'ഇത് കൊടുക്കൽ വാങ്ങൽ', ടിപി കേസിൽ സംഭവിച്ചത് രാമൻ പിളളയ്ക്ക് അറിയാം, സർക്കാർ പെടുമെന്ന് കെകെ രമ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നുവെന്നും പ്രോസിക്യൂഷൻ സാക്ഷികളെ മൊഴി മാറ്റിയെന്നുമടക്കമുളള ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
എന്നാൽ ഇതുവരെ അഭിഭാഷകരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. അതിനുളള നീക്കങ്ങൾ ഒരു ഘട്ടത്തിൽ നടന്നുവെങ്കിലും പിന്നീട് മുന്നോട്ട് പോയില്ല. അതിന് കാരണം ദിലീപിന്റെ അഭിഭാഷകനായ ബി രാമൻപിളളയ്ക്ക് ടിപി കേസുമായുളള ബന്ധമാണെന്ന് കെകെ രമ എംഎൽഎ ആരോപിക്കുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് കെകെ രമയുടെ പ്രതികരണം.
അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ
കെകെ രമയുടെ വാക്കുകള്‍: ''അഞ്ചര വര്‍ഷമായി അതിജീവിത നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇതുവരെ മുഖ്യമന്ത്രിക്ക് അവളെ കാണേണ്ട ആവശ്യമില്ലാതിരുന്നത്. ഈ അവസാന ഘട്ടം മുഖ്യമന്ത്രിയെ കാണേണ്ട സാഹചര്യം വന്നത് അവള്‍ക്ക് നേരെ വലിയ തോതിലുളള അക്രമങ്ങള്‍ ഉണ്ടായതോടെയാണ്. ഹൈക്കോടതിയെ സമീപിച്ചതിന്റെ ഭാഗമായിട്ടാണ് സിപിഎമ്മിന്റെ നേതാക്കള്‍ ഒന്നടങ്കം വളഞ്ഞിട്ട് ആക്രമിച്ചത്.
'മുഖ്യ സൂത്രധാരനോ ചെറിയ സൂത്രധാരനോ', 'ഒരാളിലേക്ക് മാത്രം കൊണ്ട് പോകുന്നതിൽ അർത്ഥമില്ല': രവീന്ദ്രൻ
ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്, രാഷ്ട്രീയമാണ് എന്ന് പറയുന്നത് എപ്പോഴാണ്. അതിജീവിത കോടതിയെ സമീപിക്കുന്നത് 23ാം തിയ്യതിയാണ്. കേസിന്റെ അന്വേഷണ കാലാവധി അവസാനിക്കുന്ന തിയ്യതി 30 ആണ്. തനിക്ക് നീതി കിട്ടില്ല എന്ന് തോന്നിയ സമയത്ത് അവള്‍ തൃക്കാക്കര തിരഞ്ഞെടുപ്പുണ്ടോ , രാഷ്ട്രീയമുണ്ടോ അതിന്റെ ജാതകമുണ്ടോ എന്നാണോ നോക്കേണ്ടത്. 5 വര്‍ഷത്തിനിടെയുണ്ടായ മാനസിക ശാരീരിക വേദനകള്‍ അവര്‍ അതിജീവിച്ചു.
അതിജീവിച്ച് തന്നെയാണ് ധൈര്യസമേതം മുന്നോട്ട് വന്ന് സംസാരിക്കുന്നത്. താന്‍ പോരാടുന്നത് മറ്റ് സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ് എന്നാണ് അവര്‍ പറഞ്ഞത്. അവരുടെ രാഷ്ട്രീയം അതാണ്.. ആ പോരാട്ടത്തിലെ നായികയാണ് അവര്‍.. അതുകൊണ്ട് അവര്‍ക്ക് കോടതിയില്‍ പോയേ മതിയാവൂ. അന്വേഷണം അവസാനിക്കാന്‍ 5 ദിവസം മാത്രം ബാക്കിയുളളപ്പോള്‍ തിരഞ്ഞെടുപ്പുണ്ട് എന്ന് നോക്കി നില്‍ക്കാനാകില്ല.
അവര്‍ക്ക് മുന്നില്‍ വേറെ വഴിയില്ല. പാതിവെന്ത അന്വേഷണ റിപ്പോര്‍ട്ടാണ് എന്ന് ബോധ്യമായപ്പോഴാണ് അവര്‍ കോടതിയെ സമീപിച്ചത്. ഇതുവരെ അതിജീവിതയുടെ കൂടെയാണ് എന്ന് പറഞ്ഞ ആളുകള്‍, ചലച്ചിത്ര മേളയില്‍ അവളെ എഴുന്നള്ളിച്ച് കൊണ്ട് വന്ന് ഇരുത്തിയവര്‍ ഇപ്പോള്‍ വൃത്തികെട്ട കാര്യങ്ങള്‍ പറയുന്നു. ഏത് അതിജീവിതയുടെ കൂടെയാണ് ഇവരുണ്ടായിരുന്നത്. ഇവര്‍ക്ക് എതിരെ പറഞ്ഞാല്‍ മോശമായി ചിത്രീകരിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.
അവരുടെ നിവൃത്തികേട് കൊണ്ടാണ് മുഖ്യമന്ത്രിയെ കാണേണ്ടി വന്നത്. സര്‍ക്കാരിനെതിരെയല്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് അവരുടെ ആവശ്യമാണ്. അഭിഭാഷകര്‍ പല തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പ്രോസിക്യൂഷന്‍ സാക്ഷികളെ മൊഴി മാറ്റാനുമുളള ശ്രമം ഉണ്ടായി. രാമന്‍പിളള അടക്കമുളള ആളുകളിലേക്ക് കേസ് പോകുന്ന ഘട്ടത്തിലാണ് ശ്രീജിത്തിനെ മാറ്റുന്നത്. സര്‍ക്കാരിന്റെ താല്‍പര്യം അതില്‍ വ്യക്തമാണ്. ഇതൊരു കൊടുക്കല്‍ വാങ്ങലാണ്.
രാമന്‍പിള്ളയ്ക്ക് എതിരെ അന്വേഷണം വരികയോ പ്രതി ചേര്‍ക്കുകയോ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം ഉണ്ടാവുക സര്‍ക്കാരിന് തന്നെയാണ്. കാരണം ടിപി കേസിലെ രാമന്‍പിള്ളയുടെ റോള്‍ പ്രധാനമാണ്. ആ കേസില്‍ എന്താണ് സംഭവിച്ചത് എന്ന് വളരെ കൃത്യമായി അറിയുന്ന അഭിഭാഷകനാണ് രാമന്‍പിളള. കൊടിസുനി, കിര്‍മാണി മനോജ്, അനൂപ് എന്നിവരുടെ അഭിഭാഷകനായിരുന്നു രാമന്‍പിളള. അവര്‍ക്ക് എതിരെ തിരിഞ്ഞാല്‍ അത് സര്‍ക്കാരിന് നല്ലതല്ലെന്ന് മനസ്സിലായിട്ടാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള വ്യഗ്രത. മുൻ ഡിജിപി ലോക്നാഥ് ബെഹ്ര എങ്ങനെയാണ് ഈ കേസിൽ ഇടപെടുന്നത് എന്നത് സംബന്ധിച്ച് അന്വേഷണം വേണം''.