'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്ന് ദിലീപ് പറയുന്നുണ്ടെങ്കില്‍ അതിന് ന്യായമില്ലേയെന്ന് നടന്‍ മഹേഷ്. കേസ് അന്വേഷണത്തില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വസിച്ചുകൂടായെന്ന് ചിലർ ചോദിക്കുന്നുണ്ട്, എന്നാല്‍ എന്ത് അടിസ്ഥാനത്തില്‍ അദ്ദേഹം വിശ്വസിക്കും. വിശ്വസിക്കാന്‍ കഴിയുന്ന കാര്യങ്ങളാണോ അദ്ദേഹത്തിന് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും മഹേഷ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ തടി ഇപ്പോള്‍ രക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ തന്നെ ആവശ്യമായി മാറിയിരിക്കുകയാണെന്നും മഹേഷ് കൂട്ടിച്ചേർക്കുന്നു.

ഒരു ചാനല്‍ ചർച്ച കഴിഞ്ഞ് ഞാനും സംവിധായകന്‍ ശാന്തിവിള ദിനേശും തമ്മില്‍ അല്‍പനേരം സംസാരിച്ചു. അപ്പോഴാണ്, നെയ്യാറ്റിന്‍കരയില്‍ നിന്നും തന്നെ ഒരാള്‍ വിളിച്ച കാര്യം അദ്ദേഹം പറയുന്നത്. അന്ന് ദിലീപ് ജയിലില്‍ കഴിയുകയാണ്. ജാമ്യാപേക്ഷ നിരന്തരം കോടതി നിരസിക്കുകയാണ്. എന്നാല്‍ നെയ്യാറ്റിന്‍കര ബിഷപ്പുമായി വളരെ അടുത്ത ബന്ധമുള്ള ആള്‍കൂടിയാണ് ജഡ്ജ്. അതുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞ് അദ്ദേഹം പോയി കണ്ടാല്‍ ജാമ്യം ലഭിക്കും.

2 കോടിയും ബെന്‍സ് പോലത്തെ ഒരു കാറും കൊടുക്കണം എന്നും ഫോണില്‍ വിളിച്ച ആള്‍ തന്നോട് പറഞ്ഞെന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്. ആരാണ് ഇത് പറഞ്ഞതെന്ന് അന്ന് ഞാന്‍ ദിനേശിനോട് ചോദിച്ചെങ്കിലും പേര് വെളിപ്പെടുത്താന്‍ അന്ന് അദ്ദേഹം തയ്യാറായില്ല. ഒരു മൂന്ന് ദിവസം മുന്‍പ് ഞാന്‍ ദിനേശിനെ കണ്ടപ്പോള്‍ ഇക്കാര്യം വീണ്ടും ഞാന്‍ ചോദിച്ചു. ഈ പറയുന്ന ബാലചന്ദ്ര കുമാറാണോ ആ ആള്‍ എന്ന് ചോദിച്ചപ്പോള്‍ 100 ശതമാനം അയാള്‍ തന്നെയാണെന്നായിരുന്നു ശാന്തിവിളി ദിനേശിന്റെ മറുപടിയെന്നും മഹേഷ് പറയുന്നു.

എന്തുകൊണ്ട് ഇത് ദിലീപിന്റെ സഹോദരന്‍ അനൂപിനോടോ, സഹോദരി ഭർത്താവ് സൂരാജിനോടോ പറഞ്ഞില്ല എന്ന് ശാന്തിവിള ദിനേശ് ചോദിച്ചപ്പോള്‍ ' അവർക്കിപ്പോഴും ആഗ്രഹം ദിലീപ് അകത്ത് കിടക്കുന്നതാണ്. എന്നാല്‍ മാത്രമല്ലേ അവർ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയുള്ളു' എന്നായിരുന്നു അന്ന് ബാലചന്ദ്രകുമാർ നല്‍കിയ വിശദീകരണം. എനിക്ക് നേരിട്ടുള്ള അനുഭവം അല്ല ഇത്. ശാന്തിവിള ദിനേശ് പറഞ്ഞ് അറിയുന്ന കാര്യങ്ങളാണ്. അദ്ദേഹം പറയുന്നത് ശരിയാണെങ്കില്‍ ഈ ബാലചന്ദ്രകുമാറിനെ എങ്ങനെ വിശ്വസിക്കും.

ഏഷ്യാനെറ്റ് ചർച്ചയില്‍ തന്നെ നേരത്തെ ഒരാള്‍ പറഞ്ഞ കാര്യമുുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലൊരു ദൃശ്യം വന്നുവെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പൊലീസ് അത് അന്വേഷിക്കുന്നില്ല. അതും അന്വേഷണ പരിധിയില്‍ വരേണ്ട കാര്യമല്ലേ. അത്രവലിയൊരു വെളിപ്പെടുത്തല്‍ അല്ലേ അത്. എന്നാല്‍ പൊലീസുകാർ അവർക്ക് ആവശ്യമായ കാര്യങ്ങള്‍ മാത്രമാണ് ബാലചന്ദ്രകുമാറില്‍ നിന്ന് അവർ എടുക്കുന്നത്.

ദിലിപിനെ ദിലീപ് തന്നെയോ അദ്ദേഹത്തിന്റെ വക്കീല്‍ തന്നെയോ രക്ഷിച്ച് എടുത്തേ മതിയാവു എന്ന രീതിയിലാണ് ഓരോ കാര്യങ്ങളും മുന്നോട്ട് പോവുന്നത്. ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നുവങ്കില്‍ ഈ ആലപ്പുഴയിലെ വാക്കുകളും വിശ്വാസത്തിലെടുക്കേണ്ടതല്ലേ. മാപ്പ് സാക്ഷി എന്ന സബ്രദായം തന്നെ എടുത്ത് കളയണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും മഹേഷ് ചർച്ചയില്‍ പറയുന്നു.

ബാലചന്ദ്ര കുമാർ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് തന്നെയിരിക്കട്ടെ, അങ്ങനെയെങ്കില്‍ 2017 മുതല്‍ ദിലീപിന്റെ ഒരോ ചലനങ്ങളും അറിയാവുന്ന ആളാണ് അദ്ദേഹം. അപ്പോള്‍ തീർച്ചയായും ഈ ഗൂഡാലോചനയുടെ ഒരു ഭാഗം തന്നെയാണ് അദ്ദേഹം. ആ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്ത് തന്നെ പൊലീസ് ചോദ്യം ചെയ്യണം. എന്തുകൊണ്ട് അദ്ദേഹത്തെ പുറത്ത് വിട്ട് മാപ്പ് സാക്ഷി എന്ന് രീതിയില്‍ കൊണ്ടുപോവണം. അതിന് മാത്രം എന്ത് മാപ്പാണ് അദ്ദേഹം അർഹിക്കുന്നത്.

എന്റെ ഒരു വീക്ഷണ കോണില്‍ നോക്കുകയാണെങ്കില്‍ കൂടെ നടന്ന് പുറകില്‍ കുത്തുകയും, കൂടെ നടന്ന് പാലം വലിക്കുകയും ചെയ്ത ഒരു വ്യക്തിയെ നമ്മള്‍ എത്രത്തോളം വിശ്വാസത്തിലെടുക്കണം എന്നാണ് എന്റെ ചോദ്യം. പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹവും ഗൂഡാലോചനയില്‍ പങ്കാളിയായ ആള്‍ തന്നെയാണല്ലോ. എന്ത് ആനുകൂല്യമാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. ഇവിടെ രണ്ട് നീതിയാണ് ഉള്ളത്. ഇവിടെ ഒരു നേതാവിന്റെ മകനെതിരെ ആരോപണം വന്നിട്ട് ഡിഎന്‍എ പരിശോധന നടത്താന്‍ സാമ്പിള്‍ കൊടുത്തയച്ചിട്ട് ഏതാണ്ട് രണ്ട് വർഷമാവുന്നു. ഇതുവരെ അതിന്റെ റിസല്‍ട്ട് വന്നോ. അതാണ് പറയുന്നത് ഇവിടെ രണ്ട് നീതിയുണ്ടെന്ന്. അത് ശരിയല്ലെന്നും മഹേഷ് വ്യക്തമാക്കുന്നു.

ആകെ 10 ലക്ഷത്തിന് താഴെ മാത്രം കളക്ഷന്‍ നേടിയിട്ടുള്ള ഒരു സിനിമയുടെ സംവിധായകന് കഥയുടെ പേര് പറഞ്ഞുകൊണ്ട് മാത്രം 50 ലക്ഷം രൂപ ഓഫർ ചെയ്യണമെങ്കില്‍ ശരിക്കും ദിലീപിന് മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകണം. അയാള്‍ എന്ത് കഴിവ് തെളിയിച്ചിട്ടാണ് ഇത്തരം പണം കൊടുക്കേണ്ടത്. ഇവിടെ പ്രമുഖരായ പല സംവിധായകർ പോലും അത്രയും കാശ് വാങ്ങിക്കുന്നുണ്ടോയെന്ന് കണ്ട് തന്നെ അറിയണം. ആദ്യം സച്ചിയുടേയും പിന്നീട് റാഫിയുടേയും അടുത്തെത്തിയെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെ 50 ലക്ഷം രൂപ ഓഫർ ചെയ്യും.

പണം കൊടുത്തു എന്നതിന് തെളിവുണ്ട്. അതിപ്പോള്‍ എന്തിന് വേണ്ടിയും ആവാമല്ലോ. വേറെ ഒരു വലിയ ആരോപണം ഞാന്‍ കേട്ടു, അത് സത്യമാണോ എന്ന് എനിക്ക് അറിയില്ല. രവീന്ദ്രമാഷിന്റെ ഫൌണ്ടേഷന്‍ തുടങ്ങാന്‍ വെച്ച പൈസ പോലും ഒരു സിനിമ ചെയ്യാനെന്ന് പേരില്‍ ഇദ്ദേഹം വകമാറ്റി ചിലവഴിച്ചു. ആ ഫൌണ്ടേഷന്‍ നടക്കാതെ പോയി. രവീന്ദ്രന്‍ മാഷ് മരണപ്പെട്ട് പോയെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ ജീവിച്ചിരിപ്പുണ്ട്, അവരോട് ചോദിച്ചാല്‍ അത് സത്യമാണോ അല്ലയോ എന്ന് അറിയാമെന്നും മഹേഷ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications