'പീഡന ദൃശ്യങ്ങളുടെ വിവരണം മെമ്മറി കാർഡുമായി ഒത്തുനോക്കണം'; കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്
കൊച്ചി; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ആവർത്തിക്കുകയാണ് ക്രൈംബ്രാഞ്ച്.കഴിഞ്ഞ ദിവസം ദിലിപീന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ വിവരണങ്ങൾ സംബന്ധിച്ചുള്ള നോട്ട് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ദൃശ്യങ്ങൾ കൈവശമില്ലാതെ ഇത്തരമൊരു വിവരണം തയ്യാറാക്കാൻ സാധിക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ട് വീണ്ടും വിചാരണ കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം അനൂപിന്റെ ഫോണുകളുടെ സൈബർ പരിശോധനയിലായിരുന്നു ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണങ്ങൾ ഉള്ള നോട്ട് പിടിച്ചെടുത്തത്. ദൃശ്യങ്ങളുടെ സഹായം ഇല്ലാതെ ഇത്തരത്തിലൊരു വിവരണം ഉണ്ടാക്കാൻ കഴിയില്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അഭിഭാഷകരുടെ ഓഫീസിൽ നിന്നുള്ള ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയതാണ് ഇവയെന്നായിരുന്നു അനൂപ് നൽകിയ മൊഴി. അനൂപിന്റെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണായകമായ തെളിവാണ് നടിയുടെ പീഡന ദൃശ്യങ്ങൾ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയാണ് ഓടുന്ന വാഹനത്തിൽ വെച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്നാണ് ദിലീപ് നേരത്തേ വ്യക്തമാക്കിയത്. എന്നാൽ ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ടുകൾ കണ്ടെത്തിയതോടെ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന സംശയം ബലപ്പെട്ടത്തുന്നതാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.

ഈ സാഹചര്യത്തിൽ പിടിച്ചെടുത്ത വിവരണ നോട്ട് മെമ്മറി കാർഡിലെ ദൃശ്യങ്ങളുമായി ഒത്തുനോക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഫോർവേഡ് നോട്ട് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയിൽ നിന്നും രണ്ട് തവണ തുറക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അപേക്ഷ പരിഗണിക്കേവയാണ് അന്വേഷണ സംഘം കോടതിയെ ഇക്കാര്യം അറിയിച്ചത്.

മെമ്മറി കാർഡുകളും അനുബന്ധ ഫയലുകളും 2018 ജനവരി ഒൻപതിനും ഡിസംബർ 13 നും തുറന്നുവെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. ഇതു സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്എസ്എൽ ഡയറക്ടറുടെ റിപ്പോർട്ടു സഹിതമുള്ള സത്യവാങ്മൂലവും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന ആവശ്യവും ദിലീപ് കോടതിയെ അറിയിച്ചു. ദിലീപിന്റേത് ഉൾപ്പെടെയുള്ള ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് കാണിച്ചാണ് തുടരന്വേഷണത്തിന് മൂന്ന് മാസത്തെ സമയം ക്രൈംബ്രാഞ്ച് തേടിയിരിക്കുന്നത്.

അതേസമയം മൂന്ന് മാസം മുൻപ് തന്നെ കേസുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്ന് ദിലീപ് പറയുന്നു. ഇത് ഇത്രയും നാളായി പരിശോധിച്ച് കഴിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. അതിനാല്‍ ഫൊറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടി നല്‍കരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിൽ തങ്ങൾ അതിജീവിതക്കൊപ്പം തന്നെയാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു.നടിയുടെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കി.












Click it and Unblock the Notifications