'ഇനി ആര്‍ക്കു വേണ്ടിയും മൊട്ടയടിക്കില്ല': ബിജെപി ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് രാമസിംഹന്‍ അബൂബക്കർ
തിരുവനന്തപുരം: ബിജെപി ബന്ധം പൂർണ്ണമായി ഉപേക്ഷിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കർ (അലി അക്ബർ). പാർട്ടി സംസ്ഥാന സമിതി അഗംമായിരുന്ന രാമസിംഹന്‍ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംസ്ഥാന സമിതിയില്‍ നിന്നും രാജിവെച്ചിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിക്കുന്നതായി സംവിധായകന്‍ വ്യക്തമാക്കിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അയച്ച കത്തിന്റെ ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ഒരു രഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണെന്നും രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ച് മൊട്ടയടിച്ച താന്‍ ഇനി ആര്‍ക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ കുറിപ്പിന് താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് ഈ കുറിപ്പ് പിന്‍വലിച്ച് മറ്റൊരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി' രാമസിംഹന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
'ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല.. രാജി വച്ചിട്ട് കുറച്ചു ദിവസമായി. ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ. ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ. കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ. സസ്നേഹം രാമസിംഹൻ, ഹരി ഓം'- അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ രംഗത്ത് സജീവമായിരുന്ന അലി അക്ബർ 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായിട്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. തിരഞ്ഞെടുപ്പില്‍ വലിയ പരാജയമേറ്റുവാങ്ങിയ അദ്ദേഹം 15 ദിവസത്തിനകം പാർട്ടി വിട്ടു. കേരളത്തിലെ പാർട്ടിക്കുള്ളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു അലി അക്ബർ എഎപി വിട്ടത്.
പിന്നീട് ബിജെപിയിലെത്തിയ അദ്ദേഹം 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചു. എന്നാല്‍ 2021 ല്‍ പാർട്ടി സംസ്ഥാന സമിതിയംഗത്വം ഉള്‍പ്പടേയുള്ള പദവികള്‍ അദ്ദേഹം രാജിവെച്ചു. ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുന്ന ഒരു മുസൽമാൻ നേരിടേണ്ടി വരുന്ന എതിർപ്പും അവഹേളനവും മറ്റുള്ളവർക്ക് മനസ്സിലാവില്ലെന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പും അന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇസ്ലാം മതം വിട്ട് ഹിന്ദു മതത്തില്‍ ചേരുന്നതും രാമസിംഹന്‍ അബൂബക്കർ എന്ന പേര് സ്വീകരിക്കുന്നതും.












Click it and Unblock the Notifications