'ഒളിഞ്ഞിരിക്കേണ്ടത് തെറ്റ് ചെയ്തവരാണ്..ഇവരെയൊക്കെ നന്നാക്കാൻ നമുക്ക് സാധിക്കില്ല'; അതിജീവിത
കൊച്ചി: 2017 ൽ ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നടി ആക്രമിക്കപ്പെട്ടത്. നടിയുടെ വാഹനം തടഞ്ഞ് നിർത്തി ഒരു സംഘം ആക്രമികൾ വാഹനത്തിൽ കയറി നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. നടൻ ദിലീപിന്റെ അറസ്റ്റ് കേസിൽ വഴിത്തിരിവായി.
നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വർഷം കഴിഞ്ഞു. കേസിൽ ഇപ്പോഴും വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. അതിനിടെ സംഭവത്തിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അതിജീവിത. കടുത്ത സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നതെന്ന് അതിജീവിത പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ഇൻസ്റ്റഗ്രാമിൽ നടി സജീവമാണ്. താരത്തിന്റെ ഫോട്ടോകൾക്ക് കീഴെ കടുത്ത അധിക്ഷേപങ്ങൾ ചിലർ നടത്താറുള്ളത്. നേരിട്ട് അറിയുക പോലും ചെയ്യാത്തവരാണ് ഇത്തരത്തിൽ തനിക്കെതിരെ സൈബർ ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന് നടി പറയുന്നു. 'സ്ക്രീനിൽ കാണുന്ന പരിചയം മാത്രമേ ഇവർക്ക് നമ്മളെ കുറിച്ച് ഉള്ളൂ. അത് വെച്ചിട്ടാണ് നമ്മളെ ജഡ്ജ് ചെയ്ത് കമന്റ് ചെയ്യുന്നത്', നടി പറഞ്ഞു.

'അധിക്ഷേപ കമന്റ് ഇടുന്നവർക്ക് നമ്മൾ ആരാണെന്ന് അറിയില്ല, നമ്മുടെ യാത്ര എന്താണെന്ന് അറിയില്ല, മറഞ്ഞ് നിന്ന് എന്ത് വേണമെങ്കിലും പറയുകയെന്നത് വളരെ ഈസിയായിട്ടുള്ള കാര്യമാണ്. മിക്കവാറും അതൊക്കെ ഫേക്ക് അക്കൗണ്ടുകളായിരിക്കും.അങ്ങനെ ആലോചിക്കുമ്പോൾ തോന്നാറുണ്ട് എന്തിനാണ് ആളുകൾ ഇങ്ങനെ നെഗറ്റീവ് ആകുന്നതെന്നതൊക്കെ. പിന്നെ ഇവരെയൊക്കെ നന്നാക്കൽ നമ്മളെ കൊണ്ട് നടക്കുന്ന കാര്യമല്ലല്ലോ. അവർക്ക് സന്തോഷം ആ നിലയ്ക്കാണ് കിട്ടുന്നതെങ്കിൽ അങ്ങനെ കിട്ടട്ടെ', നടി പറഞ്ഞു.

അടുത്തിടെ വസ്ത്രധാരണത്തിന്റേ പേരിലായിരുന്നു നടിയ്ക്കെതിരെ ചിലർ അധിക്ഷേപം ചൊരിഞ്ഞത്. ഗോൾഡൻ വിസ സ്വീകരിക്കാൻ പോയ സമയത്തെ നടിയുടെ വസ്ത്രധാരണമായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്.തലങ്ങളും വിലങ്ങും അധിക്ഷേപം കടുത്തതോടെ മറുപടിയുമായി നടി രംഗത്തെത്തിയിരുന്നു. വസ്ത്രം ധരിച്ചെന്ന് അറിഞ്ഞിട്ട് കൂടിയും ചിലർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് നേരത്തേ നടി പറഞ്ഞത്. സൈബർ ബുള്ളിയിംഗ് എന്നത് ഒരു പ്രൊഫഷെന്ന നിലയ്ക്കാണ് ഇപ്പോൾ ആളുകൾ കരുതുന്നതെന്നും പണം കൊടുത്ത് ആളുകളെ ഇളക്കിവിടുകയാണെന്നും നടി പറഞ്ഞിരുന്നു.

അതിനിടെ തെറ്റ് ചെയ്തവരാണ് മറഞ്ഞിരിക്കേണ്ടതെന്നാണ് തന്റെ നിലപാടെന്ന് അഭിമുഖത്തിൽ നടി ആവർത്തിച്ചു. 'ഇക്കാര്യം ഞാൻ നേരത്തേ റഞ്ഞിട്ടുണ്ട്. പറയാൻ എന്നെ കൊണ്ട് പറ്റും. പക്ഷേ എല്ലാവരുടേയും മാനസികാവസ്ഥ എന്തായിരിക്കുമെന്ന് എന്നെ കൊണ്ട് പറയാൻ സാധിക്കില്ല. അത് ഇങ്ങനെയൊരാൾ പറഞ്ഞെന്ന് കരുതി പെട്ടെന്ന് ഒരാൾ മാറി ചിന്തിക്കണമെന്നുമില്ല. ഓരോരുത്തരുടേയും മാനസികാവസ്ഥയാണ്. ചിലരെ കൊണ്ട് അത് നേരിടാൻ പറ്റുന്നു, ചിലരതിൽ മിണ്ടാതെയിരിക്കുന്നു', നടി പറഞ്ഞു.

കേസിൽ അതിശക്തമായ നിയമ പോരാട്ടമാണ് അതിജീവിത നടത്തുന്നത്. അടുത്തിടെ കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. എന്നാൽ തിരിച്ചടി നേരിട്ടിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ തുടർ അന്വേഷണം നടന്നതോടെ വിചാരണ നടപടികൾ നിർത്തി വെച്ചിരുന്നു. ജുലൈയിൽ അധിക കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് വിചാരണ നടപടികൾ പുനരാരംഭിച്ചത്.

നടൻ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കൊണ്ടായിരുന്നു അധിക കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരതിനെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ശരത് ആണെന്നാണ് കുറ്റപത്രത്തിൽ പോലീസ് പറയുന്നത്.












Click it and Unblock the Notifications