പള്‍സർ സുനി പുറത്തിറങ്ങുമോ? ഇത്തവണ പുതിയ കാരണം, കാര്യങ്ങള്‍ ഗുരുതരം; ചികിത്സ വേണം
ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി വീണ്ടും ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയുടെ മുമ്പില്‍. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ ചിതറ എന്നിവർ മുഖേനയാണ് പള്‍സർ സുനി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും പള്‍സർ സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
നടന്‍ ദിലീപ് എട്ടാംപ്രതിയായ കേസില്‍ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി ഉള്‍പ്പെടേയുള്ള മറ്റ് പ്രതികള്‍ക്കെല്ലാം സുപ്രീംകോടതിയും മറ്റ് കോടതികളും നേരത്തെ ജാമ്യം നല്‍കിയിരുന്നു. പള്‍സർ സുനിയുടെ ജാമ്യാപേക്ഷയ്ക്കെതിരെ ശക്തമായ എതിർപ്പാണ് പ്രോസിക്യൂഷന്‍ എപ്പോഴും ഉയർത്തിയിരുന്നത്. കേസിലെ വിചാരണഅന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ വാദം. ഈ വാദം അംഗീകരിച്ച കോടതികള്‍ സുനിയുടെ ഹർജി തള്ളുകയായിരുന്നു.

ഇത്തവണ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പള്‍സർ സുനി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. താന്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദഗ്ധ ചികിത്സ വേണം. അതിനായി ജാമ്യം അനുവദിച്ച് തരണമെന്നും സുപ്രീംകോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. സുനിയുടെ ജാമ്യാപേക്ഷ അടുത്ത ആഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽചെയ്തതിന് ഹൈക്കോടി സുനിക്ക് 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യ ഹർജി തള്ളി മൂന്ന് ദിവസത്തിന് ശേഷം മറ്റൊരു ജാമ്യ ഹർജിയുമായി എത്തിയതോടെയായിരുന്നു കോടതി പിഴ ചുമത്തിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽചെയ്യാൻ ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും അന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു.
ഏഴുവർഷത്തോളമായി ജയിലിൽ കഴിയുന്ന സുനി ഹൈക്കോടതിയിൽ മാത്രം പത്തുതവണ മാത്രം ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ർഷങ്ങളായി ജയിലിൽ കഴിയുകയാണെങ്കിലും ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല സുനി ജാമ്യ ഹർജികൾ ഫയൽ ചെയ്യുന്നതെന്നും സ്വന്തമായി നിയോഗിക്കുന്ന അഭിഭാഷകർ വഴിയാണെന്നും സൂചിപ്പിച്ചായിരുന്നു പ്രതിക്ക് പിന്നില്‍ ആരോ ഉണ്ടെന്നുള്ള പരാമർശം കോടതി നടത്തിയത്.
2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് അദ്ദേഹം. കേസില്‍ പ്രതികളായ മറ്റുള്ളവരെല്ലാം പുറത്തിറങ്ങിയിട്ടും തനിക്ക് മാത്രം ജാമ്യം ലഭിച്ചില്ലെന്നായിരുന്നു സുനിയുടെ പ്രധാന വാദം. ഇതിനിടെ ഏതാനും മണിക്കൂറുകളുടെ താല്‍ക്കാലിക ജാമ്യം പള്‍സർ സുനിക്ക് ലഭിച്ചിരുന്നു. അച്ഛന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് പള്‍സർ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നത്.
2023 ഏപ്രിലില്‍ ഒരു വെള്ളിയാഴ്ച രാവിലെ എട്ടിനും വൈകിട്ട് നാലിനുമിടയിൽ പെരുമ്പാവൂരിലെ വീട്ടിലേക്ക് പോവാനാണ് സുനിക്ക് സെഷൻസ് ജഡ്ജി ഹണി എം വർഗീസ് അനുമതി നൽകിയത്. അടുത്ത ബന്ധുക്കളുമായി മാത്രം ഇടപഴകണമെന്നും സാക്ഷികളെ ബന്ധപ്പെടരുതെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്ന നിർദേശവും കോടതി മുന്നോട്ട് വെച്ചിരുന്നു.
സിനിമാ നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറിൽ കയറ്റി, ഫോട്ടോയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്. നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി പള്‍സർ സുനിയുടെ ജാമ്യം തള്ളിയത്. പൾസർ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications