ദിലീപിനെതിരെ പൾസർ സുനി കോടതിയിൽ; 'ആരോഗ്യം മോശം, ജാമ്യം അനുവദിക്കണം'
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി സപ്റ്റംബർ 17 ലേക്ക് മാറ്റി. കേസിൽ എത്ര സാക്ഷികളെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് അറിയിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ച കോടതി വിചാരണപുരോഗതി സംബന്ധിച്ച റിപ്പോർട്ടും തേടി.
കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. കഴിഞ്ഞ 7 വർഷമായി വിചാരണ തടവുകാരനായി തുടരുന്ന സുനി ജാമ്യത്തിനായി കീഴ്ക്കോടതികളെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇപ്പോൾ സുപ്രീം കോടതിയലിൽ നിന്നും ജാമ്യം തേടിയത്. ഇതുവരെ 10 തവണ സുനി ഹൈക്കോടതിയിൽ മാത്രം ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ വിദഗ്ദ ചികിത്സ വേണമെന്നുമാണ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ പൾസർ സുനി ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ വൈകിപ്പിക്കാൻ എട്ടാം പ്രതിയായ ദിലീപാണ് ശ്രമിക്കുന്നത്. ഇപ്പോൾ നടക്കുന്ന വിചാരണ അനന്തമായി നീണ്ട് പോകുകയാണെന്നും 261ാ-മത്തെ സാക്ഷിയെ (അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്) 95 ദിവസമാണ് വിചാരണ ചെയ്തതെന്നും ഇന്ന് സുനിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിചാരണയാണ് ഇപ്പോൾ നടത്തുന്നത്. തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സംബന്ധിച്ച വിചാരണ നടപടികൾ പൂർത്തിയായിട്ടുണ്ട്. ആരോഗ്യപ്രശ്മങ്ങൾ നേരിടുന്നതിനാൽ എത്രയും പെട്ടെന്ന് ജാമ്യം അനുവദിക്കണമെന്നും സുനി ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം അടുത്ത മാസം 17ന് ഹർജി പരിഗണിക്കും മുമ്പ് വിചാരണ പുരോഗതി അറിയിക്കാൻ സർക്കാരിനോട് കോടതി വ്യക്തമാക്കി. മറുപടി നൽകാൻ സർക്കാർ രണ്ടാഴ്ചത്തെ സാവകാശം തേടി.
തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പൾസുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൾസർ സുനി പോലീസിന്റെ പിടിയിലായിരുന്നു. കേസിൽ എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പലതവണ സുനി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ പ്രോസിക്യൂഷൻ സുനിയുടെ ജാമ്യത്തെ ശക്തമായി എതിർക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് സുനി നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം പൾസർ സുനി ഇടയ്ക്കിടെ കോടതിയെ സമീപിക്കുന്നതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന സംശയം പലപ്പോഴും ഹൈക്കോടതി പ്രകടിപ്പിച്ചിട്ടുണ്ട്. സുനി ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ സഹായത്തോടെയല്ല ഇതുവരേയും ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയത്. ലക്ഷങ്ങൾ ഫീസ് നൽകി സ്വന്തമായി നിയോഗിക്കുന്ന അഭിഭാഷകർ വഴിയാണ് കോടതിയിൽ എത്തുന്നത്. ആരെങ്കിലും പിന്നിൽ ഇല്ലാതെ ഉയർന്ന ഫീസ് നൽകി എങ്ങനെയാണ് സുനി അഭിഭാഷകനെ ഏർപ്പെടുത്തുന്നതെന്നതാണ് കോടതി ഉയർത്തിയ ചോദ്യം.












Click it and Unblock the Notifications