ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നു
ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചെന്ന വാദങ്ങള്‍ തള്ളി കേസിലെ സാക്ഷിയായ ജിന്‍സണ്‍. പള്‍സർ സുനി ദിലീപിന് കൊടുത്തുവിട്ട കത്ത്, ജയിലില്‍ സുനിക്കായി വന്ന മൊബൈല്‍ ഫോണ്‍ എന്നിവയെ കുറിച്ചാണ് ജിന്‍സണ്‍ വ്യക്തമാക്കുന്നത്.
പള്‍സർ സുനി കാക്കനാട് ജയിലില്‍ വിചാരണ തടവുകാരനായി എത്തിയപ്പോള്‍ അവിടുത്തെ സഹതടവുകാരനായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ശ്രീലേഖയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മീഡിയവണ്‍ ചാനല്‍ നടത്തിയ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആ മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രം ചെയ്ത പോലെ അതിജീവിത പ്ലാൻ ഉണ്ടാക്കിയെന്നെ ഇനി കേള്‍ക്കാനുള്ളു'
നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിക്കപ്പെട്ട് പള്‍സർ സുനി കാക്കനാട് ജയിലിലേക്ക് വരുമ്പോള്‍ വിഷ്ണുവെന്ന് പറയുന്ന മറ്റൊരു തടവുകാരന്‍ അവിടെ ഉണ്ടായിരുന്നു. ഇരുവരും ഒരു സെല്ലില്‍ ഒരുമിച്ച് കഴിഞ്ഞിരുന്നു. ആ സമയത്ത് അവർ എന്തൊക്കെയോ പ്ലാന്‍ ചെയ്യുകയും പിന്നീട് വിഷ്ണു പുറത്ത് പോയി ഫോണ്‍ ഉള്ളിലേക്ക് എത്തിക്കുകയുമായിരുന്നുവെന്നും ജിന്‍സണ്‍ വ്യക്തമാക്കുന്നു.
വിഷ്ണുവിന് നേരിട്ട് ജയിലിനുള്ളിലേക്ക് എത്തി ഫോണ്‍ എത്തിക്കാന്‍ സാധിക്കാതിരുന്നുത് കൊണ്ട് പറവൂരുകാരനായ ഒരു സിനി ആർട്ടിസ്റ്റ് മഹേഷ് വഴിയാണ് ഫോണ്‍ അകത്തേക്ക് എത്തിക്കുന്നത്. വിപിന്‍ലാലിനെ കാണാനെന്ന വ്യാജേന ജയിലിനകത്ത് എത്തിയായിരുന്നു ഫോണ്‍ എത്തിച്ചത്. ഒരു ചെരുപ്പ് വാങ്ങി കീറി അതിനകത്ത് ഫോണ്‍ വെച്ചതല്ല. ഫോണ്‍ ഉള്ളില്‍ വെച്ച് തന്നെ ഉണ്ടാക്കിയെടുത്ത ചെരുപ്പാണ്. ഒറ്റയടിക്ക് നോക്കിയാല്‍ അത് ആർക്കും മനസ്സിലാവുന്ന കാര്യമില്ല. ഒരു ചെറിയ ബ്ലേഡുകൊണ്ട് മുറിച്ചാണ് ഫോണ്‍ പുറത്തെടുത്തത്.
ജയിലിനകത്ത് വേറെ ചെരിപ്പ് എന്നൊക്കെയാണ് ആർ ശ്രീലേഖ പറയുന്നത്. നിങ്ങള്‍ക്ക് വേറെ ഏത് തടവുകാരനെ വേണമെങ്കിലും വിളിച്ച് ഇക്കാര്യം അന്വേഷിക്കാം. ഒരു ജോഡി ചെരിപ്പ് പോലും പല തടവുകാർക്കും ഉണ്ടാവില്ല. കോടതിയിലേക്കൊക്കെ പോവുമ്പോള്‍ സഹതടവുകാരുടെ നല്ല ചെരിപ്പൊക്കെയിട്ടാണ് പോവാറുള്ളത്. ഷർട്ടും ഡ്രസ്സുമൊക്കെ ഇങ്ങനെ മാറ്റിയിട്ട് പുറത്തേക്ക് പോവാറുണ്ടെന്നും ജിന്‍സണ്‍ പറയുന്നു.
നാല് തടവുകാരുടെ ഇടയില്‍ വിചാരണ തടവുകാരനായി ദിലീപിനെ കണ്ടപ്പോള്‍ അവരുടെ മനസ്സ് അലിഞ്ഞിപോയെന്ന് ആർ ശ്രീലേഖ നേരത്തെ പറഞ്ഞിരുന്നു. വിചാരണത്തടവുകാരനായ ആള്‍ തറയില്‍ കിടന്നപ്പോഴാണ് ഇങ്ങനെ തോന്നിയത്. ജയിലിനകത്ത് സപ്രമഞ്ച കട്ടിലൊന്നും ഇല്ലെന്ന് ആ മാഡത്തിന് കൃത്യമായി അറിയാവുന്ന കാര്യമാണ്. ഒരു പ്രതികള്‍ക്കും സപ്രമഞ്ച കട്ടില്‍ ഒരു സർക്കാറും കോടതിയും നല്‍കിയിട്ടില്ല. സെന്റർ ജയിലില്‍ കട്ട കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. അതും സിമറ്റാണ്. സിമറ്റ് തറയില്‍ കിടന്നെന്നും പറഞ്ഞുകൊണ്ട് ഇങ്ങനെ വേവലാതി പെടേണ്ട കാര്യമൊന്നും ഇല്ല.
പള്‍സർ സുനി ദിലീപിന് അയച്ച കത്ത് വ്യാജമാണെന്നും ആർ ശ്രീലേഖ പറയുന്നുണ്ട്. ഞാന്‍ ഓഡർലി ആയി നില്‍ക്കുന്ന സമയത്താണ് ഈ കത്ത് എഴുതുന്നത്. ഒരു ദിവസം ഇവരുടെ സെല്ലിലേക്ക് എത്തിയ സമയത്ത് എന്തോ എന്നില്‍ നിന്നും മറയ്ക്കുന്നത് പോലെ വിപിന്‍ലാലും സുനിയും കാണിച്ചു. എന്തോ പേപ്പറില്‍ കുത്തികുറിക്കുന്നത് പോലെ തോന്നി. അപേക്ഷ എഴുതാനും മറ്റുമായി ജയിലില്‍ നിന്ന് അനുവദിക്കുന്ന സീല്‍ വെച്ച പേപ്പറിലാണ് കത്ത് എഴുതിയിരിക്കുന്നത്.
സുനി പറഞ്ഞുകൊടുത്തിട്ട് വിപിന്‍ലാല്‍ എഴുതുകയായിരുന്നു. എന്തൊക്കെയാണ് പറഞ്ഞ് കൊടുത്തിരുന്നതെന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ആ കത്തില്‍ എന്തൊക്കെയുണ്ടായിരുന്നു എന്നുള്ള കാര്യം എനിക്ക് മനസ്സിലായി. ഏപ്രില്‍ 12 നാണ് ഈ കത്ത് പുറത്തേക്ക് പോവുന്നത്. അന്നേ ദിവസം തന്നെയാണ് ഞാന്‍ ജാമ്യത്തില്‍ പുറത്ത് ഇറങ്ങുന്നത്. വിപിന്‍ലാല്‍ മരട് കോടതിയില്‍ കേസിന് പോയ സമയത്തായിരുന്നു കത്ത് പുറത്തേക്ക് എത്തിച്ചത്.
കത്ത് എഴുതിയത് ഇവരല്ല എന്നാണല്ലോ പറയുന്നത്. പക്ഷെ ഇവിടെ ജയിലിലെ കൃത്യമായ സിസിടിവി ദൃശ്യങ്ങളുണ്ട്. എന്നെ വിസ്തരിക്കുന്ന സമയത്ത് കോടതിയില്‍ ഇത് പ്രൂവ് ചെയ്തതാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ സർക്കാറിനേയും കോടതിയേയും വെല്ലുവിളിച്ചുകൊണ്ട് ഇത്തരം അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തിയ അവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജിന്‍സണ്‍ അഭിപ്രായപ്പെടുന്നു.
Recommended Video