തിരുവനന്തപുരത്ത് വേർപിരിഞ്ഞിരുന്ന ദമ്പതികൾ ആത്മഹത്യ ചെയ്‌ത നിലയിൽ
തിരുവനന്തപുരം:വിവാഹ മോചനം നേടി വേര്പിരിഞ്ഞിരുന്ന ദമ്പതികളെ
യുവതിയുടെ വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആനയറ ജി.ആർ.എ ഒന്നിലെ കുഴിവിള വീട്ടിൽ പ്രകാശ് സാമുവൽ - സൂസൻ പണിക്കർ എന്നിവരുടെ മകൾ മേഘപ്രകാശ് (20), വഞ്ചിയൂർ പാൽക്കുളങ്ങര പുത്തൻറോഡ് റോസ് കോട്ടേജിൽ മധുകുമാർ - അനിത ദമ്പതികളുടെ മകൻ അഭിലാഷ് (28) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ആത്മഹത്യ ചെയ്‌തത്.

ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് മേഘ. അഭിലാഷ് പെയിന്റിംഗ് കോൺട്രാക്ടറും. പ്രണയത്തിലായിരുന്ന ഇരുവരും മുമ്പ് രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. പിന്നീട് പിണങ്ങിയതോടെ കോടതി ഇടപെട്ട് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ഇവർ വിവാഹമോചനം നേടി. എന്നാൽ ഇവർ സ്നേഹബന്ധം തുടർന്നിരുന്നു. ബന്ധത്തിൽ നിന്നു പിരിയണമെന്ന വീട്ടുകാരുടെ നിർബന്ധമാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
വീട് അകത്തുനിന്ന് പൂട്ടിയതിനാൽ അടുക്കള വാതിൽ പൊളിച്ച് അകത്തു കടന്ന പ്രകാശും അയൽവാസികളുമാണ് അഭിലാഷിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ മേഘ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടൻതന്നെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷം കഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. പേട്ട പൊലീസ് എത്തി അഭിലാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications