ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബർ ആക്രമണം;പിന്നിൽ നിർമ്മാതാവായ യുവതി..ചോദ്യം ചെയ്തു
ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബർ ആക്രമണം;പിന്നിൽ നിർമ്മാതാവായ യുവതി..ചോദ്യം ചെയ്തു
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ നടിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. നടിയുടെ വാട്സ് ആപ്പ് ചാറ്റുകളിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവരങ്ങൾ ഉണ്ടെന്ന് തെളിവുകൾ നശിപ്പിച്ച സൈബർ വിദഗ്ദൻ സായ് ശങ്കർ അന്വേഷണത്തിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതിനിടയിൽ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ സൈബർ ആക്രമണം നടത്താൻ സീരിയൽ നിർമ്മാതാവായ യുവതിയുടെ നേതൃത്വത്തിൽ ആസൂത്രണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിശദമായി വായിക്കാം

ആക്രമിക്കപ്പെട്ട നടിക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ, യുട്യൂബ് ചാനലുകൾ കൂടാതെ സോഷ്യൽ മീഡിയ വഴിയെല്ലാമായിരുന്നു ദിലീപ് ഫാൻസും മറ്റും നടിക്കെതിരെ മോശം തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചത്.

ആക്രമിക്കപ്പെട്ട നടി തന്നെ താൻ കടുത്ത സൈബർ അതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയിരുന്നു. താൻ കൃത്രിമമായി ഉണ്ടാക്കിയ കേസ് ആണിതെന്ന തരത്തിലാണ് പ്രചരണം നടന്നത്. മോശം രീതിയിൽ പി ആർ വർക്കുകൾ വരെ നടന്നുവെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സംഭവത്തിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടായിരുന്നില്ല. 2019 ൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ പോലും മോശം മെസേജുകൾ അടക്കം ലഭിച്ചു. എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെ ചോദ്യങ്ങൾ ചിലർ ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. തനിക്കെതിരെ പി ആർ വർക്ക് നടന്നുവെന്ന നടിയുടെ വാക്കുകൾ ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന സീരിയൽ നിർമ്മാതാവായ യുവതിയുടെ നേതൃത്വത്തിലാണ് സൈബർ ഇടത്തിൽ നടിയെ അപമാനിക്കാൻ പി ആർ വർക്കുകൾ നടന്നതെന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നത്. പബ്ലിക്ക് റിലേഷൻസ് കൈകാര്യം ചെയ്യാൻ അറിയാവുന്ന വിദഗ്ദരെ ഉപയോഗിച്ചുള്ള ആസൂത്രിത നീക്കമായിരുന്നത്രേ നടന്നത്.

ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നാണ് വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു. നടിയ്ക്കെതിരെ നടത്തിയ ക്യാമ്പെയ്ൻ സംബന്ധിച്ച് യുവതിയോട് അന്വേഷണ സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. അതേസമയം ഇവർ ആരെന്നോ മറ്റ് വിവരങ്ങൾ എന്തെന്നോ പോലീസ് ഇതുവരെ വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ദിലീപിന്റെ ഫോണിൽ നിന്നും മായ്ച്ച് കളഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇത് പ്രകാരം ദിലീപിന്റെ മുൻ നായികയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

ദിലീപിന്റെ നായികയായ നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇവർ കേരളത്തിൽ എത്തിയിട്ടുണ്ട്.

അതിനിടെ സീരിയല്‍ താരമായ പ്രവാസി സംരംഭകയെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ദിലീപുമായി ഏറെ അടുപ്പം പുലർത്തുന്ന താരമാണ് ഇവർ. സ്വകാര്യ സംഭാഷണങ്ങൾക്ക് പുറമെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചാറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സീരിയൽ നടിയെ ചോദ്യം ചെയ്തതെന്നും റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications