ദിലീപിന്റെ തന്ത്രപരമായ നീക്കം; ഹൈക്കോടതിയിൽ ഹർജി.. 'റിപ്പോർട്ട് ക്രൈംബ്രാഞ്ചിന്റെ കൈയ്യിലുണ്ട്'
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങളുടെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എഫ്എസ്എൽ റിപ്പോർട്ട് പ്രകാരം രണ്ട് തവണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ആക്സസ് ചെയ്തു എന്നാണ് കണ്ടെത്തൽ. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തണമെന്നും അതിനായി മെമ്മറി കാർഡ് എഫ് എസ് എല്ലിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. അതിനിടെ ക്രൈംബ്രാഞ്ച് ഹർജിയിൽ കക്ഷി ചേരാനായി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ദിലീപ്. രണ്ട് ഹർജികളും കോടതി ഇന്ന് തന്നെ പരിഗണിക്കും.
'ഭാവന വന്നാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണൂല'; കിടിലൻ ചിത്രങ്ങളുമായി വീണ്ടും താരം

എഫ് എസ് എൽ റിപ്പോർട്ടിന് പിന്നാലെ നടി നടി അക്രമിക്കപ്പെടുന്ന ദ്യശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ആദ്യം വിചാരണ കോടതിയെ ആയിരുന്നു സമീപിച്ചത്. എന്നാൽ ഇക്കാര്യം ഒരിക്കൽ പരിശോധിച്ചതാണെന്നും വീണ്ടും പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും കാണിച്ച് കോടതി ഹർജി തള്ളി. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായക തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ ചോർന്നോ എന്നതാണ് പ്രധാനമായും അറിയേണ്ടത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയിരിക്കുന്നതെന്നാണ് എഫ് എസ് എൽ റിപ്പോർട്ട്. മറ്റ് ഫയലുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെങ്കിൽ ഈ ദൃശ്യങ്ങൾ മറ്റേതെങ്കിലും ഡിവൈസ് ഉപയോഗിച്ച് കോപ്പി ചെയ്യാൻ സാധിക്കില്ലേയെന്നതാണ് നിയമവിദഗ്ദർ ഉൾപ്പെടെ ചോദിക്കുന്നത്.

ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചാൽ മാത്രമേ ഹാഷ് വാല്യു മാറിയതിൽ ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ സാധിക്കൂവെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തുടരന്വേഷണത്തിൽ ഇക്കാര്യം ഏറെ നിർണായകമാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. അതേസമയം നേരത്തേ ഹർജി പരിഗണിക്കവെ വിഷയത്തിൽ ഹൈക്കോടതി സംശയം ഉയർത്തിയിരുന്നു.

ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെങ്കിൽ അത് കേസിൽ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക, പ്രതിക്ക് അക്കാര്യം ഗുണം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചത്. കേസിൽ പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണ നീണ്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അതിനാൽ ക്രൈം ബ്രാഞ്ച് ഹർജി തള്ളണമെന്നും ദിലീപ് ഹർജിയിൽ പറഞ്ഞു. നേരത്തേ തന്നെ മെമ്മറി കാർഡ് പരിശോധിച്ചതാണെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്.

മെമ്മറി കാർഡ് പരിശോധന റിപ്പോർട്ട് വിചാരണ കോടതിയുടേയും ക്രൈംബ്രാഞ്ചിന്റേയും കൈയ്യിൽ ഉണ്ട്. അതിന് ശേഷം ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ടതില്ല. കേസിന്റെ വിചാരണ നീട്ടികൊണ്ടുപോകാനാണ് പ്രോസിക്യൂഷന്റെ ശ്രമം,ദിലീപ് ഹർജിയിൽ പറഞ്ഞു. കേസിൽ കക്ഷി ചേർന്ന ദിലീപിന്റെ വാദങ്ങൾ ഏറെ നിർണായകമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിനിടെ നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകര്‍ക്ക് എതിരെ അന്വേഷണം വേണമെന്നും അതിജീവത കോടതിയില്‍ ആവശ്യപ്പെടും. നിലവില്‍ നല്‍കിയ ഹര്‍ജി പുതിക്കിയാകും ഇന്ന് നല്‍കുക.












Click it and Unblock the Notifications