രണ്ട് പെണ്‍മക്കളുള്ള അച്ഛനല്ലേ ദിലീപ്... ഇങ്ങനെ പറയാമോ? വാര്‍ത്ത പങ്കുവച്ച് എന്‍എസ് മാധവന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച അപേക്ഷ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു. നടിയും പ്രോസിക്യൂഷനും മഞ്ജുവാര്യരും ഉന്നത പോലീസ് ഓഫീസറും സിനിമാ രംഗത്തെ ചിലരും ചേര്‍ന്നാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് എന്നാണ് ദിലീപിന്റെ പുതിയ അപേക്ഷയില്‍ ആരോപിക്കുന്നത്.
ആക്രമണത്തിന് ഇരയായ നടി സഹതാപം നേടാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ദേശീയ ചാനലിലെ അവതാരകയ്ക്ക് അഭിമുഖം നല്‍കിയത് എന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിന്റെ പുതിയ അപേക്ഷയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തുവരുന്നത്. വ്യത്യസ്തമായിരുന്നു എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ പ്രതികരണം...
ലീഗ് കൊടി പാകിസ്താനില്‍ കെട്ടെടാ എന്ന് കോണ്‍ഗ്രസ് നേതാവ്; പൊട്ടിക്കരഞ്ഞ് മുസ്ലിം ലീഗ് നേതാവ്
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ നടിയെ അപമാനിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു. കേസിലെ പ്രധാന തെളിവാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ ഇതില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണം തന്നെ ശരിയല്ല എന്നാണ് ദിലീപിന്റെ വാദം. വീഡിയോ ദൃശ്യത്തിലെ സ്ത്രീ ശബ്ദത്തില്‍ ഇക്കാര്യം വ്യക്തമാണെന്ന് ദിലീപ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ ചിലര്‍ ചേര്‍ന്ന് നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായി കേസ് നീട്ടികൊണ്ടുപോകുകയാണെന്നും ദിലീപ് വാദിക്കുന്നു.
വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്റെ ശ്രമം. വിചാരണ കോടതി ജഡ്ജി സ്ഥാനക്കയറ്റം ലഭിച്ച് മാറിപോകും വരെ കേസ് നീട്ടുകയാണ് അവര്‍ ചെയ്യുന്നത്. രണ്ടര വര്‍ഷം മുമ്പ് വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. വീഡിയോ ദൃശ്യത്തിലെ സ്ത്രീശബ്ദം ഉള്‍പ്പൈടയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നും ദിലീപ് വാദിക്കുന്നു.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ്. അന്വേഷണ ഏജന്‍സിക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. വിചാരണ കോടതി ജഡ്ജിക്കെതിരെയും അവരിപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. നടി ആവശ്യപ്പെട്ടതു പ്കാരമാണ് വനിതാ ജഡ്ജിയെ അനുവദിച്ചത്. ഇപ്പോള്‍ ആ ജഡ്ജിയെ അവര്‍ക്ക് വിശ്വാസമില്ലാതായെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.
202 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. എന്നിട്ടും തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇപ്പോള്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള ശ്രമം നടക്കുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റാന്‍ ശ്രമിക്കുന്നു. സഹതാപം ലഭിക്കാന്‍ വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു. ദേശീയ തലത്തില്‍ പ്രമുഖയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിമുഖം നല്‍കിയതും ഇതിന്റെ ഭാഗമാണെന്ന് ദിലീപ് അപേക്ഷയില്‍ പറയുന്നു.
നടി സ്വയം അതിജീവിത ചമയുകയാണ്. തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നു. ഇത് തന്റെ പ്രതിഛായയെ ബാധിച്ചു. സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നു. അവസാന സിനിമ ഒടിടിയിലാണ് റിലീസ് ചെയ്തതെന്നും ദീലീപ് ബോധിപ്പിക്കുന്നു. സുപ്രീംകോടതിയില്‍ ഇതുവരെ നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചതിനാല്‍ പുതിയ ബെഞ്ചാകും അപേക്ഷ പരിഗണിക്കുക.
അതേസമയം, ബലാല്‍സംഗത്തിന് ഇരയായ ഒരു വ്യക്തിയെ കുറിച്ച് ബുദ്ധിശൂന്യവും നിര്‍വികാരവുമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്ന് എന്‍എസ് മാധവന്‍ സൂചിപ്പിക്കുന്നു. അതിജീവിത സഹതാപത്തിന് വേണ്ടി ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ല. രണ്ടു പെണ്‍മക്കളുടെ അച്ഛനാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ദിലീപ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച വാര്‍ത്തയുടെ കട്ടിങും അദ്ദേഹത്തിന്റെ ട്വീറ്റിനൊപ്പമുണ്ട്.