ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രി തുറന്നത് ആര്?;ഹാഷ് വാല്യു മാറ്റത്തിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് അന്വേഷണ സംഘം. മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതായി എഫ്എസ്എൽ റിപ്പോർട്ട് വന്നിരന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം

നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണായകമായ തെളിവളാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയാണ് ഓടുന്ന വാഹനത്തിൽ വെച്ച് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. കോടതിയിലിരിക്കുന്ന ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നാണ് എഫ്എസ്എൽ കോടതിയിൽ നൽകിയ റിപ്പോർട്ട്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ 2018 ജനവരി 9 നും ഡിസംബർ 13 നും ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് എഫ്എസ്എൽ റിപ്പോർട്ട്. ഫോറൻസിക് ലാബിൽ പരിശോധിച്ച മെമ്മറി കാർഡ് ഹാഷ് വാല്യു ലോക്ക് ചെയ്താണ് കോടതിക്ക് കൈമാറിയത്. ഇവയാണ് വീണ്ടും ആക്സസ് ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയത്.

ജനവരി ഒൻപതിന് രാത്രി 9.58 ഓചെയും ഡിസംബർ 13 ന് ഉച്ച 12 മണിയോടെയുമാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതെന്ന് കണ്ടെത്തിയതെന്ന് മുൻ എഫ്എസ്എൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടർ ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ആരാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ഇത് പകര്‍ത്തിയോ എന്നതുമാണ് പോലീസിന് അറിയേണ്ടത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെമ്മറി കാർഡിന്റെ പരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തേ വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഹാഷ് വാല്യു മാറിയെന്നത് പരിശോധിക്കേണ്ട സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷനോട് വ്യക്തമായ കാരണം ചൂണ്ടിക്കാണിക്കണം എന്ന് വിചാരണ കോടതി ആവശ്യപ്പെട്ടു. ഇതിൽ വ്യക്തമായ മറുപടി പ്രോസിക്യൂഷൻ നൽകാത്തതിനാലാണ് ആവശ്യം നിരസിച്ചത് എന്നാണ് കോടതി വ്യക്തമാക്കിയത്.

കേസിൽ ഫോറന്സിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ച് കഴിഞ്ഞതിനാൽ ഇക്കാര്യത്തിൽ വീണ്ടും പരിശോധന ആവശ്യമില്ലെന്നും കോടതി നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. മെമ്മറി കാർഡ് എപ്പോഴൊക്കെ ആക്സസ് ചെയ്യപ്പെട്ടുവെന്ന കാര്യത്തിൽ പരിശോധന റിപ്പോർട്ട് വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.

മെമ്മറി കാർഡിലെ ഓരോ ഫയലുകളിലേയും ഫയർ പ്രോപ്പർട്ടീസ് പരിശോധിക്കണം, അതിനായി വീണ്ടും മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കണം എന്ന് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ ആവശ്യപ്പെടും. ഓരോ ഫയലുകളിലേയും ഫയൽ പ്രോപ്പർട്ടീസ് പരിശോധിച്ചാൽ ഹാഷ് വാല്യു മാറിയത് സംബന്ധിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ഇന്ന് ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹർദിയിൽ വിചാരണ കോടതിയിൽ ഇന്നും വാദം തുടരും. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്‍റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗം വാദിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം തെറ്റാണെന്നും ദിലീപ് പറയുന്നു. വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന സമയം നടൻ ജയിലിലായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ വാദം.












Click it and Unblock the Notifications