ദിലീപിന്റെ ആ ആവശ്യം അംഗീകരിച്ചില്ല; വന്‍ തിരിച്ചടി, നടിക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. കോടതിയുടെ അധികാര പരിധിയിലുണ്ടായിരുന്ന മെമ്മറി കാർഡ് ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടിയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേസിലെ സുപ്രധാന തെളിവായ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നുള്ളത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ച സംഭവമായിരുന്നു. ഈ സാഹചര്യത്തിലാണ് നടി കോടതിയെ സമീപിക്കുന്നത്. തന്റെ അപകീർത്തിപരമായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് ആരോ ചോർത്തിയിട്ടുണ്ടെന്നും അത് പുറത്ത് പോകുന്നത് തന്റെ ജീവന് തന്നെ അപകടകരമാണ്, ഈ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് തടയാന്‍ നടപടി വേണം, ആരാണ് ദൃശ്യങ്ങള്‍ ചോർത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണവും വേണം എന്നതായിരുന്നു നടിയുടെ ആവശ്യം.

മെമ്മറി കാർഡ് ചോർന്നതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ആദ്യം എത്തിയത് കീഴ്ക്കോടതിയിലായിരുന്നു. എന്നാല്‍ കീഴ്ക്കോടത് ഹർജി തള്ളിയതോടെ നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് അന്വേഷണം നടത്തുകയും ചെയ്തു.
അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നല്‍കിയിരുന്നില്ല. നടിയില്‍ നിന്നും മൊഴി പോലും എടുക്കാതെയായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്. പിന്നീട് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നല്‍കുന്നതിനെ കേസിലെ എതിർ കക്ഷികളില്‍ ഒരാളായ ദിലീപ് എതിർത്തിരുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. റിപ്പോർട്ടിന്റെ പകർപ്പ് തനിക്കും നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപിന് റിപ്പോർട്ടിന്റെ പകർപ്പ് നല്‍കിയില്ലെന്ന് മാത്രമല്ല, നടിക്ക് റിപ്പോർട്ട് നല്‍കണമെന്നും വ്യക്തമാക്കി. ഇത് ഒരു രഹസ്യ രേഖയല്ലെന്നും കോടതി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ആണ് ഉള്ളത്. എന്നാൽ ഇത് കോടതിയിൽ വെച്ച് ആരോ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
അതേസമയം, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേസിലെ നിരവധി സാക്ഷികള്‍ മൊഴിമാറ്റിയിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്താൻ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു.












Click it and Unblock the Notifications