നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ?; കോടതി ജീവനക്കാരായ 2 പേരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരിക്കുകയാണ്. തുടരന്വേഷണത്തിനായി മൂന്ന് മാസത്തെ സമയമായിരുന്നു നേരത്തേ ഹൈക്കോടതി അനുവദിച്ചിരുന്നത്. എന്നാൽ കേസിൽ പല പുതിയ തെളിവുകളും ലഭിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. വിശദമായി വായിക്കാം

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് കണ്ടുവെന്ന് ഫോറൻസിക് പരിശോധനയിലായിരുന്നു കണ്ടെത്തിയത്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്.ഇത് സംബന്ധിച്ച് ഫോറൻസിക് വിഭാഗം 2019 നവംബർ 19 ന് കോടതിക്ക് രഹസ്യ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത അടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കേസിലെ ഏറ്റവും നിർണായകമായ തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ. ഒന്നാം പ്രതിയായ പൾസർ സുനിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. നേരത്തേ കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ദൃശ്യം അടക്കമുള്ള തൊണ്ടി സാധനങ്ങൾ വിചാരണക്കോടതിക്കു കൈമാറുന്ന ഘട്ടത്തിൽ ചോർന്നുവെന്നാണ് ആരോപണം ഉയർന്നത്.
കോടതിയിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ എങ്ങനെ ചോർന്നു എന്നതാണ് ഉയരുന്ന ചോദ്യം.

കോടതി ജീവനക്കാരാണോ ഇതിന് പിന്നിലെന്ന സംശയവും ചിലർ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. ജീവനക്കാരെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും തൊണ്ടി ക്ലാർക്കിനേയുമായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുക. ആവശ്യം വന്നാൽ അന്ന് കോടതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൂടുതൽ പോരെ ചോദ്യം ചെയ്തേക്കും.
Recommended Video

അതേസമയം ദിലീപിന്റെ ഫോണിൽ നിന്നും നിർണായക രേഖകൾ കണ്ടെത്തിയത് സംബന്ധിച്ചും കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനായി കോടതിയിൽ നിന്നും അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത കാര്യങ്ങളിൽ കോടതി രേഖകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവയാകട്ടെ സർട്ടിഫൈഡ് കോപ്പിൽ അല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വധഗൂഢാലോചന കേസിലെ പ്രതിയും സ്വകാര്യ സൈബർ വിദഗ്ദനുമായ സായ് ശങ്കർ ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകൾ എത്തിയതായി നേരത്തേ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടിയത്. ദിലീപിന് നേരിട്ട് കോടതി ജീവനക്കാരിൽ നിന്നും വിവരങ്ങൾ ലഭിച്ചതാണോ അതോ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇത് ലഭിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

അതേസമയം തുടരന്വേഷണത്തിനുള്ള സമയപരിധി അവസാനിച്ചതോടെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് തുടങ്ങിയവരെയെല്ലാം ചോദ്യം ചെയ്യുന്ന നടപടികൾ അന്വേഷണ സംഘം താൽക്കാലികമായി നിർത്തിവെച്ചേക്കും. അന്വേഷണത്തിനായി മൂന്ന് മാസം കൂടി പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ കൂടി അനുമതി ലഭിച്ച ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്തേക്കുക. അപ്പോഴും കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യുമെന്ന കാര്യത്തിൽ ഇതുവരേയും അന്വേഷണ സംഘം തീരുമാനം കൈക്കൊണ്ടിട്ടില്ല.












Click it and Unblock the Notifications