ഇനി വേഗം കൂടും, നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഉടൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഉടനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേസിന്റെ വിചാരണയ്ക്കിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജി വെച്ചിരുന്നു. അതിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് വിവാദമായിരുന്നു. കെകെ രമ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഉടനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്.
'ദിലീപിനെ കുടുക്കിയത് ദിലീപ് തന്നെ..നടൻ തെറ്റ് ചെയ്തെന്ന് വിശ്വസിക്കാൻ കാരണം അതാണ്;അഡ്വ മിനി
ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തുടര്‍ച്ചയായി രാജി വെച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ആദ്യം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന എ സുരേശന്‍, തുടര്‍ന്ന് വന്ന അഡ്വക്കേറ്റ് വിഎന്‍ അനില്‍ കുമാര്‍ എന്നിവരാണ് രാജി വെച്ചത്. ഇരുവരുടേയും രാജി വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അതിജീവിതയോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. അതിജീവിതയ്ക്ക് കൂടി താല്‍പര്യമുളളയാളെ നിയമിക്കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ അതിജീവിത കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ ആശങ്ക രേഖപ്പെടുത്തി അതിജീവിത നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അതിജീവിത നല്‍കിയ പരാതിയില്‍ നടപടി വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്താക്കി വിചാരണ ആരംഭിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുളള നടപടികള്‍ സ്വീകരിച്ച് വരികയാണ്. അഭിഭാഷകര്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണം നടക്കുന്നതിനിടെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയത് സംബന്ധിച്ചും കെകെ രമ ചോദ്യം ഉന്നയിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയത്. എസ് ശ്രീജിത്തിന്റെ മാറ്റം സംബന്ധിച്ച് ഇതുവരെ ആരുടേയും പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.