നടിക്ക് വലവിരിച്ച് കാത്തിരുന്നത് നാല് വർഷം.. രക്ഷകനായത് നടിയുടെ അച്ഛൻ.. കാരണങ്ങൾ നിരത്തി കുറ്റപത്രം
കൊച്ചി: ദിലീപ് എന്ന രസികനായ, ജനപ്രിയ താരത്തെ മാത്രമേ മലയാളിക്ക് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ പരിചയമുണ്ടായിരുന്നുള്ളൂ. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതോടെ ആ ചിത്രം മാഞ്ഞു. വെള്ളിത്തിരയിലെ രസികന്‍ ജീവിതത്തില്‍ വില്ലനാകുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയായത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സമ്പൂര്‍ണ്ണ കുറ്റപത്രം തുറന്ന് വെയ്ക്കുന്നത് നടിയോട് ചെയ്ത ഞെട്ടിക്കുന്ന ക്രൂരതകളാണ്. നാല് വര്‍ഷമായി ഈ ക്വട്ടേഷന്‍ സംഘം നടിയെ തരത്തില്‍ ഒത്ത് കിട്ടാന്‍ വല വിരിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് കുറ്റപത്രം പറയുമ്പോള്‍ ഞെട്ടാതിരിക്കാനാവില്ല. നാല് വര്‍ഷം വൈകിയതിന് കാരണങ്ങളും പോലീസ് നിരത്തുന്നുണ്ട്.

പ്രശ്നങ്ങളുടെ തുടക്കം
ആക്രമിക്കപ്പെട്ട നടിയും ദിലീപും കാവ്യാ മാധവനും അടക്കമുള്ളവര്‍ പങ്കെടുത്ത അമേരിക്കയിലെ സ്റ്റേജ് ഷോയ്ക്ക് ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. നാട്ടിലേക്ക് മടങ്ങി വന്നതിന് ശേഷം നടി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചുവെന്ന് പോലീസ് പറയുന്നു. ഇത് ദിലീപ് -മഞ്ജു വാര്യര്‍ വിവാഹ ബന്ധം തകരുന്നത് വരെയെത്തി. ഇതോടെയാണത്രേ നടിയോട് ദിലീപിന് ശത്രുതയുണ്ടായത്.

ശത്രുത തോന്നാൻ കാരണം
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് കൂടിയായ നടിക്ക് മലയാളത്തില്‍ പിന്നീട് അവസരങ്ങള്‍ കുറഞ്ഞിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്നും നടിക്ക് അവസരം നല്‍കിയവരോടെ ദിലീപ് നീരസം കാട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 2013ലാണ് ദിലീപ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തത്.

ക്വട്ടേഷൻ 2013ൽ
2013ല്‍ അമ്മയുടെ താരനിശ നടക്കുന്നതിനിടെ നടിയും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപ് തീരുമാനിച്ചത്. എന്നാല്‍ 2013ലോ 14ലോ 15ലോ പള്‍സര്‍ സുനിക്ക് താന്‍ ഏറ്റെടുത്ത ആ ക്വട്ടേഷന്‍ നടപ്പാക്കാന്‍ സാധിച്ചില്ല. അതിനുള്ള ്അവസരം സുനിക്ക് ലഭിച്ചില്ല. ക്വട്ടേഷന്‍ നാല് വര്‍ഷം വൈകാന്‍ പല കാരണങ്ങള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

സുനി ഒളിവിലും ജയിലിലും
2013ലും 2014ലും പള്‍സര്‍ സുനി വേറെ രണ്ട് കേസുകള്‍ കുടുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന് പിടി കൊടുക്കാതെ സുനി കുറേക്കാലും ഒളിവില്‍ കഴിഞ്ഞിരുന്നു. ഈ കാലത്ത് ക്വട്ടേഷന്‍ നടപ്പാക്കല്‍ സാധ്യമല്ലായിരുന്നു. 2015 ജൂലൈ 20ന് സുനി കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ശിക്ഷ കഴിഞ്ഞ് സെപ്റ്റംബറിലാണ് സുനി ജയില്‍ മോചിതനാവുന്നത്.

ഗോവയിൽ വെച്ച് പരാജയം
പുറത്തിറങ്ങിയ ശേഷം ദിലീപിന്റെ ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ പള്‍സര്‍ സുനി ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നടിയുടെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ അത് നടന്നില്ല. പിന്നീട് നടിയുടെ അച്ഛന്‍ മരിച്ചതോടെ സുനി വീണ്ടും പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങി. ഗോവയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു.

തട്ടിക്കൊണ്ടുപോയി ആക്രമണം
ഹണി ബീ ടു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുനി ക്വട്ടേഷന്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നടന്നില്ല. പിന്നീടാണ് സിനിമാ ജോലി കഴിഞ്ഞ് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന വഴി നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ക്രിയേഷന്‍സിന്റെ വാഹനത്തിലായിരുന്നു നടിയുടെ യാത്ര.

ദിലീപ് നൽകിയ നിർദേശം
നടിയുടെ ഡ്രൈവറായ മാര്‍ട്ടിന്‍ പള്‍സര്‍ സുനിയോട് സഹകരിച്ചത് പ്രതികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. പ്രതികള്‍ നടിയെ പിന്തുടര്‍ന്ന വാനില്‍ വെച്ച് തന്നെ ആക്രമണം നടത്താനായിരുന്നു പദ്ധതി. വാനില്‍ ഇതിനായി സ്ഥലം ഒരുക്കുകയും ക്യാമറകള്‍ വരെ സ്ഥാപിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ഇത് ദിലീപിന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഒന്നരക്കോടിയാണ് പ്രതിഫലം
എന്നാല്‍ പിന്നീട് പ്രതികള്‍ തീരുമാനം മാറ്റി. നടി സഞ്ചരിച്ച വാഹനത്തില്‍ വെച്ച് തന്നെ പീഡിപ്പിക്കാനായിരുന്നു തീരുമാനം. കാരണം അറിയപ്പെടുന്ന സിനിമാ താരമായത് കൊണ്ട് തന്നെ കാറില്‍ നിന്നും വലിച്ചിറക്കി വാനില്‍ കയറ്റുന്നത് ആളുകളുടെ ശ്രദ്ധയില്‍ പെടുമെന്ന് സുനിയും കൂട്ടരും ഭയന്നു. രണ്ടര മണിക്കൂറോളമാണ് നടിയെ സുനിയുടെ കൂട്ടരും കാറിനകത്ത് ഉപദ്രവിച്ചത്. ഈ ക്രൂരതയ്ക്ക് ഒന്നരക്കോടിയാണ് പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്തിരുന്നത്.

സുനി ലക്ഷ്യയിൽ
പള്‍സര്‍ സുനി കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യ സന്ദര്‍ശിച്ചത് സംബന്ധിച്ചും കുറ്റപത്രത്തില്‍ വെളിപ്പെടുത്തലുകളുണ്ട്. നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനിയും കൂട്ടാളി വിജേഷും ലക്ഷ്യയില്‍ എത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരനായ സാഗര്‍ ഇക്കാര്യം കാവ്യയുടെ സഹോദര ഭാര്യ റിയയെ അറിയിച്ചു. എന്നാലിക്കാര്യം മറച്ച് വെയ്ക്കാനാണ് റിയ നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കണക്കുകൂട്ടലുകൾ തെറ്റി
ദിലീപിന്റെ വന്‍ സ്വാധീനം മൂലം നടി പോലീസില്‍ പരാതിപ്പെടില്ല എന്നായിരുന്നു സുനിയും സംഘവും കരുതിയിരുന്നതത്രേ. എന്നാല്‍ ഇവരുടെ കണക്ക് കൂട്ടലുകളൊക്കെ തെറ്റിച്ച് നടി പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പള്‍സര്‍ സുനിയും സംഘവും പോലീസിന്റെ വലയില്‍ കുരുങ്ങിയത്. പിന്നാലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറയുന്ന ദിലീപും അകത്താവുകയായിരുന്നു.

ഒന്നര ലക്ഷം സുനിക്ക്
ഒന്നരക്കോടി രൂപയ്ക്കാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഇതില്‍ ഒന്നരലക്ഷത്തോളം പലപ്പോഴായി പള്‍സര്‍ സുനിക്ക് നല്‍കിയെന്നും പറയപ്പെടുന്നു. നവംബര്‍ ഒന്നിന് പതിനായിരം രൂപയും പിറ്റേര്ര് ഒരു ലക്ഷം രൂപയും നല്‍കി. ഈ പണം സുനിയുടെ അമ്മയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നടിയുടെ മുഖമടക്കം കൃത്യമായി പതിഞ്ഞ ദൃശ്യങ്ങള്‍ വേണം എന്നായിരുന്നുവത്രേ ദിലീപ് ആവശ്യപ്പെട്ടത്. വിവാഹ നിശ്ചയ മോതിരം വീഡിയോയില്‍ കാണണമെന്നും പ്രത്യേകം നിര്‍ദേശിച്ചുവത്രേ.

കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
പോലീസും പൊതുസമൂഹവും ഭയക്കുന്ന അട്ടിമറികളൊന്നും നടന്നില്ല എങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചാല്‍ ദിലീപിനെ കാത്തിരിക്കുന്നത് വര്‍ഷങ്ങളുടെ തടവ് ശിക്ഷയാണ്. 60 വര്‍ഷത്തിലധികം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications