അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി: 'മതിപ്പ് വർധിപ്പിക്കുന്ന ഘടകം'
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹർജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജിയുടെ പിന്മാറ്റം. ഹർജി പരിഗണിക്കുന്നതില്‍ നിന്നും ജസറ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്വമേധയാ ഉള്ള പിന്മാറ്റം.
Recommended Video
കേസ് ഹൈക്കോടതിയുടെ ഉത്തരവില്ലാതെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് കാട്ടിക്കൊണ്ടാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, തീർച്ചയായലും വളരെ സ്വാഗതം ചെയ്യപ്പെടേണ്ട ഒരു കാര്യമായിട്ട് വേണം ജഡ്ജിയുടെ പിന്മാറ്റത്തെ കാണാന്‍ എന്നാണ് അഡ്വ. പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിജീവിത തന്നെ കോടതിയെ സംശയിക്കുന്നുവെന്ന പരാമർശം നടത്തുമ്പോള്‍ അതില്‍ ഏറ്റവും ഉചിതം എന്ന് പറയുന്നത് സ്വയം പിന്മാറുന്നതാണ്. നിയമം നടപ്പാക്കിയാല്‍ മാത്രം പോര. അത് ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നുവെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടുകയും വേണം. അതിജീവിത വെറുതെ ഒരു ആരോപണം ഉന്നയിക്കില്ലാലോ. അത് ശരിയാണോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള കാര്യമാണ്. അത്തരമൊരു ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ പിന്മാറുക എന്നുള്ളത് തീർച്ചയായും അദ്ദേഹത്തിന്റെ മതിപ്പ് വർധിപ്പിക്കുന്ന ഘടകമാണെന്നും പ്രിയദർശന്‍ തമ്പി പറയുന്നു.
ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

കേസ് കോടതി മാറിയത് എന്തുകൊണ്ടാണ് എന്നുള്ളത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് തന്നെ ഒരു വ്യക്തത വരേണ്ടിയിരിക്കുന്നു. ഇത്തരമൊരു ഹർജിയുടെ കാര്യം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ സ്വാഭാവികമായും ഈ കേസില്‍ തീർപ്പ് വരുന്നത് വരെ വിചാരണ മുന്‍പോട്ട് പോവുമെന്ന് പറയാന്‍ സാധിക്കില്ല. വലിയ നിയമ പ്രശ്നങ്ങളൊന്നും ഇതിനകത്തില്ല. ചെറിയ സാങ്കേതിക പ്രശ്നങ്ങളേയുള്ളു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് മുമ്പാകെ ഈ കേസ് വരികയാണെങ്കില്‍ കേസ് വളരെ പെട്ടെന്ന് തന്നെ തീർന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നടപടി സ്വാഗതാര്‍ഹമാണെന്നും ഇപ്പോഴും കോടതിയെ വിശ്വാസമുണ്ടെന്നുമായിരുന്നു അഡ്വ. ടി ബി മിനി അഭിപ്രായപ്പെട്ടത്. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ദീലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കും സര്‍ക്കാരിനും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദിലീപിനേയും കക്ഷി ചേർക്കാനുള്ള നീക്കത്തിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു.

കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്ന കേസ് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ 2019 ല്‍ ഹൈക്കോടോതി ഉത്തരവിട്ടത്. ഇപ്പോള്‍ ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്നാണ് അതിജീവിതയുടെ വാദം.


Click it and Unblock the Notifications