ജാള്യത വേണ്ട, ശൈലജ ടീച്ചറെ ആരോഗ്യമന്ത്രിയായി തിരികെ കൊണ്ടുവരണം, പിണറായി സർക്കാരിനോട് സംവിധായകൻ
തിരുവനന്തപുരം: 2018ല്‍ കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും അതിന് ശേഷം കൊവിഡ് ഒന്നാം തരംഗ കാലത്തും ആരോഗ്യ മന്ത്രി സ്ഥാനത്ത് നിസ്തുലമായ പ്രവര്‍ത്തനമാണ് കെകെ ശൈലജ കാഴ്ച വെച്ചത്. സംസ്ഥാനത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടു. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കെകെ ശൈലജ എന്ന പേര് ശ്രദ്ധിക്കപ്പെട്ടു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ആരോഗ്യമന്ത്രി എന്ന നിലയിലെ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജ വേണ്ട എന്നുളള തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കെകെ ശൈലജയുടേതുമായി താരതമ്യം നടത്തുകയാണ് പലരും. ഇപ്പോള്‍ വീണ്ടും നിപ വന്നതോടെ കെകെ ശൈലജയെ തിരിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം എന്നുളള ആവശ്യവും ശക്തമായിരിക്കുകയാണ്. ഈ സര്‍ക്കാര്‍ എത്രയും വേഗം ശൈലജ ടീച്ചറെ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്ന് സംവിധായകന്‍ വിസി അഭിലാഷ് ആവശ്യപ്പെടുന്നു.
ഈ സർക്കാർ ഉടൻ ചെയ്യേണ്ടത് എത്രയും വേഗം ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരിക എന്നതാണ്. ഇക്കാര്യത്തിൽ ജാള്യതയുടെ പ്രശ്നമുദിക്കുന്നില്ല. വീണാ ജോർജിൻ്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ല. വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് ഇനിയുള്ള കാലത്ത് എക്സ്പീരിയൻസ് പ്രധാനമാണ്. ശൈലജ ടീച്ചർ 2016 മുതൽ നേടിയെടുത്ത അക്കാര്യത്തിലുള്ള അവബോധം പ്രധാനമാണ്. ആ അനുഭവ പരിചയം വീണാ ജോർജിനില്ല.
ശൈലജ ടീച്ചറും കഴിഞ്ഞ സർക്കാരും കെട്ടിപ്പടുത്ത സിസ്റ്റമാറ്റിക് മെഡിക്കൽ സംവിധാനം ഇപ്പോൾ തകർന്ന് പോയിരിക്കുന്നു. ഇത് നിലവിലുള്ള മന്ത്രിയുടേയോ ഒരു പരിധി വരെ ആരോഗ്യ പ്രവർത്തകരുടേയോ വീഴ്ച്ചയുമല്ല. എന്നാൽ സിസ്റ്റത്തിൻ്റെ ഘടനാപരമായ നിയന്ത്രണം നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്നതിന് അനുഭവപരിചയം നിശ്ചയമായും വേണം. ലളിതമായൊരു ഉദാഹരണം വേണമെങ്കിൽ ദിശയിലേക്ക് വിളിച്ചാൽ മതി. സിസ്റ്റമാറ്റിക്കായ മറുപടിയല്ല അവിടെ നിന്ന് കിട്ടുന്നത്. ഒരാൾ പറയുന്നതല്ല മറ്റൊരാൾ പറയുന്നത്.
അതുപോലെ വാർഡ് കൗൺസിലർ പറയുന്നതല്ല ആശാ വർക്കർ പറയുന്നത്. ആശാ വർക്കർ പറയുന്നതല്ല ആശുപത്രിക്കാർ പറയുന്നത്. ഇങ്ങനെയായിരുന്നില്ല ശൈലജ ടീച്ചറിൻ്റെ കാലത്ത്. മറുപടികൾ ഏകീകൃതമായിരുന്നു, സുതാര്യവുമായിരുന്നു.എനിക്ക് പരിചയമുള്ള ഒരു രോഗി പന്ത്രണ്ട് ദിവസങ്ങളായി കർശന റൂം ക്വാറൻ്റീനിലാണ്. പോസിറ്റീവായി എന്ന് അറിഞ്ഞതു മുതലുള്ള പതിനേഴാം ദിവസം പുറത്തിറങ്ങാം എന്നാണ് ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശം. ഇതിനിടെ വാർഡ് കൗൺസിലർ വന്ന് പറഞ്ഞിട്ട് പോയത്, ''പതിനേഴാം ദിവസം കഴിഞ്ഞാലും ടെസ്റ്റ് ചെയ്താൽ വൈറസ് ശരീരത്തിലുണ്ടാവും.
മൂന്ന് മാസം വരെ അതങ്ങനെ തന്നെ തുടരും. അതു കൊണ്ട് ടെസ്റ്റ് ചെയ്യണ്ട.'' എന്നാണ്. ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? സിസ്റ്റം ആക്ടീവാക്കുക എന്നതാണ് ഒരേയൊരു പോംവഴി. അനുഭവസമ്പത്ത് അതിന് പ്രധാനമാണ്. ശൈലജ ടീച്ചർ മടങ്ങി വന്നാൽ തന്നെ പകുതി പണി കുറയും. രണ്ടാമത്തെ നിപ വരവിനെ അവർ ഹാൻഡിൽ ചെയ്ത രീതി ഓർക്കുക. ആ എക്സ്പീരിയൻസാണ് നമുക്ക് വേണ്ടത്. എന്നും ശൈലജ ടീച്ചർ ഉണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി; 'ഊർദ്ധശ്വാസം വലിയ്ക്കുമ്പോളല്ലല്ലൊ ഓക്സിജൻ സിലിണ്ടർ തേടിപ്പോവേണ്ടത്' എന്നാണ്. അനുബന്ധം: ഇതൊരു സർക്കാർ വിരുദ്ധ പോസ്റ്റല്ല. നിക്ഷ്പക്ഷമായി ചിന്തിക്കുമ്പോൾ പിടികിട്ടുന്ന കാര്യങ്ങളാണ്.
നടൻ ഹരീഷ് പേരടിയും നേരത്തെ ശൈലജ ടീച്ചറെ തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ: '' ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി...മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി...ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്...നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി..''
Recommended Video