്റെ വൃക്ക തകരാറിലായിട്ട് മൂന്ന് മാസമായി. അദ്ദേഹത്തിന്റെ വിചാരണ 30 ദിവസം പിന്നിട്ടു. തനിക്ക് വയ്യെന്നും ആശുപത്രിയിൽ പോകണമെന്നും കാണിച്ച് വിചാരണ കോടതിയിൽ നിന്നും അനുമതി തേടിയാണ് ബാലചന്ദ്രകുമാർ ചികിത്സയ്ക്ക് പോയത്. അന്ന് മുതൽ ബാലചന്ദ്രകുമാർ ആശുപത്രിയിലാണ്. സുമനസുള്ളവർ അദ്ദേഹത്തിന് സഹായവുമായി മുന്നോട്ട് വരുന്നുണ്ട്. ഇനിയും ചികിത്സയ്ക്ക് പണം ചെലവുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി സഹായം അഭ്യർത്ഥിച്ചത്. അപ്പോഴാണ് സജി നന്ത്യാട്ട് പറഞ്ഞത് ദിലീപ് വേണമെങ്കിൽ സഹായിക്കും എന്ന്.
മരിച്ചാലും ദിലീപിന്റെ ഒരു രൂപ പോലും വാങ്ങില്ല. എനിക്ക് അതിന്റെ ആവശ്യമില്ലെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. അന്തസ്സുള്ളയാളാണ് ബാലചന്ദ്രകുമാർ. ഈ കേസിന്റെ തുടക്കത്തിൽ തന്നെ അയാളെ പണവുമായി നിരവധി പേർ സമീപിച്ചതാണ്. ആശുപത്രിയിൽ ആയപ്പോൾ പോലും ചിലർ ഒത്തുതീർപ്പിനായി സഹായിച്ചിരുന്നു.

ഒന്നോ രണ്ടോ മൂന്നോ കോടി രൂപ ചോദിച്ചിരുന്നുവെങ്കിൽ ബാലചന്ദ്രകുമാറിന് എളുപ്പത്തിൽ കിട്ടിയേനെ. ഞാൻ മരിച്ചാലും ശരി സത്യം മാത്രമേ പറയൂവെന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയിൽ പറഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്.
അതുകൊണ്ട് ബാലചന്ദ്രകുമാറിനെ സഹായിക്കാനെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ പടച്ച് വിട്ട് കേസിലെ സാക്ഷിയെ കൂറ് മാറ്റാൻ വേണ്ടി പണം ഓഫർ ചെയ്യുന്ന പദ്ധതിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. സജി നന്ത്യാട്ട് എന്ന വ്യക്തി ദിലീപിനെ താങ്ങി നടക്കുന്ന ആളാണെന്നത് ഏത് ചർച്ച കണ്ടാലും നമ്മുക്ക് അറിയാം.
ഇപ്പോൾ ബാലചന്ദ്രകുമാർ വിളിച്ചാൽ സഹായിക്കാമെന്നൊക്കെ പറയുന്നത് ആ സാക്ഷിയെ കൂടി ഇല്ലാതാക്കിയാൽ പ്രതിക്ക് രക്ഷപ്പെടാം എന്ന ഒറ്റ ചിന്തയിലാണ്. ദിലീപിനെ ഫോൺ ചെയ്ത് ദിലീപിനോട് അപേക്ഷിച്ചിട്ട് എന്റെ അസുഖം ഭേദമാകേണ്ടെന്ന് തന്നെയാണ് ബാലചന്ദ്രകുമാർ പറയുന്നത്. സത്യം തെളിയ്ക്കാനാണ് ബാലചന്ദ്രകുമാർ നിൽക്കുന്നത്'












Click it and Unblock the Notifications