കുരുക്ക് മുറുക്കാനുറച്ച് അന്വേഷണ സംഘം;ദിലീപിന്റെ 2 അഭിഭാഷകരെ ചോദ്യം ചെയ്യും?
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ പല നിർണായക തെളിവുകളും ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
'തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ'; കിടിലൻ ലുക്കിൽ കിടിലൻ ഫോട്ടോ..റിമയ്ക്ക് പിന്തുണയുമായി അഭയ ഹരൺമയി
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടൻ കടക്കുമെന്നാണ് സൂചന.

തുടക്കം മുതൽ തന്നെ കേസിൽ അഭിഭാഷകർക്കെതിരെ വിമർശനം ശക്തമായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകർ ശ്രമിച്ചുവെന്നായിരുന്നു വിമർശനങ്ങൾ ഉയർന്നിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ 20 സാക്ഷികൾ കൂറുമാറിയിതിന് പിന്നിൽ അഭിഭാഷകർക്ക് പങ്കുണ്ടെന്ന ആക്ഷേപവും ശക്തമായിരുന്നു.

വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നശിപ്പിച്ചത് അഭിഭാഷകനായ അഡ്വ രാമൻപിള്ളയുടെ ഓഫീസിൽ വെച്ചാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം അവകാശപ്പെട്ടത്. ഓഫീസിലെ വൈഫൈ പാസ്വേഡ് ഉപയോഗിച്ചാണ് വിവരങ്ങൾ നശിപ്പിച്ചതെന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതെന്നായിരുന്നു പോലീസ് പറഞ്ഞത്. സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കറും ഇക്കാര്യം പോലീസിനോട് സമ്മതിച്ചിതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മാത്രമല്ല ദിലീപിന്റെ ഫോണുകൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്ത് തിരിച്ച് കൊണ്ടുവരാനും അഭിഭാഷകർ പോയിരുന്നുവെന്നായിരുന്നു പോലീസ് പറഞ്ഞത്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിന്റെ മതിയായ തെളിവായിട്ടാണ് ഇത് വിലയിരുത്തുന്നത്.ഈ സാഹചര്യത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം.

മുതിർന്ന അഭിഭാഷകനായ രാമൻ പിള്ളയെ ചോദ്യം ചെയ്തേക്കില്ല. പകരം രണ്ട് അഭിഭാഷകരെയാകും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുകയെന്ന് മംഗളം ഓൺലൈൻ റിപ്പോർട്ട് ചെയ്തു. സാങ്കേതിക കാര്യങ്ങളിൽ രാമൻപിള്ളയ്ക്ക് പരിജ്ഞാനം കുറവാണ്. രാമൻ പിള്ള അറിയാതെയാണ് വൈഫൈ വിവരങ്ങൾ സായ് ശങ്കർ ഹാക്ക് ചെയ്തതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിന് രണ്ട് അഭിഭാഷകരുടെ സഹായം ലഭിച്ചുവെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്.

നേരത്തേ വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു. അതിനിടെ വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരിക്കുകയാണ്. കേസിലെ എഫ് ഐ ആർ റദ്ദാക്കുകയോ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യണമെന്നതാണ് ദിലീപിന്റെ ആവശ്യം.

എന്നാൽ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ വാദിച്ചത്. ഒരാഴ്ചക്കകം കേസിൽ വിധി വന്നേക്കും. ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും അഭിഭാഷകരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുക. സി ബി ഐ അന്വേഷണം ഹൈക്കോടതി പ്രഖ്യാപിച്ചാൽ കേസിന്റെ ഗതി തന്നെ മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ അഭിഭാഷകർക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ അഭിഭാഷകർക്ക് ബാർ കൗൺസിലിൽ നോട്ടീസ് അയച്ചു. അഭിഭാഷകരായ ബി രാമന്‍പിള്ള , ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. പ്രതിയുമായി ചേർന്ന് അഭിഭാഷകർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അതിജീവിത പരാതി നൽകിയത്.

സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്നും അതിജീവിത പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാമൻപിള്ളയ്ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും അദ്ദേഹം അന്വേഷണത്തിന് ഹാജരാകാൻ തയ്യാറായില്ലെന്നും അപേക്ഷയിൽ അതിജീവിത പറഞ്ഞിരുന്നു.












Click it and Unblock the Notifications