'അപ്പോഴാണ് ദിലീപ് വരുന്നത്': നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാനപ്പെട്ട 4 വിഷയങ്ങളെന്ന് പ്രകാശ് ബാരെ
കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന തെളിവുകള്‍ ചോരുന്നത് പോലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ഞെട്ടി, ഞെട്ടി ഇനി ഞെട്ടാനുള്ള ഒരു ശേഷി പോലും ഇല്ലാത്ത സാഹചര്യത്തിലാണ് നമ്മള്‍. അത്തരത്തിലുള്ള കാര്യങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ കണ്ടിട്ടുള്ളതെന്നും പ്രകാശ് ബാരെ പറയുന്നു.
ഹാഷ് വാല്യൂ മാറിയിട്ടില്ല, എന്നൊക്കെ പറഞ്ഞ് ഇക്കാര്യം തള്ളിക്കളയാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാല്‍ അനധികൃതമായി, ചെയ്യാന്‍ പറ്റാത്ത സമയത്ത് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തിട്ടുണ്ട്. ഫയലിന്റെ ഹാഷ് മാറിയിട്ടുണ്ട്. ഇത്രയും സെന്‍സിറ്റീവായ തെളിവ് ലീക്ക് ചെയ്യാനും വേറൊരു ഉപകരണം കൊണ്ട് ഷൂട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നാലുള്ള ഡാമേജിനെക്കുറിച്ച് അവർക്ക് അറിയാം. എന്നിട്ടും അതിനെ നിസ്സാരവല്‍ക്കരിക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രകാശ് ബാരെ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാല് പ്രധാനപ്പെട്ട വിഷയങ്ങളാണ് ഉള്ളത്. കാശ് കൊടുത്ത് ലൈംഗീക ആക്രമണം നടത്താന്‍ ഒരാള്‍ ഏല്‍പ്പിച്ചു എന്നതാണ് ആദ്യത്തെ കാര്യം. ആ ആള്‍ കൃത്യം ചെയ്യുക മാത്രമല്ല, ആക്രമണത്തിന്റെ വീഡിയോ എടുക്കുകുയം ചെയ്യുന്നു. പ്രസ്തുത ദൃശ്യങ്ങള്‍ മൂന്ന് തവണ അനധികൃതമായി ആക്സസ് ചെയ്യപ്പെടുന്നു. അവസാനം ഈ സംഭവം അന്വേഷിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് കേസിലെ പ്രതി വന്ന് ഇക്കാര്യം അന്വേഷിക്കരുതെന്ന് പറയുന്നത്.
ദൃശ്യങ്ങള്‍ ചോരുന്നത് ഈ കേസിന്റെ മാത്രമല്ല, ഒരു പൊതു പ്രശ്നമാണെന്ന് മനസ്സിലാക്കിയ കോടതി ഇനി ഇത്തരം കാര്യം ആവർത്തിക്കാതിരിക്കാനുള്ള മാർഗ്ഗ നിർദേശങ്ങള്‍ തേടി ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുകയാണ്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഡിജിറ്റില്‍ എവിഡന്‍സിന്റെ സുരക്ഷയെക്കുറിച്ച് ഞാന്‍ ഇന്ന് ചാറ്റ് ജിടിപിയോട് ചോദിച്ചു. വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന മറുപടിയാണ് തനിക്ക് കിട്ടിയതെന്നും പ്രകാശ് ബാരെ പറയുന്നു.
മെമ്മറി കാർഡ് ആര് എപ്പോള്‍ ആക്സസ് ചെയ്തു, ആര് ആർക്കൊക്കെ കൈമാറി എന്നതൊക്കെ കൃത്യമായി രേഖപ്പെടുത്തി വെക്കണം. എന്നാല്‍ ഒരിടത്തും ഇത് ആരാണ് ആക്സസ് ചെയ്തത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ മൂന്ന് തവണ ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോർട്ടും പറയുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്നും പ്രകാശ് ബാരെ പറഞ്ഞു.
വിചാരണ കോടതിയുടെ ചുമതലയിരിക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ചോർന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടി കോടതി അമിക്കസ് ക്യൂറിയായി പ്രമുഖ അഭിഭാഷകനായ രഞ്ജിത് മാരാറെ നിയമിക്കുകയായിരുന്നു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നില്‍കിയ ഹര്‍ജിയില്‍ വാദം നടക്കുമ്പോഴായിരുന്നു അതിജീവിതമാരുടെ ദൃശ്യങ്ങള്‍ വിചാരണക്കിടയില്‍ കോടതിയില്‍ നിന്നും ചോരുന്ന സംഭവങ്ങളില്‍ മാർഗ്ഗ നിർദ്ദേശം വേണമെന്ന കാര്യം നടിയുടെ അഭിഭാഷകനായ ഗൗരവ് അഗർവാൾ കോടതിക്ക് മുമ്പാകെ ആവശ്യപ്പെടുന്നത്. ഇതേ തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുന്നതും വിഷയം പഠിച്ചതിന് ശേഷം ഇതിന്മേലുള്ള മാർഗ്ഗ നിർദേശങ്ങള്‍ വിശദമായി തന്നെ നല്‍കണമെന്നും നിർദേശിക്കുന്നത്.












Click it and Unblock the Notifications