അടികളും തിരിച്ചടികളും ഇനിയും ഉണ്ടാകും, തിരിച്ചടി എന്ന് പറഞ്ഞാൽ അതില്‍ രോഷം കൊള്ളേണ്ടതില്ല: പ്രകാശ് ബാരെ
കൊച്ചി: തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചത് നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവർക്കെല്ലാം ആശ്വാസമായിരിക്കുകയാണ്. ദിലീപിനും ശരത്തിനും എതിരെയുളള കുറ്റങ്ങൾ നിലനിൽക്കും എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിരിച്ചടി അല്ലെന്നാണ് ദിലീപ് പക്ഷത്തിന്റെ വാദം.
അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വലിയ നേട്ടമാണ് കോടതി വിധിയെന്ന് നടൻ പ്രകാശ് ബാരെ പ്രതികരിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് പ്രകാശ് ബാരെയുടെ പ്രതികരണം.
പ്രകാശ് ബാരെയുടെ വാക്കുകള്‍: കോടതിയുടേത് സ്വാഗതാര്‍ഹമായ ഒരു വിധിയാണ്. കാരണം തുടരന്വേഷണവും അതിന്റെ ഭാഗമായി കണ്ടെത്തിയ തെളിവ് നശിപ്പിക്കല്‍ പോലുളള കണ്ടെത്തലുകളും ഈ കേസില്‍ പരിഗണിക്കില്ല എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അത് വലിയൊരു തിരിച്ചടിയാകുമായിരുന്നു. അത് വലിയൊരു അന്യായമാകുമായിരുന്നു. അത് സംഭവിച്ചില്ല എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം.
അതില്‍ കോടതിയേയും തുടരന്വേഷണം നടത്തി തെളിവ് നശിപ്പിക്കല്‍ പോലുളള കാര്യങ്ങള്‍ വളരെ വ്യക്തമായി കോടതിയില്‍ കൊണ്ടുവരാന്‍ സാധിച്ച അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വലിയ നേട്ടമായി കാണുന്നു. ഇതൊരു താല്‍ക്കാലിക ആശ്വാസമാണ്. അന്തിമ വിധിയില്‍ ഈ തെളിവുകളെല്ലാം എങ്ങനെ പങ്ക് വഹിക്കും എന്നുളളതാണ് നമുക്ക് കാണേണ്ടത്.
അത്രയും പ്രധാനപ്പെട്ട തെളിവ് കോടതിയില്‍ വെച്ച് ആക്‌സസ് ചെയ്തിട്ടും അതിനെ കുറിച്ച് അന്വേഷിക്കാത്ത ഇതേ കോടതി തന്നെയാണ് ഇത് പോലുളള പോസിറ്റീവ് വിധിയുമായി വന്നിരിക്കുന്നത്. അത് തീര്‍ച്ചയായിട്ടും സ്വാഗതാര്‍ഹമാണ്. സത്യം പുറത്ത് പറയാന്‍ ധൈര്യം കാണിക്കുകയും അതിന്റെ കൂടെ നില്‍ക്കുകയും ചെയ്ത ബാലചന്ദ്ര കുമാര്‍ , തെളിവുകള്‍ കൃത്യമായി കോടതിയില്‍ അവതരിപ്പിച്ച അജകുമാര്‍ സാറിനും കൂപ്പുകൈ.
ഈ വിധി തിരിച്ചാവുകയാണെങ്കില്‍ ഏറെക്കുറെ അവസാനിക്കാനിരുന്ന ഒരു കേസിനെ വേറൊരു വഴിത്തിരിവിലേക്ക് കൊണ്ടുവന്ന മുഴുവന്‍ ശ്രമങ്ങളും നിരാകരിക്കപ്പെടുമായിരുന്നു. ഈ വിധിയെ വലിയ ആശ്വാസമായി കാണുന്നു. നീതിപൂര്‍വ്വമായ ഒരു വിചാരണ നടക്കുകയും കുറ്റം ചെയ്ത ആള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ് വേണ്ടത്. അതിനുളള ആദ്യ പടി എന്ന നിലയില്‍ ഈ വിധി ഗുണം ചെയ്യും.
പൂര്‍ണമായും നിരാകരിക്കാന്‍ പറ്റാത്ത തരത്തിലുളള തെളിവുകള്‍ മുന്നില്‍ വന്നാല്‍ നേരത്തെ പറഞ്ഞതോ വിചാരിച്ചതോ പോലെ അല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങും എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്. ഇത് തിരിച്ചടിയാണോ അല്ലയോ എന്നൊക്കെ പറയുന്നുണ്ട്. ഒരാള്‍ ഒരു കേസ് കൊടുത്ത് കഴിഞ്ഞ് അതിന് എതിരെ വിധി വന്നാല്‍ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും തിരിച്ചടി എന്ന് കൊടുത്താല്‍ അതില്‍ രോഷം കൊള്ളേണ്ടതില്ല.
അടികളും തിരിച്ചടികളും ഈ കേസിന്റെ യാത്രയില്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. അവസാനമായി നീതി പുലരുക എന്നതായിരിക്കണം എല്ലാവരുടേയും ആവശ്യം. ഒരാളെ കുറ്റവിമുക്തനാക്കുകയോ കുറ്റക്കാരനായി വിധി പ്രഖ്യാപിക്കുകയോ ചെയ്യുന്നതാകരുത് ചര്‍ച്ചയില്‍ വരുന്ന കാര്യങ്ങള്‍. ഈ സ്‌റ്റേജില്‍ കേസ് അട്ടിമറിക്കപ്പെട്ടിട്ടില്ല എന്നതാണ് സംഭവിച്ചിരിക്കുന്നത്. ഇത് ആഘോഷിക്കാനുളള സമയമല്ല, ആശ്വസിക്കാനുളള സമയം മാത്രമാണ്'.