'തെളിവുകളുണ്ട്, അക്കാര്യം തെളിഞ്ഞാൽ ദിലീപ് കേസിലെ മുഖ്യസൂത്രധാരനെന്ന് തെളിയിക്കാൻ എളുപ്പം';അഡ്വ ആളൂർ
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ ദിലീപ് ആണെന്നാണ് ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഓരോ ഘട്ടത്തിലും അന്വേഷണം അട്ടിമറിക്കാൻ നടൻ ശ്രമിച്ചുവെന്നും കേസിൽ 20 ഓളം സാക്ഷികൾ കൂറുമാറിതിന് പിന്നിൽ ദീലീപ് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കൊണ്ടായിരുന്നു പ്രോസിക്യൂഷന്റെ വാദങ്ങൾ.
ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ദിലീപിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കുമോയെന്നുള്ള ചർച്ചകൾ ഉയരുന്നുണ്ട്. അതിനിടെ ദിലീപ് കേസിൽ കുടുങ്ങുമോയെന്നത് സംബന്ധിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയാണ് അഡ്വ ബി ആളൂർ. മീഡിയ വൺ ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആളൂർ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ കൊണ്ട് മാത്രം കേസിന്റെ ഗൗരവം കൂടി എന്ന് താൻ വിശ്വസിക്കുന്നില്ല. കാരണം ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ മുൻപ് ഉണ്ടായിട്ടും പ്രോസിക്യൂഷന് കോടതിയിൽ മുൻപിൽ അത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അവസാന നിമിഷം ഇപ്പോൾ ഇത്തരം വെളിപ്പെടുത്തൽ കൊണ്ടുവരുമ്പോൾ കേസിൽ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന ഗൂഢലക്ഷ്യത്തോടെ ആയിരിക്കാം.
എന്നാൽ ഈ കേസിന്റെ മറ്റ് സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ അവ ദിലീപിനെതിരെ പ്രോസിക്യൂഷൻ ആയുധമാക്കും. അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യ സൂത്രധാരൻ ദിലീപ് തന്നെയാണ് തെളിയിക്കാൻ എളുപ്പമാകും. ഈ കേസ് തന്നെ എട്ടാം പ്രതിയായ ദിലീപ് പറഞ്ഞതിന് അനുസരിച്ച് 2 മുതൽ 7 വരെയുള്ള പ്രതികൾ ഒന്നാം പ്രതിയായ പൾസർ സുനിയുടെ നിർദ്ദേശ പ്രകാരം കുറ്റം ചെയ്തു എന്നാണ്, ആളൂർ പറഞ്ഞു.
എട്ടാം പ്രതിയായ ദിലീപും മറ്റു പ്രതികളും തമ്മിലുള്ള ബന്ധം തെളിയിക്കണം, അവർക്കെതിരെ കുറ്റം തെളിഞ്ഞാലേ നടൻ കുടുങ്ങൂവെന്നും ആളൂർ പറഞ്ഞു. നിലനിൽ രണ്ട് തരം സാഹചര്യ തെളിവുകളാണ് ദിലീപിനെതിരെ ഉള്ളത്. ഒന്നാമത്തേത് കേസിലെ ദൃക് സാക്ഷികൾ, രണ്ടാമത്തേത് നിശബ്ദമായ തെളിവുകളായ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ളവ. ഇവ രണ്ടും കോടതിയുടെ മുന്നിൽ തെളിയിക്കാൻ സാധിച്ചാൽ ദിലീപിനെ സംശയത്തിന്റെ നിഴലിലാക്കും.
ദിലീപിനെ സംബന്ധിച്ച് നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് വീട്ടിൽ ഇല്ലായെന്നോ മറ്റെവിടെയെങ്കിലും ആയിരുന്നോ എന്നൊക്കെയുള്ള വാദങ്ങളൊന്നും വന്നിട്ടില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ സാക്ഷിയെ വിസ്തരിച്ച് വസ്തുതാപരമായിട്ടുള്ള കാര്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചാൽ ദിലീപിന്റെ നില പരുങ്ങലിലാകും.
അന്നേ ദിവസം ദിലീപ് സ്വന്തം വീട്ടിൽ ഉണ്ടായിരുന്നുവെന്നും ലക്ഷ്യ എന്ന സ്ഥാപനത്തിലേക്ക് ദൃശ്യങ്ങൾ എത്തിച്ചുവെന്നും തെളിയിക്കാൻ സാധിച്ചാൽ കാര്യങ്ങൾ ദിലീപിന് എതിരാകും. നിലവിൽ ദൃശ്യങ്ങളുടെ കോപ്പി കോടതിയുടെ മുൻപിൽ ഉണ്ട്. അത് ദിലീപും ദിലീപിന്റെ അഭിഭാഷകൻ കണ്ടതാണ്.
ആ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി ഒന്നാം പ്രതി അല്ലെന്നോ രണ്ടു മുതൽ 7 വരെ പ്രതികൾ ഉൾപ്പെട്ടിട്ടില്ലെന്നോ എതിർഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പ്രോസിക്യൂഷൻ തെളിയിക്കേണ്ടത് സംഭവത്തിന് മുൻപ് ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്നാണ്.അത് തെളിഞ്ഞാൽ ദിലീപ് കൂടുതൽ പരിങ്ങലിൽ ആകുമെന്നും ആളൂർ വ്യക്തമാക്കി.
ദിലീപ് കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര തയാറെടുപ്പ് നടത്തിയിട്ടില്ലെന്നും ആളൂർ കുറ്റപ്പെടുത്തി. സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി പ്രതിക്കെതിരെ കൊണ്ടുവരുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടാൽ അത് സർക്കാരിന്റെ പരാജയമാകും. 2000 ത്തിൽ പരം പേരെ ചോദ്യം ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ ചാർജ് ഷീറ്റ് തയ്യാറാക്കിയത്. 400 പരം സാക്ഷികളെ കോടതിയിൽ ഹാജരാക്കിയത്. ഇതിനൽ 130 ഓളം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്.
പക്ഷേ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ച എന്നത് കേസിൽ ഏതൊക്കെ സാക്ഷികളെയാണ് ഹാജരാക്കേണ്ടത് എന്നായിരുന്നു. ഏതൊക്കെ സാക്ഷികൾ കൂറുമാറും എന്നത് പ്രോസിക്യൂഷൻ നേരത്തേ തന്നെ മനസിലാക്കണമായിരുന്നുവെന്നും ആളൂർ പറഞ്ഞു.