രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...
മനീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഡോക്ടർമാരുടെ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാണിക്കുന്നത്.
കാസർകോട്: കാഞ്ഞങ്ങാട് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ വീഴ്ചയെന്ന് ആരോപണം. കാഞ്ഞങ്ങാട് ദീപ നഴ്സിങ് ഹോമിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് കാഞ്ഞങ്ങാട് സ്വദേശിനി ആശയുടെ ജീവനെടുത്തതെന്നാണ് ബന്ധുവായ മനീഷ് തമ്പാൻ ആരോപിച്ചിരിക്കുന്നത്.
ആശയെ ദീപ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചത് മുതൽ മരണം സംഭവിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും വ്യക്തമാക്കി മനീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഡോക്ടർമാരുടെ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാണിക്കുന്നത്. നാല് മാസം ഗർഭിണിയായിരുന്ന ആശയെ ഛർദ്ദിയും ക്ഷീണവും കാരണം ദീപ നഴ്സിങ് ഹോമിൽ പ്രവേശിപ്പിച്ചെങ്കിലും, രോഗിയുടെ അഭിനയമാണെന്ന് പറഞ്ഞ് ഡോക്ടർ മതിയായ ചികിത്സ നൽകിയില്ലെന്ന് മനീഷ് പറയുന്നു. മനീഷ് തമ്പാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം...

കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോം
''കണ്ണീരിൽ കുതിർന്ന ദിനം... ആദരാജ്ഞലികൾ പൊന്നുമോളെ. കാഞ്ഞങ്ങാട്ടെ *പ്രമുഖ* അല്ലെങ്കിൽ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവർ പ്രമുഖർ എന്ന് വിശേഷിപ്പിച്ചാൽ മതി. ഞങ്ങൾ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോംലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാർ എന്ന് സ്വയം കരുതുന്ന ഡോക്ടർ മാരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് നഷ്ടമായത്.. എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്... ആശേച്ചി ഞങ്ങൾക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമില്ല... കൂടെ പിറന്ന പെങ്ങൾ, ഏട്ടത്തി 'അമ്മ, ബെസ്ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്.. ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങൾ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാർത്തിക് (കണ്ണൻ) ന്റെ പെറ്റമ്മയെ ആണ്. ഒന്ന് മനസിലാക്കുക...

വെറും അഭിനയമാണെന്ന്...
നിർത്താതെയുള്ള ഛർദ്ദിയും, ക്ഷീണവും കാരണം നാല് മാസം ഗർഭിണിയായിരുന്ന ആശയെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു.
ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാൻ കണ്ടിട്ടുണ്ടെന്നും ഡോക്ടർ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോൾ ബന്ധുക്കൾ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോൾ ഡോക്ടർ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങൾ കൂട്ട് നിക്കരുതെന്ന്. രോഗിയുടെ ദയനീയമായുള്ള കരച്ചിൽ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്സിനെയും ഡോക്റ്റർ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോൾ എല്ലാവരും പുച്ഛിച്ച് തള്ളുകമാത്രമാണ് ചെയ്തത്.
രോഗിയുടെ അവസ്ഥയെ എല്ലാ അർത്ഥത്തിലും ഡോക്ടർ വേണ്ട വിധത്തിൽ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കൾക്ക് മനസിലായപ്പോൾ 18.3.2018 വൈകുന്നേരം ബന്ധുക്കൾ അവിടെനിന്നും ഡിസ്ചാർജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.

ഗർഭസ്ഥ ശിശു മരിച്ചിട്ടും
അവിടെയുള്ള ഡോക്ടർ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങൾ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവൻ ഇൻഫെക്‌ഷെൻ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാൻ ഒരു ശതമാനമേ ചാൻസുള്ളൂ എന്നും പറയുന്നു.
ഗർഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കിൽ അത് തിരിച്ചറിയാനോ ഗർഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകൾ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച് രണ്ട് ജീവൻ കൊണ്ട് പന്താടി. ഭൂ മാഫിയ യുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന വാസു ഡോക്ടറെയും, രൂപ പൈ യെയും പോലുള്ളവർക്ക് ഇത് മനസിലാക്കണമെന്നില്ല...

ഒരു ദിനം വരും
നിങ്ങളുടെ മേൽ വിശ്വാസം അർപ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളിൽ ഏൽപ്പിക്കുമ്പോൾ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകർന്നടിഞ്ഞത്..... പണത്തിനോടുള്ള ആർത്തി മൂത്ത് നിങ്ങൾ കാട്ടികൂട്ടുന്ന ഈ ചെയ്തികൾക്ക് എല്ലാറ്റിനും മുകളിൽ പരമ കാരുണികനായ സർവ്വ ശക്തന്റെ മുന്നിൽ മറുപടി പറയേണ്ട ഒരു ദിനം വരും. ആ കാലം വിദൂരമല്ല. ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോമിൽ ചികിത്സ തേടി പോകരുത്. ആദരാജ്ഞലികൾ പൊന്നുമോളെ...''- മനീഷ് തമ്പാൻ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications